ഹൈബി ഈഡന്‍-സരിത ബന്ധം? പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പണികിട്ടി
കൊച്ചി: ഹൈബി ഈഡന്‍ എംഎല്‍എയ്ക്ക് സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി ബന്ധമുണ്ടെന്ന് പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവ്ശിക്ഷ. ബിജെപി എറണാകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് അബ്ദു സുരേഷ്, സരിത സന്തോഷ്, ഹേമ, സുധീര്‍, സംഘപരിവാര്‍ ജനകീയ സമിതി ഭാരവാഹി ജോസി മാത്യു എന്നിവര്‍ക്കെതിരെയാണ് എറണാകുളം എസ്ജെഎം കോടതി ശിക്ഷ വിധിച്ചത്.
ഇരുപതിനായിരം രൂപ നാലുപേരും കൂടി പിഴയടക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഹൈബി ഈഡന്‍ നല്‍കിയ മാനനഷ്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ക്കായില്ല. പ്രതികളുടെ ആവശ്യപ്രകാരം സരിത എസ് നായരെ വിസ്തരിക്കാനായി കോടതി നോട്ടീസ് അയച്ചെങ്കിലും സരിത ഹാജരായില്ല. ഇതോടെയാണ് ഹൈബി ഇൗഡന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി കോടതി നാലുപേരെ ശിക്ഷിച്ചത്.
പച്ചാളം മേല്‍പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുയര്‍ത്തി സംഘപരിവാര്‍ ജനകീയ സമര സമിതി എന്ന പേരുള്ള സംഘടന നാട്ടുകാര്‍ക്കിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. സ്ഥലം എംഎൽഎ ആയ ഹൈബി ഈഡൻ അഴിമതിക്കാരനാണെന്നും,സോളർ കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി ബന്ധമുണ്ടെന്ന .തരത്തിലായിരുന്നു നോട്ടീസിലെ പ്രചാരണങ്ങൾ. ഈ പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ കോടതിയെ സമീപിച്ചത്.