18 വർഷം മുന്പ് കാണാതായ മകളെ കണ്ടെത്തി; അവസാനമാകുന്നത് ദുരൂഹത നിറഞ്ഞ കേസിന്
നവജാത ശിശുവിനായി വലിയ അന്വേഷണങ്ങളാണ് ഫ്ലോറിഡയിൽ നടന്നിട്ടുള്ളത്. രാജ്യത്തിന് പുറത്തേക്കും അന്വേഷണം വ്യാപിച്ചിരുന്നു
ഫോറിഡ: ജനിച്ച ഉടന്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി. പക്ഷേ 18 വര്‍ഷത്തിന് ശേഷമാണ് പെറ്റമ്മയ്ക്ക് മകളെ കണ്ടെത്താനായത്. 1998ല്‍ ജനിച്ച ഉടന്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കമിയ മൊബ്ലേ എന്നാണ് കുഞ്ഞിന്‌റെ പേര്.
ഷനാര മൊബ്ല എന്ന പതിനാകാരിയായിരുന്നു കുഞ്ഞിന്‌റെ അമ്മ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഷനാരയ്ക്ക് സഹപാഠിയുമായുണ്ടായിരുന്ന ബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭം ധരിച്ചത്. എന്നാല്‍ കുഞ്ഞിനെ ഗ്ലോറിയ വില്യംസ് എന്ന നഴ്‌സ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. വിപുലമായ അന്വേഷണമാണ് കുഞ്ഞിനായി ഫ്‌ലോറിഡയില്‍ എങ്ങും നടന്നത്. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും പൊതു ഇടങ്ങളിലും കുഞ്ഞിന്‌റെ ചിത്രം പതിച്ചിരുന്നു.
അമേരിക്കയില്‍ വലിയ കോലാഹലം ഉണ്ടാക്കിയ കേസായിരുന്നു നവജാത ശിശുവിന്‌റെ തിരോധാനം. കുട്ടിയുടെ രക്ഷിതാക്കള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്‌റിനെതിരെ കേസ് നല്‍കി. വന്‍തുകയാണ് നഷ്ടപരിഹാരമായി കുടുംബത്തിന് നല്‍കേണ്ടി വന്നത്. കുഞ്ഞിനായി രാജ്യത്തിന് പുറത്തും തെരച്ചില്‍ നടത്തി.
കമിയയുടെ ചെറുപ്പത്തിലെ ഫോട്ടോ കണ്ട് സംശയം തോന്നിയാണ് ഷനാരയും കുടുംബവും ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയെ ഇപ്പോള്‍ വളര്‍ത്തുന്നവര്‍ അതിന് തയ്യാറായിരുന്നില്ല. അവസാനം പൊലീസ് ഇടപെട്ടു. ഡിഎന്‍എ ടെസ്റ്റില്‍ 18 വര്‍ഷം മുമ്പ് കാണാത പോയ കുഞ്ഞ് തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചു. യഥാര്‍ത്ഥ അച്ഛനമ്മമാര്‍ക്ക് ഒപ്പമാണോ, വളര്‍ത്തച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കാനാണോ താല്‍പര്യം എന്ന് പെണ്‍കുട്ടി ഇത് വരെ വ്യക്തമാക്കിയിട്ടില്ല.