സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തി ശ്രീലങ്ക, പലായനത്തിന് ശ്രമിക്കുന്ന ജനം; 16 പേർ ഇന്ത്യയിലെത്തി
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തി ശ്രീലങ്ക. പട്ടിണികൊണ്ട് ജനം സാധ്യമായ വഴികളിലൂടെ പലായന ശ്രമങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ജനം പട്ടിണിയെ തുടർന്ന് കൈയ്യിലുള്ള പണം നൽകി മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങാനുള്ള തിരക്കുകൂട്ടലിലാണ്. ലക്ഷങ്ങൾ നൽകിക്കൊണ്ടാണ് ജനിച്ചു വളർന്ന സ്വന്തം രാജ്യത്ത് നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനത്തിന് ഒരുങ്ങുന്നത്. വിദേശ നാണ്യശേഖരത്തിലുണ്ടായ പ്രതിസന്ധിയാണ് ശ്രീലങ്കക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്. അവശ്യ സാധനങ്ങൾക്കും പൊള്ളുന്ന വിലയാണ്.
ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്‌ത് 16 പൗരന്മാർ ചൊവ്വാഴ്‌ച ഇന്ത്യയിലെത്തി. രണ്ട് ബാച്ചുകളായാണ് ഇവർ രാജ്യത്തെത്തിയത്. ശ്രീലങ്കയിൽ നിന്ന് ബോട്ടുകളിലായി ആറ്, പത്ത് പേർ അടങ്ങുന്ന സംഘങ്ങളായാണ് രാമേശ്വരം, ധനുഷ്‌കോടി എന്നീ തീരങ്ങളിൽ എത്തിയത്. ആറു പേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ കുട്ടികളാണ്. കടലിന് നടക്കായി കുടുങ്ങിപ്പോയ ഇവരെ കോസ്റ്റൽ ഗാർഡാണ് ഇന്ത്യയിലെത്തിച്ചത്. ചൊവ്വാഴ്‌ച രാത്രിയോടെയാണ് പത്ത് പേർ അടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ത്യൻ തീരത്തെത്തിയത്.

ഭർത്താവും ഭാര്യയും നാലുമാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുമാണ് അഭയാർഥികളായി ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്ന് സ്‌ത്രീകളും അഞ്ച് കുട്ടികളുമാണ് രണ്ടാമത്തെ സംഘത്തിൽ ഉണ്ടായിരുന്നത്. ആദ്യ സംഘം ബോട്ട് വഴി ധനുഷ്‌കോടിയിലെത്താനാണ് ശ്രമിച്ചതെന്നും എന്നാൽ പാതിവഴിയിൽ ഇറങ്ങേണ്ടിവരികയായിരുന്നു. തുടർന്നാണ് കോസ്റ്റൽഗാർഡ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

രാജ്യത്തെ ബുദ്ധിമുട്ടുകൾ കാരണമാണ് ഇവിടേക്ക് വന്നതെന്നും വെള്ളവും ഭക്ഷണവും ഇല്ലാതെയാണ് കടലിൽ വെച്ച് കുടുങ്ങിപ്പോയെന്നും മേരി ക്ലാരിൻ പറഞ്ഞു. ശ്രീലങ്കയിൽനിന്ന് ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ഒട്ടേറെപ്പേർ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. തീരസംരക്ഷണസേനയുടെ ബോട്ട് (ഹോവർക്രാഫ്റ്റ്) ഉപയോഗിച്ചാണ് അഭയാർഥികളെ രക്ഷിച്ചത്. ക്യാമ്പിലെത്തിച്ച് ഭക്ഷണം നൽകിയശേഷം പോലീസിനു കൈമാറി. തുടർന്ന് ഇവരെ മണ്ഡപം ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലേക്കു മാറ്റി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് 2.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അനുവദിക്കാനൊരുങ്ങുകയാണ് ചൈന. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പ്രസിഡന്റ് ഗോട്‌ബയ രജപക്സെ ചൈനയോട് കൂടുതൽ സഹായം തേടിയത്. 2.5 ബില്യൺ അമേരിക്കൺ ഡോളർ അടിയന്തര സഹായമായി നൽകണം എന്നാണ് കൊളംബോയുടെ ആവശ്യം. ടൂറിസവും അരി, തേയില കൃഷിയും പ്രവാസികളയയ്ക്കുന്ന പണവും മുഖ്യ വരുമാന മാർഗങ്ങളായിരുന്ന, വെറും 2.2 കോടി ജനങ്ങൾ മാത്രമുള്ള രാജ്യം അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്തത്ര വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നു പോകുന്നത്.












Click it and Unblock the Notifications