എംപി വിന്‍സെന്റിനും യു രാജീവിനും ഇളവ്? ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പ്, പ്രഖ്യാപനം ഉടന്‍
ദില്ലി: പട്ടിക എ ഐ സി സി നേതൃത്വത്തിന് കൈമാറാതെ കെ സുധാകരന്‍ ദില്ലിയില്‍ നിന്നും മടങ്ങിയതോടെ കെ പി സി സി ഭാരവാഹി പട്ടികയിലെ അനിശ്ചിതത്വം അനന്തമായി തുടരുകയാണ്. ഈ മാസം ആദ്യത്തോടെ പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ചര്‍ച്ചകള്‍ നീണ്ട് പോയതോടെ പ്രഖ്യാപനം പത്താം തീയതിയോടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. അവസാനവട്ട ചര്‍ച്ചകള്‍ക്കായി കെ സുധാകരനും വിഡി സതീശനും ദില്ലിയിലെത്തുകയും ചെയ്തു.
സംഘടന ചുമതലുയള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ളവരുമായി ചര്‍ച്ച നടത്തിയ കെ സുധാകരന്‍ ശനിയാഴ്ച പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ചയായിട്ടും പട്ടിക കൈമാറാനാവാതെ കെ സുധാകരന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.
ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പട്നയിലേക്ക് പോയതുകാണ്ടാണ് പട്ടിക കൈമാറാതെ തിരുവന്തപുരത്തേക്ക് മടങ്ങിയതെന്നാണ് നേതൃത്വം അറിയിക്കുന്നത്. എന്നാല്‍ താരീഖ് അന്‍വറിന്റെ യാത്ര മുന്‍ കൂട്ടി തീരുമാനിച്ചത് പ്രകാരമാണ്. ഇതോടെ ദില്ലി ചര്‍ച്ചകളിലും പട്ടികയിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സുധാകരന്‍ സംസ്ഥാനത്തേക്ക് മടങ്ങിയെന്ന് സംശയം ബലപ്പെടുകയും ചെയ്യുന്നു.
നിലവില്‍ 501 പേരുള്ള കെ പി സി സി നിര്‍വാഹക സമിതി 51 ലേക്ക് ചുരുക്കാനാണ് പുതിയ നേതൃത്വത്തിന്റ തീരുമാനം. ഇത് പ്രകാരമുള്ള പട്ടികയുമാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ സംബന്ധിച്ച് സംസ്ഥാനത്ത് നിന്ന് ആവശ്യങ്ങളും പരാതികളും സമ്മര്‍ദങ്ങളും നിരന്തരം ഉയര്‍ന്ന് വന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഭാരവാഹിത്വത്തിനുള്ള മാനദണ്ഡങ്ങളിൽ ചിലർക്ക് ഇളവുകൾ നൽകാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധവും ഉയരുന്നുണ്ട്.
മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ആരും ഭാരവാഹികളായി വരേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ വനിത പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി ബിന്ദു കൃഷ്ണയ്ക്ക് ഈ മാനദണ്ഡത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിക്കുകയായുരുന്നു. നേരത്തെ കൊല്ലത്തിന്റെ ഡിസിസി പ്രസിഡന്റായിരുന്നു ബിന്ദു കൃഷ്ണ. പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ബിന്ദു കൃഷ്ണയുടെ പേര് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് മാത്രം ഇളവ് നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
ഡി സി സി പ്രസിഡന്റ് പദവി ഒഴിഞ്ഞവരെ കെ പി സി സിയിലേക്ക് പരിഗണിക്കില്ലെന്ന മാനദണ്ഡത്തിനെതിരെ നേതാക്കള്‍ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. പദവി ഒഴിഞ്ഞവരെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തുന്നത് അനീതിയാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കെ പി സി സി തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് ബിന്ദു കൃഷ്ണയ്ക്ക് മാത്രം ഇളവ് നല്‍കാനുള്ള നീക്കം ഉണ്ടാവുന്നത്. ഇതോടെയാണ് ഒരു വിഭാഗം പ്രതിഷേധം ശക്തമാക്കിയത്.
നേരത്തെ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഒരു ജില്ലയില്‍ പോലും വനിതകള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പേടുയുള്ളവര്‍ ഇതില്‍ അതൃപ്തനുമായിരുന്നു. കെ പി സി സി ഭാരവാഹി പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം വനിതകള്‍ക്ക് നല്‍കുമെന്ന ഉറപ്പിലായിരുന്നു അന്ന് രാഹുല്‍ അയഞ്ഞത്. ഇതോടെയാണ് പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന ബിന്ദു കൃഷ്ണയ്ക്ക് മാത്രം മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ വനിത നേതാക്കള്‍ക്ക് അവസരം നല്‍കാനാണെങ്കില്‍ എന്തുകൊണ്ട് മറ്റ് നേതാക്കളുടെ പേര് പരിഗണിച്ചു കൂടാ എന്ന ചോദ്യമാണ് മറുവിഭാഗം ഉയര്‍ത്തുന്നത്.
രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർ ആവശ്യപ്പെടുന്നതായും സൂചനയുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് ഗ്രൂപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു ഇളവ് നിര്‍ബന്ധമാണെങ്കില്‍ അത് വനിതകള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടും ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്നു.
എം പി വിൻസെൻ്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിലാണ് തർക്കം നിലനിൽക്കുന്നത്. കോഴിക്കോട് ജില്ലയുടെ ഡി സി സി പ്രസിഡന്റായിരുന്ന യു രാജീവന്‍ മാസ്റ്റര്‍ ജില്ലാ അധ്യക്ഷനായി നിയമിതനായി അധികം വൈകാതെയായിരുന്നു പുനഃസംഘടന വരുന്നതും പദവി ഒഴിയേണ്ടി വരികയും ചെയ്തത്.
ഭാരവാഹി പട്ടികയിൽ കെ ജയന്തിനെ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി രാഹുൽഗാന്ധിക്ക് കേരളത്തിൽ നേതാക്കളിൽ ചിലർ പരാതി നൽകിയിട്ടുമുണ്ട്. അതേസമയം, ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പാക്കുന്നതിലും ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. ദില്ലിയില്‍ നിന്നും മടങ്ങിയെത്തുന്ന കെ സുധാകരന്‍ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തിയേക്കും.
പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെയായിരുന്നു എഐസിസി നേരിട്ട് നിയമിച്ചിരുന്നത്. പിടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധീഖ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. ഇവര്‍ക്ക് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും.
23 ഭാരവാഹികളോടൊപ്പം 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുങ്ങും. ഈ 51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി വരുന്ന രീതിയിലാണ് പുനഃസംഘടന
Recommended Video
വൈദ്യുതി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം, മൈന്‍ഡ് ചെയ്യാതെ കേരളവും യുപിയും