ഗോവയിൽ നിന്നും കടത്തിയ മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവ് പിടിയിൽ: അറസ്റ്റ് വില്‍പ്പനയ്ക്കിടെ!!
കണ്ണൂർ: ഗോവയിൽ നിന്ന് കടത്തിയ മയക്കുമരുന്നുമായി കണ്ണൂർ നഗരത്തിൽ വിൽപനക്കെത്തിയ യുവാവ് പിടിയിലായി. എറണാകുളം കണയന്നൂര്‍ ചേരനല്ലൂര്‍ വടുതല ദേശത്ത് നേടിയകാലായില്‍ വീട്ടില്‍ ജിതിന്‍ ജോസിനെയാണ് (24) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സനിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം.
കാട്ടാനയുടെ അടിയേറ്റ് വയോധികൻ മരിച്ചു: കണ്ണൂരിൽ നാലിടത്ത് വെള്ളിയാഴ്ച ഹർത്താൽ, 10 ലക്ഷം നഷ്ടപരിഹാരം
മെത്തലീന്‍ ഡയോക്‌സിന്‍ മീതൈല്‍ ആംഫിറ്റമിന്‍ (എംഡിഎംഎ) എന്ന മയക്കുമരുന്നുമായി കണ്ണൂരിലെ ചില ഇടനിലക്കാരെ തേടിയെത്തിയതായിരുന്നു ഇയാള്‍. തുടർപരിശോധനയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ 6.840 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് ഇത് കൊണ്ടുവരുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഗ്രാമിന് 5000 രൂപയ്ക്ക് മുകളിലാണ് ഇവ വില്‍ക്കുന്നത്. ഇതിന് മുമ്പും പലതവണ ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കേരളത്തിലെ പല ജില്ലകളിലും ഇത് എത്തിച്ചു വില്‍പ്പന നടത്താറുണ്ടെന്നും ഇയാള്‍ പറഞ്ഞു.
വിപണിയില്‍ മൂന്നര കോടിയോളം രൂപയുള്ള മയക്കുമരുന്നിന്റെ ഇടനിലക്കാരനാണ് പിടിയിലായ ജിതിനെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെയും ഇയാൾ കണ്ണൂരിൽ മയക്കുമരുന്ന് വിൽപന നടത്തിയിട്ടുണ്ട്. ഗോവയിൽ നിന്നാണ് പ്രധാനമായി മയക്കുമരുന്ന് കടത്തുന്നതാണ് എക്സ്സൈസ് പറയുന്നത്. ഇയാൾ ലഹരിക്കടിമയാണെന്നും എക്സൈസ് സംശയിക്കുന്നുണ്ട്.
പ്രിവന്റീവ് ഓഫീസര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, കെ പി വിജയന്‍, സി വിദിലീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം വി ശ്യാംരാജ്, പി വി ഗണേഷ് ബാബു, എം സജിത്ത്, സി എച്ച് റിഷാദ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.