മർദ്ദനമേറ്റ ഭിന്നലിംഗക്കാരോട് പോലീസിന്റെ പ്രതികാരം.. പൊതുസ്ഥലത്ത് അനാശാസ്യമെന്ന പേരിൽ കേസ്
കോഴിക്കോട്: മിട്ടായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ വാദിയെ പ്രതിയാക്കി പോലീസ്. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഭിന്നലിംഗക്കാര്‍ക്കെതിരെ ടൗണ്‍ പോലീസ് അനാശാസ്യത്തിന് കേസെടുത്തു. ജാസ്മിന്‍, സുസ്മി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നലിംഗക്കാര്‍ക്കാണ് താജ് റോഡില്‍ വെച്ച് കഴിഞ്ഞ ദിവസം പോലീസ് മര്‍ദനമേറ്റത്. സംഭവത്തില്‍ കസബ എസ്‌ഐക്കും പോലീസുകാര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിന് ശേഷമാണ് ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്. അതിനിടെയാണ് പോലീസിന്റെ പ്രതികാര നടപടി.

സുസ്മിത, മമത ജാസ്മിന്‍ എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിരുന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസ് ആക്രമണമെന്ന് ഇവര്‍ പറയുന്നു. ജാസ്മിന് ലാത്തി കൊണ്ടുള്ള അടിയേറ്റ് പുറത്താണ് പരിക്കേറ്റത്. സുസ്മിതയുടെ കാലിന് പരിക്കേറ്റത് കൂടാതെ കയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു. തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ അവതരിപ്പിക്കുന്ന സംഘനൃത്തത്തിലെ അംഗങ്ങളായ ഇവര്‍ അതിനുള്ള ഒരുക്കങ്ങള്‍ക്ക് ശേഷം തിരിച്ച് പോകവെയാണ് ആക്രമണത്തിന് ഇരയായത്. റോഡിലൂടെ നടന്ന് പോകവെ അതുവഴി കടന്ന് പോയ പോലീസ് ജീപ്പ് നിര്‍ത്തുകയും അകാരണമായി മര്‍ദിക്കുകയുമായിരുന്നു. രാത്രി എന്താണ് പുറത്ത് എന്ന് ചോദിക്കുകയും മറുപടിക്ക് കാത്ത് നില്‍ക്കാതെ മര്‍ദിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തുടർന്നാണ് ഇവർ പോലീസിനെതിരെ പരാതി നൽകിയത്.












Click it and Unblock the Notifications