കണ്ണൂരിൽ പുതുതായി മൂന്ന് പേർക്ക് കൂടി കൊ വിഡ്: രണ്ടു പേർ വിദേശത്തു നിന്നും വന്നവർ
കണ്ണൂരിൽ പുതുതായി മൂന്ന് പേർക്ക് കൂടി കൊവിഡ്: രണ്ടു പേർ വിദേശത്തു നിന്നും വന്നവർ!!
കണ്ണൂർ: കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച മൂന്നു പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാകളക്ടര്‍ ടിവി സുഭാഷ്. കാസർഗോഡ് പുതുതായി നാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മസ്കറ്റ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയവര്‍ക്കാണ് കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ മൂന്നിന് ഐഎക്സ് 1714 വിമാനത്തിൽ മസ്കറ്റിൽനിന്നെത്തിയ ആന്തൂര്‍ സ്വദേശിയായ മുപ്പതുകാരന്, മേയ് 25ന് ചെന്നൈയില്‍നിന്ന് എത്തിയ മുണ്ടേരി സ്വദേശിയായ പത്തൊമ്പതുകാരന്, കഴിഞ്ഞ ഒൻപതിന് മുംബൈയില്‍ നിന്നെത്തിയ ഇരിക്കൂര്‍ സ്വദേശിയായ എഴുപത്തൊന്നുകാരന് (ഇദ്ദേഹം വ്യാഴാഴ്ച രാത്രി 11.15ന് ജില്ലാ ആശുപ്രതിയിൽ മരിച്ചു) എന്നിവരാണ് രോഗബാധിതരായ മറ്റു രണ്ടുപേര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 281 ആയി. ഇതില്‍ 163 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
അവർക്കിഷ്ടമാണെങ്കിൽ വിവാഹിതരാവുകയോ തല കുത്തി നിൽക്കുകയോ ചെയ്യട്ടെ! തുറന്നടിച്ച് ബെന്യാമിൻ
നിലവില്‍ ജില്ലയില്‍ 12,200 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 93 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും വീടുകളില്‍ 12,010 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 9,967 സാന്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 9,405 ഫലം വന്നു. ഇതില്‍ 8,841 നെഗറ്റീവാണ്. 562 ഫലം ലഭിക്കാനുണ്ട്. കാസർഗോഡ് ജില്ലയില്‍ മഹാരാഷ്ട്രയില്‍നിന്ന് വന്ന രണ്ടു സ്ത്രീകള്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ട് പുരുഷന്മാര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44, 45 വയസുള്ള മംഗല്‍പ്പാടി സ്വദേശിനികള്‍, മേയ് 28 ന് ദുബായില്‍നിന്നെത്തിയ 49 വയസുള്ള ചെമ്മനാട് സ്വദേശി, ജൂണ്‍ ആറിന് കുവൈറ്റില്‍നിന്നെത്തിയ 36 വയസുള്ള മടിക്കൈ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത് 104 പേരാണ്.
ഇക്കഴിഞ്ഞ നാലിന് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ രോഗമുക്തരായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ദുബായില്‍നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് സ്വദേശിനിക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍നിന്നെത്തിയ 38 വയസുള്ള വലിയപറമ്പ സ്വദേശിക്കുമാണ് രോഗം ഭേദമായത്.വീടുകളില്‍ 3,220 പേരും ആശുപത്രികളില്‍ 358 പേരുമുള്‍പ്പെടെ 3,578 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 268 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പുതിയതായി 39 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ 314 പേരെയും നിരീക്ഷണത്തിലാക്കി. 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.