തെക്കന്‍ ഇറാഖില്‍ വെടിവയ്പ്പ്, കാര്‍ ബോംബ് സ്‌ഫോടനം; 84 മരണം
നാസിരിയ്യ: തെക്കന്‍ ഇറാഖിലെ നാസിരിയ്യയില്‍ തോക്കുധാരിള്‍ നടത്തിയ വെടിവയ്പ്പിലും കാര്‍ബോംബ് ആക്രമണത്തിലുമായി 84 പേര്‍ മരിച്ചു. ആദ്യം റസ്റ്ററന്റിനകത്ത് കയറി വെടിവയ്പ്പ് നടത്തിയ ശേഷം കാറില്‍ കയറിയ അക്രമികള്‍ സമീപത്തെ സൈനിക ചെക്‌പോയിന്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നു.
അക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. ഐ.എസിന്റെ അമാഖ് വെബ്‌സൈറ്റാണ് തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ടത്. തെക്കന്‍ ഇറാഖിലെ മൗസിലില്‍ നിന്ന് ഐ.എസ് ഭീകരരെ തുരത്തിയ ശേഷം അവര്‍ നടത്തുന്ന ആദ്യത്തെ പ്രധാന ആക്രമണമാണിത്.
ഇറാനികളുള്‍പ്പെടെ ശിയാ തീര്‍ഥാടകരാണ് ആക്രമണങ്ങളില്‍ മരിച്ചവരില്‍ ഏറെ പേരും. തലസ്ഥാന നഗരമായ ബഗ്ദാദിലേക്കുള്ള പ്രധാന ഹൈവേയിലെ ഹോട്ടലിലാണ് ആദ്യം വെടിവയ്പ്പ് നടന്നത്. ഇവിടെയുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരിലേറെയും. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രവിശ്യാ ഗവര്‍ണര്‍ യഹ് യ അല്‍ നസീരി പറഞ്ഞു.
വടക്ക്- പടിഞ്ഞാറന്‍ ഇറാഖില്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും അരങ്ങേറിയ കാലത്തെല്ലാം ഏറെക്കുറെ ശാന്തമായിരുന്നു തെക്കന്‍ ഇറാഖ് പ്രദേശങ്ങള്‍. എന്നാല്‍ ഐ.എസ്സുമായി നടന്ന യുദ്ധത്തില്‍ അവര്‍ പരാജയമേറ്റുവാങ്ങിയ ശേഷം അക്രമസംഭവങ്ങള്‍ ഇവിടേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് പുതിയ അക്രമങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം നടത്തിയ പോരാട്ടത്തിലാണ് ഇറാഖ്-യു.എസ് സംയുക്ത സൈന്യം തെക്കന്‍ നഗരമായ മൗസില്‍ ഐ.എസ്സില്‍ നിന്ന് മോചിപ്പിച്ചത്. എന്നാല്‍ എണ്ണ സമ്പന്നമായ കിര്‍ക്കുക് പ്രവിശ്യയിലെ ഹവിജ പട്ടണവും ഏറ്റവും വലിയ പ്രവിശ്യയായ അന്‍ബാറിലെ പടിഞ്ഞാറന്‍ ഭാഗങ്ങളും ഇപ്പോഴും ഭീകരരുടെ കൈയിലാണ്.
മൗസിലിലും താല്‍ അഫാറിലും തങ്ങളെ പരാജയപ്പെടുത്തിയെങ്കിലും മാരകമായ ആക്രമണങ്ങള്‍ നടത്താന്‍ ഇപ്പോഴും കരുത്തുണ്ടെന്ന സന്ദേശം നല്‍കുകയാണ് പുതിയ ആക്രമണത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാഖിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സുന്നി വിഭാഗത്തില്‍പ്പെട്ട ഐ.എസ് ഭീകരരുടെ ലക്ഷ്യം ശിയാവിഭാഗക്കാരാണെന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലത്തില്‍ നിന്ന് വ്യക്തമാണ്. ശിയാ തീര്‍ഥാടന കേന്ദ്രങ്ങളായ നജഫിലേക്കും കര്‍ബലയിലേക്കുമുള്ള പ്രധാന യാത്രാമാര്‍ഗമാണ് നാസിരിയ്യ.