''സഹതാപമുണ്ടാക്കുന്ന ഉമ്മൻചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്സ് ആണത്, അതിനോട് ഒരുകാലത്തും യോജിപ്പില്ല''
കൊച്ചി: അവസാന പ്രവര്‍ത്തിദിവസം സഹപ്രവര്‍ത്തകരുടെ യാത്ര അയപ്പ് ഇല്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിസന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജോക്കബ് തോമസ് യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തിരുന്നില്ല. ഇന്നലെ ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയതും. ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്നതിന്റെ ചിത്രം അദ്ദേഹം തന്നെ എഫ്ബിയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
സിവില്‍ സര്‍വ്വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച് രംഗത്തെത്ത്ിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. മെറ്റല്‍ ഇന്ഡസ്ട്രീസിന്റെ എംഡി ആയി നിയമനം കിട്ടുന്ന ആള്‍ വിരമിക്കുമ്പോള്‍ കയ്യടി നേടേണ്ടത് തന്റെ കാലത്ത് ആ സ്ഥാപനം എത്രരൂപയുടെ ലാഭമുണ്ടാക്കി, എത്ര വികസനം ഉണ്ടാക്കി എന്നൊക്കെയുള്ള കണക്ക് നാട്ടുകാരെ കാണിച്ചല്ലേ? എന്ന് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ പ്രതികരണം.
ജേക്കബ് തോമസും HRA യും
ജേക്കബ് തോമസ് IPS സർവ്വീസിൽ നിന്ന് വിരമിക്കുന്ന അവസാന ദിവസം ഷൊറണൂരേ മെറ്റൽ ഇന്ഡസ്ട്രീസിന്റെ ഓഫീസ് മുറിയിൽ നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയ ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടത് സഹതാപതരംഗം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഒരു IPS കാരന് മാന്യമായി കിടന്നുറങ്ങാൻ അയാൾ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള വീട്ടുവാടക അലവൻസ് സർക്കാർ നൽകുന്നുണ്ട്. യാത്ര ചെയ്യാൻ സർക്കാർവക വാഹനവും ഡ്രൈവറും ഉണ്ട്.
ഒരുതരം അഴിമതിയല്ലേ
HRA വാങ്ങി ചെലവാക്കാതെ പോക്കറ്റിലിട്ടിട്ട് ആണോ ഓഫീസിൽ നിലത്ത് കിടന്നുറങ്ങി അത് ഫോട്ടോ എടുത്തിടുന്നത്? എങ്കിൽ HRA സർക്കാരിന് തിരിച്ചടക്കേണ്ടേ? അല്ലെങ്കിൽ അതും ഒരുതരം അഴിമതിയല്ലേ? (അദ്ദേഹത്തിന് ശമ്പളമേ കിട്ടുന്നില്ല എന്നാണെങ്കിൽ ഈ പോസ്റ്റ് ഒരു പ്രതിഷേധമായി കണക്കാക്കാം.)
എന്തേ അത് ഉപയോഗിച്ചിട്ടില്ല
IPS കാരനെന്ന നിലയിൽ ഷൊറണുർ ഗസ്റ്റ് ഹൗസിൽ ചെറിയ പൈസക്ക് റൂം കിട്ടും. എന്തേ അത് ഉപയോഗിച്ചിട്ടില്ല? ഇതിനു മുൻപ് നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടു ചീപ്പ് ഷോ കാണിച്ച് ട്രോൾമഴ കിട്ടിയത് അൽഫോൺസ് കണ്ണന്താനത്തിനാണ്. ആ കാറ്റടിച്ചോ ഇവിടെയും? ഒരായിരം ഷർട്ട് വാങ്ങിക്കാനുള്ള പണം ശമ്പളം കിട്ടുമ്പോഴും കീറിയ ഷർട്ട് ഇട്ടു സഹതാപമുണ്ടാക്കുന്ന ഉമ്മൻചാണ്ടി സ്‌കൂൾ ഓഫ് പൊളിറ്റിക്സ് ആണത്. അതിനോട് ഒരുകാലത്തും യോജിപ്പില്ല. ഭരണാധികാരിയുടെ മികവ് അയാൾ ഏത് ഭൗതികസൗകര്യം ഉപയോഗിച്ചാലും സമൂഹത്തിനു നൽകുന്ന ഔട്ട്പുട്ടിലാണ്.
കണക്ക് നാട്ടുകാരെ കാണിച്ചല്ലേ
മെറ്റൽ ഇന്ഡസ്‌ട്രീസിന്റെ MD ആയി നിയമനം കിട്ടുന്ന ആൾ വിരമിക്കുമ്പോൾ കയ്യടി നേടേണ്ടത് തന്റെ കാലത്ത് ആ സ്ഥാപനം എത്രരൂപയുടെ ലാഭമുണ്ടാക്കി, എത്ര വികസനം ഉണ്ടാക്കി എന്നൊക്കെയുള്ള കണക്ക് നാട്ടുകാരെ കാണിച്ചല്ലേ? അല്ലാതെ ഇമ്മാതിരി ഗിമ്മിക്ക് കാണിച്ചല്ലല്ലോ. MD എവിടെ ഉറങ്ങുന്നു ഉറങ്ങിയില്ല എന്നൊന്നും തൊഴിലിന്റെ മികവ് കൂട്ടുന്നില്ല.
ശിക്ഷിക്കാൻ കഴിഞ്ഞോ?
ശ്രീ.ജേക്കബ് തോമസ് എന്ന 'അഴിമതിവിരുദ്ധ പോരാളി' ക്ക് കിട്ടിയത്ര പിന്തുണ ഈ സംസ്ഥാനത്ത് ഒരുദ്യോഗസ്ഥനും കിട്ടിയിട്ടില്ല. IAS അസോസിയേഷനെ വരെ പിണക്കി ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചു. ഒറ്റ വിജിലൻസ് കേസിലെങ്കിലും പഴുതടച്ച കുറ്റപത്രം കൊടുക്കാൻ കഴിഞ്ഞോ? ഒരാളെയെങ്കിലും ശിക്ഷിക്കാൻ കഴിഞ്ഞോ?
പ്രായോഗികത ഇല്ലായ്മ കൊണ്ടാണ്
സർവ്വീസിൽ പരാജയപ്പെട്ടതും ഈ പ്രായോഗികത ഇല്ലായ്മ കൊണ്ടാണ്. ഏട്ടിലെ പശു പുല്ല് തിന്നില്ല. സർക്കാറിലിരുന്നു കാര്യങ്ങൾ ചെയ്യുന്നത് മാധ്യമങ്ങളിൽ നിലപാട് പറയുന്നത്ര എളുപ്പമല്ല. അദ്ദേഹം ചെയ്ത എല്ലാ നല്ലകാര്യങ്ങളോടും യോജിക്കുമ്പോഴും പ്രായോഗികതയില്ലാത്ത ഗിമ്മിക്കുകളോട് യോജിക്കാൻ വയ്യ. അദ്ദേഹത്തിന് നല്ലൊരു post-retirement life നേരുന്നു.