വടക്കന്‍ ഇറാഖില്‍ ട്രക്ക് ബോംബ് ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: വടക്കന്‍ ഇറാഖിലുണ്ടായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സലാഹുദ്ദീന്‍ പ്രവിശ്യയിലെ ദക്ഷിണ കിര്‍കുക്കിലുള്ള തൂസ് ഖുര്‍മാത്തുവില്‍ ജനത്തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് ഭീകരാക്രമണം നടന്നത്.
ഐഎസ്സില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചതിന് പുടിന് നന്ദി പറഞ്ഞ് സിറിയന്‍ പ്രസിഡന്റ്
കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറബികളും കുര്‍ദുകളും തുര്‍ക്ക് വംശജരും ഇടകലര്‍ന്ന് ജിവീക്കുന്ന നഗരമാണ് തൂസ് ഖുര്‍മാത്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍, രാജ്യത്ത് സമ്പൂര്‍ണ പരാജയം മുന്നില്‍ കാണുന്ന ഐ.എസ് ആയിരിക്കാം ആക്രമണം നടത്തിയതെന്നാണു സുരക്ഷാ ജീവനക്കാര്‍ കരുതുന്നത്. ഇറാഖിലെ ഐ.എസ്സിന്റെ സുപ്രധാന കേന്ദ്രമായിരുന്ന കിര്‍ക്കുക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഈ പ്രദേശം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വരെ അവരുടെ നിയന്ത്രണത്തിലായിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ പിന്തുണയോടെ കുര്‍ദ് സൈനികരാണ് പ്രദേശം ഐ.എസ്സില്‍ നിന്ന് തിരിച്ചുപിടിച്ചത്. ഐ.എസ് പരാജയപ്പെട്ടെങ്കിലും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പലയിടങ്ങളിലായി ചേക്കേറിയുണ്ടെന്ന സംശയവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്.

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് വടക്കുഭാഗത്ത് 200 കിലോമീറ്റര്‍ മാറിയാണ് സ്‌ഫോടനമുണ്ടായ പ്രദേശം. ഇറാഖ് കേന്ദ്ര സര്‍ക്കാരും കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടവും തമ്മില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുന്നോടിയായി സപ്തംബര്‍ 25ന് കുര്‍ദുകള്‍ നടത്തിയ ഹിതപ്പരിശോധനയെ തുടര്‍ന്ന് ഇറാഖ് സൈന്യവും കുര്‍ദ് പേഷ്‌മെര്‍ഗയും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന സ്ഥലം കൂടിയാണിത്. അതുകൊണ്ട് തന്നെ സ്‌ഫോടനത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ ആരാണെന്നതിനെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications