ചീമേനികൊല: ശാസ്ത്രീയ പരിശോധനകള്‍ പരാജയത്തിലേക്ക്
കാസര്‍കോട്: ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസ് അന്വേഷണത്തില്‍ പൊലീസിന് വഴിമുട്ടുന്നു. മുഖം മൂടി വാങ്ങിയെന്ന് സംശയിക്കുന്ന പറശ്ശിനിക്കടവ് ക്ഷേത്രത്തിന് മുന്നിലെ ക്യാമറയുടെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടതായി ബംഗ്ലൂരില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി.നേരത്തെ ചെന്നൈയില്‍ നടത്തിയ പരിശോധനയും വിഫലമായിരുന്നു. കൂടാതെ മൊബൈല്‍ ടവര്‍ നോക്കിയുള്ള പരിശോധനയും തടസ്സപ്പെട്ടിരിക്കുകയാണ്.
സംശയകരമായ സാഹചര്യത്തില്‍ സ്വിച്ച് ഓഫ് ചെയ്ത മൂന്ന് മൊബൈല്‍ ഫോണ്‍ നമ്പറുകളെ ചുറ്റിപ്പറ്റിയായിരുന്നു അവസാനഘട്ടത്തില്‍ അന്വേഷണം നടന്നത്. ആന്ധ്രയില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും വ്യാജ മേല്‍വിലാസം നല്‍കി എടുത്ത സിംകാര്‍ഡുകളായിരുന്നു അവ. കൊലയാളിയുടേതെന്ന നിഗമനത്തില്‍ ഇതിനെ ചുറ്റിപ്പറ്റി അന്വേഷിച്ചിരുന്നു. ഇത് നേപ്പാള്‍ സ്വദേശികളുടേതാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ചീമേനിയിലെയും പറശ്ശിനിക്കടവിലെയും ടവറുകളില്‍ മൂന്നു നമ്പറുകളും ലഭിച്ചിരുന്നു.
പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയുമുണ്ടായി. നേപ്പാളില്‍ നിന്നെത്തിയ പന്ത്രണ്ടംഗ സംഘത്തിലെ മൂന്നു പേരുടേതാണ് മൊബൈല്‍ ഫോണ്‍ നമ്പറുകളെന്ന് പൊലീസ് പറഞ്ഞു. വിവിധ ഹോട്ടലുകളില്‍ ഭക്ഷണമുണ്ടാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു പന്ത്രണ്ടു പേരും. അവധി ദിവസങ്ങളില്‍ ഇവര്‍ കണ്ണൂരിലും കറങ്ങാറുണ്ട്. ഇതായിരിക്കാം രണ്ട് ടവറുകള്‍ക്ക് കീഴിലും നമ്പര്‍ കണ്ടെത്താന്‍ ഇടയാക്കിയതെന്ന് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ പരാജയപ്പെടുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്.
സുരക്ഷപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല, പെൺകുട്ടിയോട് നേരത്തെ പറഞ്ഞിരുന്നു, കണ്ടക്ടറിന്റെ മൊഴി ഇങ്ങനെ