5 ജി സേവനങ്ങള്‍ വിമാനങ്ങളെ ബാധിക്കുമോ? വിദഗ്ധര്‍ പറയുന്നതെന്ത്?
വാഷിംഗ്ടണ്‍: അമേരിക്കന്‍ മൊബൈല്‍ സേവന ദാതാക്കളായ വെരിസോണും എ ടി ആന്റ് ടിയും 5ജി സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് വിമാനങ്ങളുടെ പറക്കലിനെ ബാധിക്കുമെന്ന് വാദങ്ങളെ തള്ളി ടെലികോം കമ്പനികള്‍. വിമാനങ്ങളെ ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ടെന്നും വിമാനത്താവളങ്ങളുടെ സമീപം സ്ഥാപിക്കുന്ന 5 ജി ട്രാന്‍സ്മിറ്ററുകളുടെ ശേഷി കുറയ്ക്കുമെന്നുമാണ് ടെലികോം കമ്പനികള്‍ പറയുന്നത്. തങ്ങളുടെ ഉപകരണങ്ങള്‍ എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്സില് ഇടപെടില്ലെന്നും മറ്റ് പല രാജ്യങ്ങളിലും ഈ സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്നുമാണ് മൊബൈല്‍ സേവന ദാതാക്കള്‍ അവകാശപ്പെടുന്നത്.
സി-ബാന്‍ഡ്, എയര്‍ക്രാഫ്റ്റ് ആള്‍ട്ടിമീറ്ററുകള്‍ എന്നിവ റേഡിയോ സ്പെക്ട്രത്തില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ അകലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം കമ്പനികള്‍ പറയുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. വ്യോമയാന വ്യവസായത്തിന് സി-ബാന്‍ഡ് സാങ്കേതികവിദ്യയെക്കുറിച്ച് വര്‍ഷങ്ങളായി അറിയാമായിരുന്നിട്ടും അതിന് വേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു.
5 ജി ആന്റിനകള്‍ വിമാനത്താവളങ്ങളെയും വിമാനങ്ങളെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചില വിദഗ്ദരും പറയുന്നത്. സി ബാന്‍ഡില്‍ 5ജി ഉപയോഗിക്കാമെന്ന് ലോകത്തെ 40 രാജ്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. വിമാനങ്ങളിലെ റഡാര്‍ ആള്‍ട്ടിമീറ്ററിന്റെ ഫ്രീക്വന്സിക്ക് തുല്യമായ ബാന്‍ഡാണ് ജപ്പാന് ഉപയോഗിക്കുന്നത്. അവിടെ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ടെലികോം മേഖലയിലെ വിദഗ്ദനായ ഹാരോള്‍ഡ് ഫെല്‍ഡിനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അമേരിക്കന്‍ പ്രതിരോധമന്ത്രാലയവും 5 ജി ഉപയോഗത്തെ നേരത്തെ എതിര്‍ത്തിരുന്നു. ഈ ബാന്‍ഡ് ഉപയോഗിക്കുന്നത് സൈനിക വിമാനങ്ങളെയും കപ്പലുകളെയും പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ ആശങ്ക. കാലാവസ്ഥ നിര്‍ണയിക്കാനുള്ള ഉപഗ്രഹങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നാസയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 5 ജി നേരത്തെ വിചാരിച്ചതിലും കൂടുതല്‍ വിനാശകരമാകുമെന്നാണ് അമേരിക്കന്‍, ഡെല്‍റ്റ, യുണൈറ്റഡ്, സൗത്ത് വെസ്റ്റ് എന്നിവയുള്‍പ്പെടെ 10 പാസഞ്ചര്‍, കാര്‍ഗോ എയര്‍ലൈനുകളുടെ സിഇഒമാര്‍ പറയുന്നത്. മാത്രമല്ല 1100 ലധികം വിമാനങ്ങളിലെ ഒരു ലക്ഷത്തിലധികം പേരുടെ യാത്രയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിമാനകമ്പനികള്‍ പറയുന്നത്.
സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടി; മുലായം സിംഗിന്റെ മരുമകള്‍ ബിജെപിയിൽ ചേർന്നു
5 ജി ഇന്റര്‍നെറ്റിന് സി-ബാന്‍ഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. വിമാനങ്ങള്‍ അവ പറക്കേണ്ട ഉയരമറിയുന്നതും ഇതിനു സമാനമായ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങളുപയോഗിച്ചാണ് എന്നതാണ് വിമാനകമ്പനികളുടെ എതിര്‍പ്പിന് കാരണം. ഒരേ ആവൃത്തിയിലുള്ള തരംഗങ്ങള്‍ വിമാനങ്ങളുടെ ഉപകരണങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് വിമാനകമ്പനികള്‍ പറയുന്നത്.
Recommended Video
ദൃശ്യപരത കുറഞ്ഞ പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കും. അതേസമയം വ്യോമയാന സുരക്ഷാ പ്രതിസന്ധി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ 5 ജി കമ്പനികള്‍ നിര്‍ദേശിച്ചിരുന്നു. 2021 ഡിസംബര്‍ അഞ്ചിന് 5ജി സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു മൊബൈല്‍ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.