ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍ പടിയിറങ്ങി; വിശേഷങ്ങളിലൂടെ...
തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ആയിരകണക്കിന് ഭക്തജനങ്ങള്‍ പടിയിറങ്ങി. ഓരോ വര്‍ഷവും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നതിനായി എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. രാവിലെ പത്ത് മണിയ്ക്ക് പണ്ടാര അടുപ്പില്‍ തീ തെളിച്ച് പൊങ്കാല നിവേദ്യം ഉണ്ടാക്കാന്‍ തുടങ്ങി.
നഗരത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞ നിവേദ്യ അടുപ്പുകള്‍ തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി. ഇത്തവണയും ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും പ്രത്യേക സര്‍വ്വീസുകള്‍ നടത്തിയിരുന്നു. ഇത്തവണ പ്ലാസ്റ്റിക് ഇല്ലാത്ത പൊങ്കാലയ്ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്.

ഭക്തലക്ഷങ്ങള്‍ നിറഞ്ഞുനിന്ന നഗരി
പൊങ്കാലയുടെ തലേ ദിവസം തന്നെ തിരുവനന്തപുരം റെയില്‍വ്വേ സ്റ്റേഷന്‍ പരിസരത്തും പ്രധാന നഗരികളിലും അടുപ്പുകള്‍ നിറഞ്ഞിരുന്നു.

പ്ലാസ്റ്റിക് ഇല്ലാത്ത പൊങ്കാല
ഇത്തവണത്തെ പൊങ്കാലയുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു പ്ലാസ്റ്റിക് ഇല്ലെന്നുള്ളത്. എല്ലാ വര്‍ഷവും പൊങ്കാലയിട്ട് ഭക്തലക്ഷള്‍ മടങ്ങുമ്പോള്‍ നഗരം മാലിന്യകൂമ്പാരമാകാറാണ് പതിവ്. ഇത്തവണ പ്ലാസ്റ്റിക് നിരോധിച്ചത് നഗരത്തെ സംരക്ഷിച്ചു.

18 വര്‍ഷം പൊങ്കാലയിട്ട അമേരിക്കയിലെ ഭക്ത
ആറ്റുകാലമ്മയ്ക്ക് 18 വര്‍ഷമായി പൊങ്കാലയര്‍പ്പിക്കുന്ന അമേരിക്കയിലെ ഡോ. ഡയാന ജാനറ്റ് ഇത്തവണ എത്തിയത് ഒരു പ്രത്യേക ലക്ഷ്യവുമായാണ്. ആറ്റുകാല്‍ ദേവീക്ഷേത്രത്തെക്കുറിച്ച് 590 പേജുള്ള ഗവേഷണഗ്രന്ഥം ഈ അവസരത്തില്‍ പ്രകാശനം ചെയ്തു.

പൊങ്കാലയ്ക്ക് ഭക്ഷണം വിളമ്പി നസീര്‍
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്ഷണം വിതരണം നടത്തുന്ന നസീറിന് ഇത് 25ാം വാര്‍ഷികമാണ്. ജാതിമത വ്യത്യാസമില്ലാതെ ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ ഭക്തനായി നിന്നു കൊണ്ട് ആയിരകണക്കിന് ആളുകള്‍ക്കാണ് നസീര്‍ ഭക്ഷണമെത്തിച്ചത്.

ഭക്ഷ്യ സുരക്ഷാനിയമം ശക്തം
ഇത്തവണ കര്‍ശനമായ ഭക്ഷ്യ സുരക്ഷാ നിയമങ്ങളാണ് നിര്‍ദ്ദേശിച്ചിരുന്നത്. തുറന്ന് വെച്ച ഭക്ഷണസാധനങ്ങള്‍ വില്‍ക്കരുത്, പലതരം മിഠായികള്‍, ഭക്ഷണവസ്തുക്കളില്‍ ഒട്ടിക്കുന്ന ലേബലുകള്‍ എന്നിങ്ങനെ എല്ലാത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സ്ത്രീ സുരക്ഷ
സ്ത്രീകളുടെ സുരക്ഷയ്ക്കായി 3000ത്തിലധികം പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചിരുന്നു.












Click it and Unblock the Notifications