മദ്യപിച്ച് അമ്മയെ ഉപദ്രവിക്കുന്നു: അയൽവാസിക്കെതിരെ പരാതി നൽകിയ പോസ്റ്റ്മാന് പോലീസിന്റെ ഭീഷണി
കണ്ണൂർ: സമീപത്ത് താമസിക്കുന്ന വയോധികയെ മകൻ ഉപദ്രവിക്കുന്ന വിവരം പോലീസിൽ അറിയിച്ച പോസ്റ്റുമാനെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പോസ്റ്റ്മാനെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥൻ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിലെ കരിയാടാണ് സംഭവം. കരിയാട് സൌത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാനായിരുന്ന അനുപാണ് സമീപവാസിയായ വയോധികയ്ക്ക് വേണ്ടി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.
സമീപവാസിയായ മീത്തലെ വീട്ടിൽ സുധീഷ് തന്റെ അമ്മ ജാനുവിനെ മദ്യപിച്ചെത്തിയ ശേഷം ഉപദ്രവിക്കുന്നുവെന്ന് കാണിച്ചാണ് അനൂപ് പോലീസിൽ പരാതി നൽകുന്നത്. അനുപിന്റെ പരാതിയിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ തെറിവിളിച്ചെന്നും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അനൂപ് പരാതിയിൽ പറയുന്നത്. ഇതോടെ ചൊക്ലി എസ്ഐ സുഭാഷിനെതിരെ എസ്പിക്കും ഡിജിപിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

കൊറോണ കാലത്തെ മികച്ച സേവനത്തിന് കൊറോണ വാരിയർ അവാർഡ് നേടിയ അനൂപ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ പ്രത്യേക അഭിനന്ദനത്തിനും പാത്രമായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ജോലി കളയുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതെന്നാണ് അനൂപ് ചൂണ്ടിക്കാണിക്കുന്നത്. കൺമുമ്പിൽ വെച്ച് അമ്മയെപ്പോലൊരു സ്ത്രീ ഉപദ്രവിക്കപ്പെട്ടപ്പോൾ അത് അധികാരികളെ അറിയിക്കാൻ ശ്രമിച്ചപ്പോൾ തനിക്കുണ്ടായത് ദുരനുഭവമാമെന്നും അനൂപ് പറയുന്നു. അതേ സമയം അമ്മയും മകനും തമ്മിലുള്ള ചെറിയ പ്രശ്നം മാത്രമാണിതെന്നും പോലീസിന് ഇതിന് പിന്നാലെ പോകാൻ സമയമില്ലെന്നുമാണ് പോലീസിന്റെ പ്രതികരണം. അവർക്ക് പരാതിയുണ്ടെങ്കിൽ അവർ പോലീസ് സ്റ്റേഷനിൽ വന്നുപറയട്ടെയെന്നും കള്ളുകുടിച്ചുള്ള ചെറിയ വിഷമം മാത്രമാണ് അതെന്നും എസ്ഐയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
Recommended Video
പോലീസിൽ വിളിച്ച് ഇക്കാര്യങ്ങൾ അറിയിച്ചത് താനാണെന്നാണ് പള്ളിക്കുനി 27ാം വാർഡ് കൌൺസിലർ ബാബുരാജ് മാസ്റ്റർ അവകാശപ്പെട്ട ഇദ്ദേഹം പോലീസിന്റെ വാദങ്ങളും അപ്പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്. സമീപത്തുള്ള വീട്ടുകാർ വയോധികയെ സഹായിക്കുകയായിരുന്നുവെന്നും അമ്മയും മകനും ഒരേ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിൽ പോലും ഇവർ തമ്മിൽ പലപ്പോഴും പ്രശ്നങ്ങളാണ്. മകനും കുടുംബവും വെക്കുന്ന ഭക്ഷണം അമ്മയ്ക്ക് നൽകാറില്ലാത്തതിനാൽ വീടിന് പുറത്ത് അടുപ്പ് കൂട്ടിയാണ് പാചകം ചെയ്തിരുന്നതെന്നും കൌൺസിലർ പറയുന്നു. കൌൺസിലറെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മകന്റെ ഉപദ്രവം മൂലം ഇവർ അടുത്ത വീടുകളിലാണ് പലപ്പോഴും താമസിക്കാറുള്ളതെന്നും ഇവർക്ക് ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഏക വരുമാ മാർഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications