ഇ-വായനയിലേക്ക് വഴി തുറന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം: ലൈബ്രറികൾ ഡിജിറ്റലാകുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തെ ലൈബ്രറികൾ ആധുനികവത്കരണത്തിന്റെ പാതയിലേക്ക്. സാഹിത്യ പ്രേമികൾക്കായി ഇ വായനയുടെ ലോകമാണ് ധർമടത്തെ ലൈബ്രറികൾ തുറന്നിടുക ഇതോടെ ആധുനിക വായനയുടെപുതുവസന്തത്തിന് വഴി തുറക്കുകയാണ് ധര്‍മ്മടം. പുതിയ കാലത്ത് പുത്തന്‍ വായന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ 79 ഓളം ലൈബ്രറികള്‍ ഹൈടെക്കിന്റെ പാതയിലേക്ക് പ്രവേശിക്കുന്നത്.
മട്ടന്നൂരിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ചുവപ്പുനാടയിൽ കുരുങ്ങി: വെല്ലുവിളി ബസ് സ്ഥലപരിമിതി
പുസ്തകങ്ങള്‍ക്കൊപ്പം ഇ-വായനയുടെ ലോകവും ധര്‍മ്മടത്തുകാരുടെ വിരല്‍ത്തുമ്പിലെത്തിക്കാനുള്ള പദ്ധതിക്ക് ഗ്രന്ഥശാലാ സംഘം തുടക്കം കുറിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎല്‍.എ ഫണ്ടില്‍ നിന്നുമാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിരിക്കുന്നത്. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ലൈബ്രറികള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയുടെ ആദ്യപടി. ഇതിനായി ലൈബ്രറി അധികൃതരെക്കൊണ്ട് തന്നെ ഓരോ ലൈബ്രറിയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇതിനനുസരിച്ചുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യാനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ലൈബ്രറികള്‍ ഹൈടെക് ആക്കുന്നതിനോടൊപ്പം വിവിധ പരിപാടികളും ക്ലാസുകളും നടത്തി അവയെ സജീവമാക്കാനുള്ള പദ്ധതിയും അധികൃതര്‍ക്കുണ്ട്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍, മൈക്ക് സെറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് കൂടുതല്‍ ഗ്രന്ഥശാലകളും ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ ഒമ്പത് ലൈബ്രറികള്‍, പെമ്പിലോട് പഞ്ചായത്തിലെ 11 ലൈബ്രറികള്‍, കടമ്പൂര്‍ പഞ്ചായത്തിലെ എട്ട് ലൈബ്രറികള്‍, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ രണ്ട് ലൈബ്രറികള്‍, പെരളശ്ശേരി പഞ്ചായത്തിലെ 15 ലൈബ്രറികള്‍, പിണറായി പഞ്ചാത്തിലെ 18 ലൈബ്രറികള്‍, വേങ്ങാട് പഞ്ചായത്തിലെ ഒമ്പത് ലൈബ്രറികള്‍, ധര്‍മ്മടം പഞ്ചായത്തിലെ ഏഴ് ലൈബ്രറികള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
മാസംതോറും ചര്‍ച്ചകള്‍, പിഎസ്സി ക്ലാസുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സാഹിത്യ ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തണമെന്ന നിര്‍ദേശവും ഗ്രന്ഥശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമാവശ്യമായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്ന സേവന കേന്ദ്രമായും ലൈബ്രറികള്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ പറഞ്ഞു. മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം.. സംസ്ഥാനത്ത് തന്നെ ഗ്രന്ഥശാലാ പ്രസ്ഥാനം ഏറ്റവും ശക്തമായ ജില്ലകളിലൊന്നാണ് കണ്ണൂർ.
ഏതാണ്ട് ആയിരത്തോളം ലൈബ്രറികൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്.നിരവധി സ്വയം തൊഴിൽ പരിശീലനങ്ങളും വായനാ മത്സരങ്ങളും ശാസ്ത്ര സാഹിത്യ പ്രവർത്തനങ്ങളും ഗ്രന്ഥശാലാ സംഘം ലൈബ്രറികളുമായി ചേർന്ന് നടത്തുന്നുണ്ട്. സഞ്ചരിക്കുന്ന പുസ്തകമേള, ചലച്ചിത്രമേളകൾ എന്നിവയിലൊക്കെ നല്ല ജനപങ്കാ ളിത്തം തന്നെയുണ്ടാകുന്നുണ്ട്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ലൈബ്രറികൾ പണവും സാധന സാമഗ്രികളും സമാഹരിച്ചു നൽകിയിരുന്നു.