ദിലീപിന്റെ വിധി: കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകൾ, സാക്ഷികളായി അമ്പത് സിനിമാക്കാര്‍... എന്താകും?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് തയ്യാറാക്കിയത് അയ്യായിരം പേജുള്ള കുറ്റപത്രം ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കപ്പെടും. പഴുതടച്ച കുറ്റപത്രം ആണ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് പോലീസിന്റെ അവകാശവാദം.
കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകള്‍ ആണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം. കേസില്‍ ദിലീപ് എട്ടാം പ്രതിയാകുമെങ്കിലും കുറ്റങ്ങളുടെ ഗൗരവത്തില്‍ അല്‍പം പോലും കുറവുണ്ടാവില്ലെന്നും പറയുന്നു.
ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ആയിരിക്കും കേസിലെ പ്രധാന സാക്ഷി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. സിനിമ മേഖലയില്‍ നിന്ന് മാത്രം അമ്പതില്‍പരം സാക്ഷികളുണ്ട്. മഞ്ജു വാര്യര്‍ സാക്ഷിയാകില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ നീക്കം.

കൂട്ട ബലാത്സംഗം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നേരിട്ട് പങ്കെടുത്തിട്ടില്ല. നടിയെ ആക്രമിച്ചതും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും പള്‍സര്‍ സുനി ആയിരുന്നു. സുനിക്കൊപ്പം ഇതിന് കൂട്ടുനിന്ന പ്രതികള്‍ക്ക് ഗൂഢാലോചനയെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരിട്ട് ചെയ്തില്ലെങ്കിലും
നടിയെ ദിലീപ് നേരിട്ട് ഉപദ്രവിച്ചിട്ടില്ലെങ്കിലും കൂട്ട ബലാത്സംഗ കേസ് നിലനില്‍ക്കും എന്നാണ് പോലീസ് വാദം. നടിയെ ഉപദ്രവിക്കുന്നത് സംബന്ധിച്ച് ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നാണെന്ന് പോലീസ് പറയുന്നുണ്ട്. എത്തരത്തില്‍ നടിയെ ഉപദ്രവിക്കണം എന്നത് കൂടി ഗൂഢാലോചനയില്‍ തീരുമാനിക്കപ്പെട്ടിരുന്നു എന്നാണ് ആരോപണം.

17 വകുപ്പുകള്‍
കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകള്‍ ആണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം. അതില്‍ ക്രിമിനല്‍ ഗൂഢാലോചനയും ഉണ്ട്. എന്നാല്‍ പോലീസ് ഏറ്റവും അധികം കുഴങ്ങുക ക്രിമിനല്‍ ഗൂഢാലോചന കോടതിയില്‍ തെളിയിക്കാന്‍ ആയിരിക്കും. ശാസ്ത്രീയ തെളിവുകള്‍ ഇക്കാര്യത്തില്‍ എത്രത്തോളം പര്യാപ്തമാകും എന്ന ചോദ്യവും അവശേഷിക്കുന്നു.

പ്രധാന സാക്ഷി മഞ്ജു വാര്യര്‍
കേസില്‍ ദിലീപിന് ഏറ്റവും അധികം തിരിച്ചടി നല്‍കാന്‍ പോകുന്നത് മഞ്ജു വാര്യര്‍ സാക്ഷിയാകുന്നു എന്നതാണ്. കേസിലെ പ്രധാന സാക്ഷി മഞ്ജു വാര്യര്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. അങ്ങനെയെങ്കില്‍ അത് കേസിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക സംഗതി തന്നെ ആയി മാറും.

പ്രതികാരം വീട്ടിയതെന്ന് പോലീസ്
മഞ്ജു വാര്യരുമായുള്ള ബന്ധം തകര്‍ന്നതില്‍ ദിലീപ് പ്രതികാരം വീട്ടുകായിരുന്നു എന്നാണ് പോലീസിന്റെ വാദം. ഇത്തരം ഒരു വാദം നിലനില്‍ക്കുന്നതിന് മഞ്ജു വാര്യരുടെ സഹായം ആവശ്യവും ആണ്. കേസില്‍ സാക്ഷിയാകാന്‍ താത്പര്യമില്ലെന്ന് മഞ്ജു വാര്യര്‍ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ഇത് തന്നെ ആയിരിക്കും കോടതിയില്‍ ദിലീപിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്.

അമ്പതില്‍പരം സിനിമാക്കാര്‍
കേസില്‍ അമ്പതില്‍ അധികം സിനിമ പ്രവര്‍ത്തതകര്‍ സാക്ഷികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ സാക്ഷി മൊഴികള്‍ നിര്‍ണായകമാണ്. എന്നാല്‍ ഇതില്‍ എത്ര പേര്‍ മൊഴിമാറ്റും എന്ന കാര്യത്തില്‍ പോലീസിന് ഇപ്പോള്‍ തന്നെ സംശയം ഉണ്ട്.

രഹസ്യ മൊഴികള്‍
ഇരുപതില്‍ അധികം പേരുടെ രഹസ്യ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ 12 രഹസ്യ മൊഴികള്‍ മാത്രമാണുള്ളത് എന്നാണ് സൂചന. വിചാരണ വേളയില്‍ മൊഴി മാറ്റിയേക്കും എന്ന് ഭയന്നാണ് പലരുടേയും രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പോലീസ് മുതിര്‍ന്നത്. നടിയും ഗായികയും ആയ റിമി ടോമിയുടെ മൊഴിയും ഇത്തരത്തില്‍ രേഖപ്പെടുത്തിയിരുന്നു.

മാപ്പുസാക്ഷികള്‍ രണ്ട്
കുറ്റപത്രത്തില്‍ രണ്ട് പേര്‍ മാപ്പുസാക്ഷികള്‍ ആണ് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. പള്‍സര്‍ സുനിയ്ക്ക് ദിലീപിനെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച പോലീസുകാരന്‍ അനീഷ്, സുനിക്ക് ജയിലില്‍ നിന്ന് കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍ എന്നിവരായിരിക്കും മാപ്പുസാക്ഷികളാവുക. പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മാര്‍ട്ടിന്‍ മാപ്പുസാക്ഷിയാകും എന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മാര്‍ട്ടിന്‍ പിന്‍മാറുകയായിരുന്നു.

385 സാക്ഷികള്‍
കേസില്‍ ആകെ 385 സാക്ഷികളാണ് ഉള്ളത്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴ് പ്രതികളായിരുന്നു ഉണ്ടായിരുന്നു. പുതിയതായി സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ പ്രതികളുടെ എണ്ണം 14 ആണ്. ദിലീപിനെ കൂടാതെ ആറ് പേരെ കൂടി പുതിയതായി പ്രതിചേര്‍ത്തിട്ടുണ്ട്.

ജാമ്യം റദ്ദാക്കാന്‍
അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി അന്വേഷണ സംഘം രംഗത്തെത്തിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്നാണ് പോലീസിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയാണ്.












Click it and Unblock the Notifications