ബോണക്കാട് സംഘർഷം.. വിലക്ക് നിലനിൽക്കെ കുരിശുമല യാത്രയ്ക്കെത്തിയവരെ പോലീസ് തടഞ്ഞു
തിരുവനന്തപുരം: വിശ്വാസികളുടെ കുരിശ്മല യാത്ര പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ബോണക്കാട് സംഘര്‍ഷം. ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കുരിശ് നേരത്തെ ചിലര്‍ പൊളിച്ച് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നടത്തിയ കുരിശ്മല യാത്ര പോലീസ് തടയുകയായിരുന്നു. വനഭൂമിയില്‍ കുരിശ് സ്ഥാപിക്കുകയോ ആരാധന നടത്തുകയോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. പ്രതിഷേധക്കാര്‍ പോലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ പോലീസും തിരികെ കല്ലേറ് നടത്തി. ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ശ്രമനം നടത്തിയതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയുമുണ്ടായി. വൈദികര്‍ അടക്കമുള്ളവര്‍ക്കും പോലീസുകാര്‍ക്കും ലാത്തിച്ചാര്‍ജിലും കല്ലേറിലും പരിക്കേറ്റിട്ടുണ്ട്.

ആയിരക്കണക്കിന് വിശ്വാസികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ അന്‍പത് വര്‍ഷമായി നടത്തി വരുന്ന തീര്‍ത്ഥയാത്രയാണിത് എന്നാണ് വിശ്വാസികളുടെ വാദം. സ്ഥലത്ത് പുതിയ കുരിശ് സ്ഥാപിക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം. എന്നാലാ നീക്കം ഒരു വിധത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരുള്ളത്. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും കുരിശ് പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍.












Click it and Unblock the Notifications