ഹര്‍ത്താലില്‍ അക്രമം തുടരുന്നു; സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു.. നേതാക്കളില്‍ പലരും കരുതല്‍ തടങ്കലില്‍
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം. ഗതാഗത മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തിയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചും നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയും ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയാണ്
നിരവധി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. കണ്ണൂരും പത്തനംതിട്ടയും തൃശൂരം പാലക്കാടും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാന ബസ്സുകള്‍ക്ക് നേരെയും അക്രമണം ഉണ്ടായി. ഹര്‍ത്താലിനിടെ തിരുവനന്തപുരത്ത് ഒരു സ്ത്രീ കുഴഞ്ഞു വീണു മരിച്ചു.. വിശദാംശങ്ങള്‍ ഇങ്ങനെ..
കുഴഞ്ഞുവീണ് മരിച്ചു
വയനാട് നിന്നും തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലാണ് പാത്തുമ്മ. ആംബുലന്‍ എത്താന്‍ വൈകിയതാണ് പാത്തുമ്മയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അക്രമസംഭവങ്ങള്‍
ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോഴിക്കോ പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായി. പാലൂരില്‍ പട്രോളിഗ നടത്തിയിരുന്ന പയ്യോളി പോലീസിന്റെ വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ പോലീസ് ഡ്രൈവര്‍ ഷനോജിനു പരിക്കേറ്റു.
പോലീസ് ജീപ്പിന് നേരെ
ബൈക്കില്‍ എത്തിയ രണ്ടു പേരാണ് പോലീസ് ജീപ്പിന് നേരെ കല്ലേറ് നടത്തിയത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. ടയര്‍ കത്തിച്ചും കല്ലുകളും മരങ്ങളും കൂട്ടിയിട്ടുമാണ് പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത്.
സിപിഎം ഓഫിസുകള്‍ക്കെതിരെ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ സിപിഎം ഓഫിസുകള്‍ക്കെതിരെ നടക്കുന്ന അക്രമണം തുടരുകയാണ്. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെയാണ് ആക്രമമുണ്ടായത്. അക്രമത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ബിജെപി ഓഫീസിന് നേരെയും
എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത മലപ്പുറം തവനൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നിലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
കെസ്ആര്‍ടിസി
ബെംഗളൂരുവില്‍ നിന്നും വന്ന കെസ്ആര്‍ടിസി ബസുകള്‍ കോട്ടയത്ത് നിന്നും മൂന്നാറിലേക്കും പോലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. കോഴിക്കോട് നിന്ന് മെഡിക്കല്‍ കോളേജിലേക്കും പോലീസ് സംരക്ഷണയോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി. മറ്റു സ്ഥലങ്ങളിലൊന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല.
കണ്ണൂരില്‍
കണ്ണൂരില്‍ രാവിലെ കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങിയിരുന്നെങ്കിലും കല്ലേറിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെക്കുകയായിരുന്നു. പയ്യന്നൂര്‍ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായത്. ഇതേ തുടര്‍ന്ന് ജില്ലയിലെ സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയായിരുന്നു.
കോഴിക്കോട്
നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് നേരേയും കണ്ണൂരില്‍ അക്രമം ഉണ്ടായി. നഗരത്തില്‍ നിര്‍ത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലറൂവില്‍ നിന്നും വരികയായിരുന്ന സ്വാകര്യ ബസിന് നേരേയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്നു.
ശബരിമലയിലേക്കുള്ള വഴി
ശബരിമലയിലേക്കുള്ള വഴിയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരിക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ പ്രതിഷേധക്കാര്‍ എത്തി കട അടപ്പിച്ചു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്.
ചെങ്ങന്നൂരില്‍
ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പമ്പയിലേക്ക് ചെങ്ങന്നൂരില്‍ നിന്നും 16 സര്‍വ്വീസുകള്‍ പമ്പയിലേക്ക് നടത്തി.
കരുതല്‍ തടങ്കല്‍
അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കര്‍മ്മ സമിതി നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ആര്‍എസ്എസ്- ബിജിപി നേതാക്കളും മുമ്പ് അക്രമസംഭവങ്ങളില്‍ ഇടപെട്ടവരേയും കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്.
വയനാട്ടില്‍ എട്ടുപേർ
എറണാകുളത്തേും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. ഹാര്‍ത്താലില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇവരെ തടങ്കലില്‍ വെച്ചിരിക്കുന്നത്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ് കരുതല്‍ തടങ്കലിലാക്കിയത്.