കുരീപ്പുഴയെ സത്യത്തില്‍ ആര്‍എസ്എസ്സുകാർ കൈയ്യേറ്റം ചെയ്‌തോ? സത്യത്തില്‍ കൊട്ടുക്കലിൽ സംഭവിച്ചതെന്ത്?
കൊല്ലം: കോട്ടുക്കല്‍ കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങവേയാണ് കവി കുരീപ്പുഴ ശ്രീകുമാറിന് നേര്‍ക്ക് കൈയ്യേറ്റ ശ്രമം ഉണ്ടായത്. കുരീപ്പുഴ ആക്രമിക്കപ്പെട്ടു എന്ന രീതിയില്‍ ആയിരുന്നു പിന്നീട് വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ സത്യത്തില്‍ അവിടെ കുരീപ്പുഴയ്ക്ക് നേരെ കൈയ്യേറ്റം നടന്നോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കുരീപ്പുഴ കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കവിയുടേതായി ആദ്യഘട്ടത്തില്‍ പുറത്ത് വന്ന പ്രതികരണങ്ങളും അത് വ്യക്തമാക്കുന്നുണ്ട്.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കുരീപ്പുഴ ഇക്കാര്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
വടയമ്പാടി വിഷയം
വടയമ്പാടി വിഷയത്തെ കുറിച്ച് താന്‍ സംസാരിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വടയമ്പാടി എന്ന സ്ഥലത്ത് ഒരു പൊതു ഇടം എന്‍എസ്എസിന്റെ നേതൃത്വത്തില്‍, ആര്‍എസ്എസ്സിന്റെ പിന്തുണയോടെ കൊട്ടിയടക്കപ്പെട്ടു എന്ന മാതൃഭൂമി വാര്‍ത്തയെ കുറിച്ചായിരുന്നു പറഞ്ഞത്. അവിടത്തെ സമരത്തെ കുറിച്ചും പറഞ്ഞു.
ആത്മാഭിമാന കണ്‍വെന്‍ഷന്‍
അവിടെ നടത്താനിരുന്ന ആത്മാഭിമാന കണ്‍വെന്‍ഷന്‍ അവര്‍ക്ക് നടത്താന്‍ കഴിഞ്ഞില്ല. പോലീസ് തടഞ്ഞു. ആര്‍എസ്എസ്സുകാര്‍ അവിടെ വന്ന് മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗങ്ങള്‍ പറഞ്ഞതായി കുരീപ്പുഴ പറയുന്നു.
അശാന്തന്റെ മൃതദേഹം
അശാന്തന്‍ എന്ന കലാകാരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാനും ആര്‍എസ്എസ്സുകാര്‍സമ്മതിച്ചില്ലെന്ന കാര്യവും താന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇതുപോലെ, നിങ്ങളുടെ ഈ പൊതു സ്ഥലം കെട്ടിയടക്കാന്‍ നിങ്ങള്‍ ആരേയും അനുവദിക്കരുതെന്നും ജാതിക്കും മതത്തിനും അതീതമായ ഒരു ചിന്ത ഉണ്ടാകണം എന്നും ആണ് താന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത് എന്നും അദ്ദേശം വിശദീകരിച്ചിട്ടുണ്ട്.
പുറത്തിറങ്ങി വണ്ടിയില്‍ കയറിയപ്പോള്‍
പരിപാടിക്ക് ശേഷം പുറത്തിറങ്ങി വണ്ടിയില്‍ കയറിയതിന് ശേഷം ആണ് ഒരു കൂട്ടം ആളുകള്‍ വന്ന് പ്രശ്‌നമുണ്ടാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവരുടെ സംസ്‌കാരം അനുസരിച്ചുള്ള തെറികള്‍ ഒക്കെ വിളിച്ചായിരുന്നു പ്രതികരണം എന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികള്‍ തടഞ്ഞില്ലായിരുന്നെങ്കില്‍
ലൈബ്രറി ഭാരിവാഹികളും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ സി അനിലും ചേര്‍ന്നുള്ള ഒരു സംരക്ഷണ വലയം ഇല്ലായിരുന്നെങ്കില്‍ അവര്‍ തന്നെ കായികമായി ആക്രമിച്ചേക്കുമായിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നും കുരീപ്പുഴ പ്രതികരിച്ചിരുന്നു.
ഭയമില്ല
എന്തായാലും ഇങ്ങനെയുള്ള ആക്രമണങ്ങളെ താന്‍ ഭയപ്പെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാതാതീത സാംസ്‌കാരിക ജാഥ നടത്തിയ ആളാണ് താന്‍. അന്ന് കേരളം മുഴുവന്‍ നടന്ന് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ തോന്നാത്ത ഭയം ഇന്നുണ്ടാകേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കവിയുടെ പ്രതികരണം കാണാം
ന്യൂസ് 18 കേരളത്തിനോട് കഴിഞ്ഞ ദിവസം രാത്രി കുരീപ്പുഴ ശ്രീകുമാര്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു