'അവിശ്വാസികള്‍ക്കെതിരേ' ചെറുത്തുനില്‍പ്പ് തുടരണമെന്ന് ബഗ്ദാദിയുടെ ശബ്ദസന്ദേശം!
ബാഗ്ദാദ്: അവിശ്വാസികള്‍ക്കെതിരേ ചെറുത്തുനില്‍പ്പ് തുടരാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം അവരോധിത ഖലീഫയായ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം. ഐ.എസ് ഭീകരരുമായി ബന്ധപ്പെട്ട അല്‍ ഫുര്‍ഖാന്‍ വാര്‍ത്താ ഏജന്‍സിയാണ് 46 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം പുറത്തുവിട്ടത്. ഇത് എപ്പോള്‍ എവിടെവെച്ച് റെക്കോര്‍ഡ് ചെയ്തതാണെന്ന് വ്യക്തമല്ല. ജപ്പാനും അമേരിക്കയ്ക്കുമെതിരായ ഉത്തര കൊറിയന്‍ ഭീഷണിയെ കുറിച്ചുള്ള പരാമര്‍ശം ടേപ്പിലുണ്ട്.
ഐ.എസ്സിന്റെ സ്വാധീന മേഖലയായിരുന്ന ഇറാഖിലെയും സിറിയയുടെയും ഭൂരിഭാഗവും ഇവര്‍ക്ക് നഷ്ടമായ സാഹചര്യത്തിലാണ് ശക്തമായ ചെറുത്തുനില്‍പ്പ് തുടരാനുള്ള ആഹ്വാനവുമായി ഭീകരരുടെ നേതാവിന്റെ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ഇറാഖിലും സിറിയയിലും നടക്കുന്ന ആക്രമണങ്ങളില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ശബ്ദസന്ദേശമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 10 മാസമായി ബഗ്ദാദിയെ കുറിച്ചുള്ള ഒരു വിവരവുമുണ്ടായിരുന്നില്ല. വിജയത്തിലേക്കുള്ള വഴി എളുപ്പമായിരിക്കില്ലെന്നും ചെറുത്തുനില്‍പ്പ് തുടരണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് നേതൃത്വവും പട്ടാളക്കാരും മനസ്സിലാക്കിയിട്ടുള്ളതായി സന്ദേശത്തില്‍ പറയുന്നു. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.
ടേപ്പ് ബഗ്ദാദിയുടേത് തന്നെയാവാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ വ്യക്തമായ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ ഉറപ്പിച്ചുപറയാനാവൂ എന്നും യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു. ടേപ്പ് പരിശോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. 2016 നവംബറിലാണ് ബഗ്ദാദിയുടെ അവസാന ശബ്ദസന്ദേശം പുറത്തുവന്നത്. ഇറാഖ് സൈന്യം മൊസൂളിലേക്ക് മുന്നേറ്റം തുടങ്ങിയ സന്ദര്‍ഭത്തിലായിരുന്നു അത്. അവിശ്വാസികളോട് ധീരമായി പോരാടാനും അവരുടെ രക്തം കൊണ്ട് പുഴ ഒഴുക്കുവാനുമായിരുന്നു അതിലെ ആഹ്വാനം. പക്ഷെ, വലിയ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാഖി സൈന്യത്തിന് സാധിച്ചു. മൂന്നു വര്‍ഷം മുമ്പ് മൊസൂളിലുള്ള പള്ളിയില്‍ വച്ചായിരുന്നു വെള്ളിയാഴ്ച പ്രഭാഷണത്തിനിടെ താന്‍ ഖലീഫയാണെന്ന് ബഗ്ദാദി പ്രഖ്യാപിച്ചത്. 25 ദശലക്ഷം ഡോളര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന ബഗ്ദാദി ഇതിനകം കൊല്ലപ്പെട്ടതായി പല തവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കാന്‍ ഇയാള്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കയാണെന്നും റിപ്പോര്‍ട്ടുണ്ട്.