മലയാളം മിണ്ടരുത്...!! അഞ്ചാം ക്ലാസ്സുകാരന് ശിക്ഷ !! ഇംഗ്ലണ്ടിലല്ല..കൊച്ചിയിലെ സ്കൂളിൽ !
മലയാളം സംസാരിച്ചതിന് ശിക്ഷ നടപ്പാക്കി എറണാകുളത്തെ സ്വകാര്യ സ്‌കൂള്‍. മലയാളം സംസാരിച്ച കുട്ടിയെക്കൊണ്ട് 50 തവണ ഇംപോസ്സിഷന്‍ എഴുതിച്ചു. മലയാളം ഇനി സംസാരിക്കില്ല എന്നാണ് എഴുതിച്ചത്.
കൊച്ചി : മാതൃഭാഷ സംസാരിച്ചതിന്റെ പേരില്‍ പരിഹസിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരേ ഒരു നാടായിരിക്കും ഒരുപക്ഷേ കേരളം. ഇംഗ്ലീഷ് സംസാരിക്കുന്നത് മേന്മയായും മലയാളം സംസാരിക്കുന്നത് കുറവായും കാണുന്നവരാണ് നമ്മള്‍ മലയാളികള്‍.
നാട്ടിലെ പല സ്‌കൂളുകളിലും മലയാളം സംസാരിക്കുന്നതിന് കുട്ടികള്‍ക്ക വിലക്കുണ്ട്. ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ പോലും മലയാളം പറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാറുമുണ്ട്. എന്നാലിത് ആവശ്യമാണെന്ന പൊതുബോധമാണ് മലയാളികളായ അച്ഛനമ്മമാര്‍ക്ക്.
മലയാളം സംസാരിച്ചതിന് അഞ്ചാംക്ലാസ്സുകാരനെ ശിക്ഷിച്ച് മാതൃക'യായിരിക്കുകയാണ് എറണാകുളത്തെ ഒരു സ്വകാര്യ സ്‌കൂള്‍.
എറണാകുളം എടപ്പള്ളിയിലെ സിബിഎസ്‌സി സ്‌കൂളിലാണ് ` മാതൃകാശിക്ഷ ` നടപ്പിലാക്കിയത്. മലയാളം സംസാരിച്ചതിന്റെ പേരില്‍ അഞ്ചാംക്ലാസ്സുകാരനായ കുട്ടിയെക്കൊണ്ട് ക്ലാസ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിച്ചു.
ഒന്നും രണ്ടും അല്ല 50 തവണയാണ് ഇംപോസ്സിഷന്‍ എഴുതേണ്ടി വന്നത്. ഇനി മലയാളത്തില്‍ സംസാരിക്കില്ല എന്നതായിരുന്നു ഇംപോസ്സിഷന്‍ വാചകം. മലയാളത്തില്‍ സംസാരിച്ച ഒപ്പമുണ്ടായിരുന്ന കുട്ടിക്കും കിട്ടിയത്രേ ഇംപോസിഷന്‍ ശിക്ഷ.
കളിക്കുന്നതിനിടെയാണ് കുട്ടികള്‍ മലയാളം സംസാരിച്ചത്.കളിക്കിടെ വീഴാന്‍ പോയപ്പോള്‍ അയ്യോ അമ്മേ എന്ന് വിളിച്ചതാണ് കുട്ടി ചെയ്ത പാതകം. ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടി പരാതിപ്പെടുകയും തുടര്‍ന്ന് ക്ലാസ്സ് ടീച്ചര്‍ ഇംപോസ്സിഷന്‍ എഴുതിക്കുകയുമായിരുന്നു.
സ്‌കൂള്‍ സമയത്ത് മലയാളത്തില്‍ സംസാരിക്കുന്നതിന് സ്‌കൂളില്‍ വിലക്ക് ഉണ്ടെന്ന് കുട്ടിയുടെ പിതാവ് എടപ്പള്ളി സ്വദേശി സുരേഷ് വണ്‍ ഇന്ത്യയോട് വ്യക്തമാക്കി. മലയാളം സംസാരിക്കുന്ന കുട്ടികളെ ഡി-മെറിറ്റ് ചെയ്യുന്ന ഏര്‍പ്പാട് ഉണ്ടെന്നും സുരേഷ് പറയുന്നു.
സംഭവത്തെക്കുറിച്ച് സുരേഷ് പരാതി നല്‍കിയിട്ടില്ല. പക്ഷേ മലയാളം മാതൃഭാഷയായ നാട്ടില്‍ മലയാളം സംസാരിക്കുന്നതിന് കുട്ടികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ അറിയണമെന്നും വിഷയം ഗൗരവത്തിലെടുക്കണമെന്നും ഈ അച്ഛന്‍ പറയുന്നു.