കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം; അമേരിക്കയ്‌ക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍
കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം; അമേരിക്കയ്‌ക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍
തെഹ്‌റാന്‍: ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ഏറെക്കുറെ ഉറപ്പായിരിക്കെ, അമേരിക്കയ്‌ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്‍ വിദേശകാര്യ മന്ത്രിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടിനെതിരേ കടന്നാക്രമണം നടത്തിയത്.
ദിലീപ് കേരളം വിടുന്നു... ഇനി തമിഴ്‌നാട്ടില്‍, മുടങ്ങിയത് പുനരാരംഭിക്കും...
കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം; അമേരിക്കയ്‌ക്കെതിരേ ആഞ്ഞടിച്ച് ഇറാന്‍
അമേരിക്കയ്ക്ക് ഉപരോധത്തോട് ഭ്രമം
ഉപരോധത്തോട് ഭ്രമമുള്ള രാജ്യയമാണ് അമേരിക്കയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങള്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ എന്തെങ്കിലും കാരണമുണ്ടാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഉപരോധങ്ങളോടുള്ള ഈ അഡിക്ഷന്‍ അമേരിക്കയുടെ നല്ലതിനല്ലെന്നും ജവാദ് സരീഫ് പറഞ്ഞു.
ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനെതിരേ അമേരിക്ക ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും അനുഗുണമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അമേരിക്കയെ അത് ദോഷകരമായി ബാധിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ അറിവില്ലായ്മ മൂലം
ഒബാമ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപം നല്‍കിയതും യു.എന്‍ രക്ഷാസമിതി 2231-ാമത് പ്രമേയമായി അംഗീകരിച്ചതുമായ കരാറിനെ 'അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട കരാര്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കാര്യങ്ങളെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് ഇത്തരം പ്രസ്താവനകള്‍ക്കു കാരണം. ഒരു കരാറാവുമ്പോള്‍ രണ്ട് വിഭാഗത്തിനും പൂര്‍ണ സംതൃപ്തി നല്‍കുന്നതാവില്ല അത്. ചെറിയ വിട്ടുവീഴ്ചകള്‍ ഇരുഭാഗത്തുനിന്നുണ്ടാവുമ്പോഴേ അതൊരു കരാറായി മാറുകയുള്ളൂ. ആ കുറവുകള്‍ അംഗീകരിക്കാനുള്ള മനസ്സാണ് വേണ്ടത്. കരാറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം അമേരിക്കയിലെ ആരും വിശ്വസിക്കാത്ത അവസ്ഥ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉപരോധത്തിലൂടെ ഇറാനെ ഭീഷണിപ്പെടുത്താനാവില്ല
അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള കരാര്‍ ലംഘനമുണ്ടായാല്‍ ഇറാനും ഭാഗികമായോ പൂര്‍ണമായോ കരാറില്‍ നിന്ന് പിന്‍മാറുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഉപരോധമെന്ന ഉമ്മാക്കി കാട്ടി ഇറാനെ ഭീഷണിപ്പെടുത്താനാവില്ല. ഉപരോധങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി അമേരിക്ക തന്നെയാണ് ഇറാന് നല്‍കിയത്. അമേരിക്കയുടെ ഉപരോധത്തെ കുറേക്കാലം ചെറുത്തുനിന്ന രാജ്യമാണ് ഇറാനെന്നും ഇനിയും അതിനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദിക്കും ഇസ്രായേലിനും വിമര്‍ശനം
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്ന സൗദി അറേബ്യയെയും ഇസ്രായേലിനെയും ഇറാന്‍ അപലപിച്ചു. അത്യന്തം നീചമായ നിലപാടാണ് ഈ രണ്ടു രാജ്യങ്ങളുടേത്. ഒബാമയുടെ കാലത്തു തന്നെ ഈ രണ്ടു രാജ്യങ്ങളും കരാറിനെതിരായിരുന്നു. ട്രംപ് വന്നതോടെ അദ്ദേഹത്തിന് കുഴലൂത്ത് നടത്തുന്ന സമീപനമാണ് ഈ രാജ്യങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
സൗദി അറേബ്യയ്ക്കും ഇറാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയാവാമെന്നും ജവാദ് സെരിഫ് പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ ഇറാന്‍ തയ്യാറാണ്. ഇപ്പോള്‍ തുടരുന്ന രീതിയിലുള്ള ശത്രുതാപരമായ ബന്ധം തുടരണമെന്ന് ഇറാന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഖത്തറിനോടുള്ള സമീപനം, സിറിയയിലെയും യമനിലെയും നിലപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സൗദിയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഖത്തറിനെതിരേ തുടരുന്ന നയങ്ങള്‍ മേഖലയുടെ താല്‍പര്യത്തിന് അനുഗുണമല്ല. ഇത്തരം നിലപാടുകള്‍ അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.