മുഖ്യമന്ത്രി ആദ്യമായി ഊരിയ വാള്‍ ഉറയിലിട്ടു; രൂക്ഷപരിഹാസവുമായി ജയശങ്കര്‍, ബ്രൂവറി ചലഞ്ച് റദ്ദാക്കി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങളെ തുടര്‍ന്നാണ് പുതിയ ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ച സര്‍ക്കാറിന്റെ നടപടി വിവാദമായത്. ബ്രുവറിയും ഡിസ്റ്റലറിയും അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ചെന്നിത്തലയുടെ ഗോൾ, ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി, കീഴടങ്ങൽ അല്ലെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നതിനിടേയാണ് ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിനെതിരെ രൂക്ഷ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
നമ്മുടെ മുഖ്യമന്ത്രി
സാലറി ചലഞ്ച് ആയാലും. ശബരിമല ചലഞ്ച് ആയാലും മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല, നമ്മുടെ മുഖ്യമന്ത്രി. കല്പന കല്ലേപ്പിളർക്കും. പ്രതിപക്ഷ നേതാവിനോട് പോയി പണി നോക്കാൻ പറയും; മാധ്യമ സിൻഡിക്കേറ്റുകാരോട് കടക്കൂ പുറത്ത് എന്ന് ആക്രോശിക്കും.
ബ്രൂവറി ചലഞ്ചിലും
ബ്രൂവറി ചലഞ്ചിലും അതു തന്നെ ആവർത്തിക്കും എന്നാണ് മാലോകരൊക്കെ കരുതിയത്. കർണാടക, തമിഴ്നാട് ലോബിയുടെ കുത്തക തകർക്കാനും മദ്യോല്പാദന രംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കാനും വേറെ വഴിയില്ല.
എക്‌സൈസ് മന്ത്രി
അബ്കാരി നിയമവും ചട്ടങ്ങളും കീഴ്വഴക്കവും പാലിച്ച്, ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത നയത്തിന് തികച്ചും അനുസൃതമായിട്ടാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്നതെന്ന് ബഹു എക്‌സൈസ് മന്ത്രി നെഞ്ചിൽ കൈ വച്ചു പറഞ്ഞു. മൂന്നരക്കോടി മലയാളികളും അത് വിശ്വസിച്ചു.
ഊരിയ വാൾ ഉറയിലിട്ടു
മനോരമാദി മാധ്യമങ്ങളും രമേശ് ചെന്നിത്തലയും ദുഷ്പ്രചരണം തുടരവേ, ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാൾ ഉറയിലിട്ടു. ബ്രൂവറി ചലഞ്ച് തല്ക്കാലം മരവിപ്പിച്ചു.
അപസ്വരങ്ങൾ ഒഴിവാക്കാൻ മാത്രം
ചട്ടലംഘനമോ അഴിമതിയോ ഉളളതുകൊണ്ടല്ല, പ്രളയാനന്തര പുനർനിർമാണ കാലത്ത് അപസ്വരങ്ങൾ ഒഴിവാക്കാൻ മാത്രം.
അപ്പോഴും ഉണ്ടാവില്ല അഴിമതി
നവകേരള നിർമ്മാണവും പാർലമെന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും തിരിച്ചുവരും. അപ്പോഴും ഉണ്ടാവില്ല അഴിമതി എന്ന് കൂടി പറഞ്ഞാണ് ജയശങ്കർ ഫേസ്ബുക്കിലെ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍
വാര്‍ത്താ സമ്മേളനത്തില്‍
അതേസമയം, പ്രളയാനന്തര പ്രവര്‍ത്തികള്‍ നടക്കുന്ന ഘട്ടത്തില്‍ വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അനുമതി റദ്ദ് ചെയ്തിരിക്കുന്നത് എന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പുതിയ അനുമതികള്‍ നല്‍കുക എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
നടപടി റദ്ദാക്കുന്നു
കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവും പാടില്ലെന്നും അതുകൊണ്ടാണ് നടപടി റദ്ദാക്കുന്നു.
ചെറിയ വിട്ടുവീഴ്ചയാണ്
പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് അല്ലാതെ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുന്നില്‍ കീഴടങ്ങുകയല്ല. നടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
Recommended Video
വിജയം
സര്‍ക്കാര്‍ അനുമതി റദ്ദ് ചെയ്തത് പ്രതിപക്ഷത്തിന്റെ വിജയമായി. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത ചെന്നിത്തല, കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ കളവ് കളവല്ലാതാകില്ലെന്ന് പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരും എന്നുള്ളത് കൊണ്ടാണ് അനുമതി പിന്‍വലിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.