അഭിമന്യുവിന്റെ കൊലയാളികളിൽ ഒരാൾ കൂടി അറസ്റ്റിൽ! കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് പിടിയിൽ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ കൊലയാളി അറസ്റ്റില്‍. കാമ്പസ് ഫ്രണ്ടിന്റെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ ആദിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ആദിലിന് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. അഭിമന്യു കൊലക്കേസില്‍ ആദ്യമായാണ് പോലീസ് നേരിട്ട് ഒരു പ്രതിയെ പിടികൂടുന്നത്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദില്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരാൾ കൂടി പിടിയിൽ
അഭിമന്യു കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെയാണ് ഇതിന് മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാലിവരെ സംഭവ സ്ഥലത്ത് നിന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതാണ്. പോലീസ് അന്വേഷണത്തിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഇതാദ്യമായാണ് കൊലയാളി സംഘത്തിലെ ഒരാളെ പോലീസ് നേരിട്ട് അറസ്റ്റ് ചെയ്ത് മാനം രക്ഷിച്ചിരിക്കുന്നത്.
പിടിയിൽ 10 പേർ
ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 4 പേര്‍ പോലീസ് പിടിയിലായിരിക്കുകയാണ്. ആകെ പിടിയിലുള്ള പത്ത് പേരിലെ മറ്റുള്ളവര്‍ കൊലപാതകത്തിന് വേണ്ട സഹായങ്ങള്‍ പുറത്ത് നിന്നും ചെയ്ത് നല്‍കിയവരാണ്. ആദിലിന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
കൊലപ്പെടുത്തിയ ശേഷം ഒളിവിൽ
അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആദില്‍ ജില്ലയ്ക്ക് വെളിയില്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 14 ദിവസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.
എന്ത് വില കൊടുത്തും
കാമ്പസ്സില്‍ എസ്എഫ്‌ഐക്ക് വഴങ്ങിക്കൊടുക്കരുതെന്നും എന്ത് വില കൊടുത്തും ചുമരെഴുത്ത് നടത്തണം എന്നുമായിരുന്നു തങ്ങളുടെ തീരുമാനമെന്ന് ആദില്‍ പോലീസിന് മൊഴി നല്‍കി. ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടിച്ചാല്‍ തിരിച്ചടിക്കാനും തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്ന് ആദില്‍ മൊഴി നല്‍കി.
കയ്യിൽ ആയുധങ്ങൾ
അതുകൊണ്ട് തന്നെ തങ്ങള്‍ സംഘടിച്ചാണ് എത്തിയത്. പലരും കൈവശം ആയുധം കരുതിയിരുന്നുവെന്നും ആദില്‍ മൊഴി നല്‍കി. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പതിനൊന്ന് കാമ്പസ്സ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ പ്രധാനിയാണ് അറസ്റ്റിലായിരിക്കുന്ന ആദില്‍. അഭിമന്യുവിനെ കുത്തിയ പ്രതിയെ ഇപ്പോഴും പിടികൂടാനായിട്ടില്ല.
മുഖ്യപ്രതികൾ ഒളിവിൽ
അത് മാത്രമല്ല മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായ പ്രതി മുഹമ്മദിന് വേണ്ടിയും പോലീസ് തെരച്ചില്‍ തുടരുകയാണ്. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായം നല്‍കുന്നതായി പോലീസ് സംശയിക്കുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തുന്നുണ്ട്.
വ്യാപക തെരച്ചിൽ
പോലീസ് അന്വേഷണം ഭയന്ന് നിരവധി പേര്‍ വീട് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡണ്ടിനെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നായി നാല്‍പ്പതോളം എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദിലിന്റെ അറസ്‌റ്റോടെ മറ്റ് പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന് പോലീസ് കരുതുന്നു.