പക്ഷപാതപരമെന്ന് ആരോപണം; അമേരിക്കയും ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്‍മാറി
പാരിസ്: ഇസ്രായേലിനെതിരെന്ന് ആരോപിച്ച് അമേരിക്കയും പിന്നാലെ ഇസ്രായേലും യുനൈറ്റഡ് നാഷന്‍സ് സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷനില്‍ (യുനെസ്‌കോ) നിന്ന് പിന്‍മാറി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവാണ് യു.എന്നിനു കീഴിലുള്ള സുപ്രധാന ഏജന്‍സിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം പ്രഖ്യാപിച്ചത്.
അമേരിക്കയ്ക്കു പിന്നാലെ ഇസ്രായേലും
അമേരിക്കയ്ക്കു പിന്നാലെ ഇസ്രായേലും പിന്‍മാറുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുനെസ്‌കോയില്‍ നിന്നുള്ള യു.എസ്സിന്റെ പിന്‍മാറ്റത്തെ ധീരവും ധാര്‍മികവുമെന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. യുനെസ്‌കോ മണ്ടത്തരങ്ങളുടെ രംഗവേദിയാണെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തി.
ബഹുസ്വരതയുടെ നഷ്ടം
ബഹുസ്വരതയ്‌ക്കേറ്റ നഷ്ടമെന്നാണ് അമേരിക്കയുടെ പിന്‍മാറ്റത്തെ യുനെസ്‌കോയുടെ അധ്യക്ഷ ഇറിന ബൊകോവ വിശേഷിപ്പിച്ചത്. എന്നത്തേക്കാളുമുപരി അമേരിക്കയ്ക്ക് യുനെസ്‌കോയെയും യുനെസ്‌കോയ്ക്ക് അമേരിക്കയെയും ആവശ്യമുള്ള സന്ദര്‍ഭമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലോകത്തെമ്പാടുമുള്ള സമൂഹങ്ങളെ സംഘര്‍ഷങ്ങള്‍ ചിന്നഭിന്നമാക്കിക്കൊണ്ടിരിക്കുമ്പോള്‍, വിദ്യാഭ്യാസത്തിലൂടെ സമാധാനത്തിനും ആക്രമണ വിധേയമാകുന്ന സാംസ്‌ക്കാരിക ശേഷിപ്പുകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നത് അത്യന്തം ഖേദകരമാണെന്നും അവര്‍ പറഞ്ഞു.
അമേരിക്ക ഇസ്രായേലിന്റെ ആജ്ഞാനുവര്‍ത്തിയായി
അമേരിക്ക ഇസ്രായേലിന്റെ കൈയിലെ പാവയായി മാറിയെന്നാണ് യുനെസ്‌കോയില്‍ നിന്നുള്ള അവരുടെ പിന്‍മാറ്റം സൂചിപ്പിക്കുന്നതെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ഭരണകൂടം പൂര്‍ണമായും ഇസ്രായേലിനോട് പക്ഷപാതമുള്ളതായി മാറിയിരിക്കുന്നതായും ഫലസ്തീന്‍ നാഷനല്‍ ഇനീഷ്യേറ്റീവ് സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു. ഈ നിലപാട് നാണംകെട്ടതും അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായി മാറുന്നതുമാണ്. എല്ലാ യു.എന്‍ ഏജന്‍സികളിലും ഫലസ്തീന്‍ രാഷ്ട്രം അംഗമാവുന്ന കാലം വിദൂരമല്ല. അങ്ങനെയെങ്കില്‍ ഫലസ്തീന്‍ അംഗമായ ലോകാരോഗ്യ സംഘടനയില്‍ നിന്നും ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറുമോയെന്നും അദ്ദേഹം ചോദിച്ചു.
പ്രകോപനം ഇസ്രായേല്‍ കുടിയേറ്റത്തെ വിമര്‍ശിച്ചത്
2011ല്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കാന്‍ തീരുമാനിച്ചതു മുതലേ അമേരിക്കയ്ക്ക് പഥ്യമായിരുന്നു യുനെസ്‌കോ. ഇസ്രായേല്‍ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ തീരുമാനം. 195 അംഗങ്ങളുള്ള യുനെസ്‌കോയില്‍ നിന്ന് അന്ന് അമേരിക്ക പിന്‍മാറിയില്ലെങ്കിലും നല്‍കാനുള്ള പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാന്‍ പാടില്ലെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ നിര്‍മിക്കുന്ന കുടിയേറ്റ കേന്ദ്രങ്ങളെ കഴിഞ്ഞ മെയ് മാസത്തില്‍ യുനെസ്‌കോ ശക്തിമായി വിമര്‍ശിച്ചതാണ് അമേരിക്കയുടെ തീരുമാനത്തിനു പിന്നിലെ പ്രധാനകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റ്ബാങ്കിലെ പുരാതന നഗരമായ ഹെബ്രോണ്‍ സംരക്ഷിക്കപ്പെടേണ്ട ലോക പൈതൃക കേന്ദ്രമായി കഴിഞ്ഞ ജൂലൈയില്‍ യുനെസ്‌കോ പ്രഖ്യാപിച്ചതും ഇസ്രായേലിനെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.
അമേരിക്കയ്ക്ക് വിമര്‍ശനം
വിദ്യാഭ്യാസം, സംസ്‌കാരം, ശാസ്ത്രം എന്നിവയിലൂടെ നല്ല ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് യുനെസ്‌കോ ചെയ്യുന്നതെന്നും ലോക കാര്യങ്ങളില്‍ താല്‍പര്യമുള്ള അമേരിക്കയെയാണ് നമുക്ക് ആവശ്യമെന്നും യു.എന്നിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോയിസ് ദെലാത്ര് പറഞ്ഞു. തീരുമാനം ഖേദകരമാണെന്നും യുനെസ്‌കോയുടെ പല പദ്ധതികളെയും ഇത് ബാധിക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തീരുമാനം ഖേദകരമാണെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ പ്രസ്താവന.
അതേസമയം, മിഡിലീസ്റ്റില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ പോലും അമേരിക്കയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് ഇസ്രായേലാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി പറഞ്ഞു. ഫലസ്തീനിനും ഇസ്രായേലിനുമിടയിലെ മധ്യസ്ഥനെന്ന റോളിന് അമേരിക്കയ്ക്കുള്ള അര്‍ഹത ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.