സിറിയയില്‍ ജനങ്ങള്‍ക്ക് നേരെ രാസായുധം; പ്രതിഷേധം ശക്തമാവുന്നു, രക്ഷാസമിതി അടിയന്തര യോഗം ചേരും
തുര്‍ക്കിയോട് ചേര്‍ന്ന ഇദ്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് സര്‍ക്കാര്‍ വാദം.
യുനൈറ്റഡ് നാഷന്‍സ്: സിറിയന്‍ ഭരണകൂടം ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചതിനെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വിവിധ ലോക രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെ നടപടിക്കെതിരേ രംഗത്തെത്തി. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചു.
തുര്‍ക്കിയോട് ചേര്‍ന്ന ഇദ്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് സര്‍ക്കാര്‍ വാദം. റഷ്യ ഇക്കാര്യത്തിലും സിറിയന്‍ പ്രസിഡന്റിന്റെ രക്ഷക്കെത്തി. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ആയുധ പുരയില്‍ വ്യോമാക്രമണം ഉണ്ടായതാണെന്നും അവിടെ രാസായുധവും ഉണ്ടായിരുന്നുവെന്നുമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.
ഖാന്‍ ശൈഖൂനില്‍ വിമതര്‍ക്ക് രാസായുധ കേന്ദ്രമുണ്ടെന്നാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ വാദം. ഇവിടെയാണ് ആക്രമണം നടത്തിയതെന്നും അവര്‍ പറയുന്നു. എന്നാല്‍ അമേരിക്കയും മറ്റു പ്രബല രാജ്യങ്ങളും സിറിയന്‍ പ്രസിഡന്റിനെതിരേ രംഗത്തുവന്നു.
നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികളുടെ വായില്‍ നുരയും പതയും വന്ന നിലയിലാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍. രാസായുധ ആക്രമണത്തിന് ഇരയായവരെ ചികില്‍സിച്ചിരുന്ന ക്ലിനിക്കുകളില്‍ പിന്നീട് വ്യോമാക്രമണങ്ങളുമുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബ്രിട്ടന്‍ കേന്ദ്രമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ കണക്ക് പ്രകാരം മരണ സംഖ്യ 72 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 20 കുട്ടികളുമുണ്ട്.
ആറ് വര്‍ഷത്തിലധികമായി സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട്. ലോക നേതാക്കള്‍ക്കാര്‍ക്കും ഇതുവരെ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ബ്രസല്‍സില്‍ സിറിയയുമായി ബന്ധപ്പെട്ട 70 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേരുന്നത്. ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം.