യമന്‍ പ്രതിസന്ധി തീരുന്നു? സൗദിയും ഹൂത്തി വിമതരുമായി രഹസ്യ ചര്‍ച്ച
മസ്‌ക്കത്ത്: മൂന്നു വര്‍ഷമായി തുടരുന്ന യമന്‍ പ്രതിസന്ധിക്ക് അറുതി വരുത്താന്‍ അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെ വടക്കന്‍ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തി വിമതരുടെയും അവര്‍ക്കെതിരായ സൈനിക സഖ്യത്തിന് നേതൃത്വം നല്‍കുന്ന സൗദി അറേബ്യയുടെയും പ്രതിനിധികളാണ് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നത്. രണ്ടുമാസമായി ഒമാനില്‍ വച്ച് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.

യമന്‍ സര്‍ക്കാര്‍ ചര്‍ച്ചയിലില്ല
ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാമാണ് വിമതവിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ സൗദി സഖ്യത്തിനു വേണ്ടി ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം, യമനിലെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചിട്ടില്ലെന്നാണ് വിവരം. അദ്ദേഹം ഇപ്പോള്‍ സൗദിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ യമനില്‍ തിരികെയെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി സഖ്യം ഹൂത്തികള്‍ക്കെതിരേ യുദ്ധം ചെയ്യുന്നത്.

ഹൂത്തികളെ തകര്‍ക്കാനായില്ല
മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധം കൊണ്ട് ഹൂത്തികളെ ക്ഷീണിപ്പിക്കാന്‍ സൗദി സഖ്യത്തിന് സാധിച്ചിട്ടില്ലെന്ന തിരിച്ചറിവാണ് അനുരഞ്ജന ചര്‍ച്ചയിലേക്ക് സൗദിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഖ്യം നടത്തുന്ന ബോംബാക്രമണവും ഉപരോധവും കാരണം ആയിരക്കണക്കിന് യമനികള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയിലും ദുരിതത്തിലുമാവുകയും ചെയ്തു എന്നതൊഴിച്ചാല്‍ വിമതരില്‍ നിന്ന് പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല, വടക്കന്‍ യമനിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഹൂത്തികളുടെ നിയന്ത്രിണത്തിലാവുകയാണുണ്ടായത്.

എങ്ങനെയെങ്കിലം തലയൂരുക ലക്ഷ്യം
അതിനാല്‍ എങ്ങനെയെങ്കില്‍ പ്രശ്‌നം അവസാനിപ്പിച്ച് തലയൂരുകയെന്നതാണ് സൗദി സഖ്യത്തിന്റെ ലക്ഷ്യം. സൗദി സഖ്യത്തിന്റെ ഉപരോധം കാരണം ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കാതെ ലക്ഷക്കണക്കിന് യമനികള്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തവുമാണ്. ഇതേത്തുടര്‍ന്ന് യമനിലേക്ക് സഹായങ്ങളെത്തിക്കാന്‍ സൗദി നിര്‍ബന്ധിതരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവിഭാഗത്തിലും സ്വീകാര്യമായ രീതിയില്‍ പ്രശ്‌നം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നീക്കം
പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ആദ്യപടിയായി യമനില്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് നീക്കമെന്നറിയുന്നു. അതിനു ശേഷം കൂടുതല്‍ കക്ഷികളെ പങ്കെടുപ്പിച്ച് സമാധാന നീക്കം ശക്തിപ്പെടുത്താനാണ് ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യമനികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താനും സാധിക്കുമെന്ന വിലയിരുത്തലിലാണ് ഇരുപക്ഷവും.

സിവിലിയന്‍മാരുടെ സ്ഥിതി ദയനീയം
യുദ്ധത്തെ തുടര്‍ന്ന് യമനിലെ 27.5 ദശലക്ഷം യമനികളില്‍ 22.2 ലക്ഷം പേരും ജീവകാരുണ്യ സഹായം ആവശ്യമുള്ളവരാണെന്നാണ് യു.എന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം അറിയിച്ചത്. സഖ്യത്തിന്റെ വിവേചന രഹിതമായ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതില്‍ സമിതി ഉല്‍കണ്ഠ രേഖപ്പെടുത്തുകയുമുണ്ടായി. ഇതിനു പുറമെ രാജ്യത്ത് പടര്‍ന്നു പിടിച്ച കോളറ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. യുദ്ധത്തില്‍ ഇതിനകം 10,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഏകദേശ കണക്ക്.












Click it and Unblock the Notifications