മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത്.ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന വിചാരണക്കോടതിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നു. മെമ്മറി കാര്‍ഡ് തുറന്നെന്ന് സ്ഥിരീകരിച്ചതോടെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പല കര്‍ശന മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടെന്ന് വ്യക്തമായി.

ഡിജിറ്റല്‍ തെളിവുകള്‍ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. ഡിജിറ്റല്‍ തെളിവ് കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച് ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ വിധിയുണ്ട്. എന്താണ് ആ വിധി എന്നുനോക്കാം: മെമ്മറി കാര്‍ഡ് കോടതിക്ക് ആക്‌സസ് ചെയ്യണം എങ്കില്‍ ഇരുവിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം. വിദഗ്ദരുടെ സഹായത്തോടെ, സാന്നിധ്യത്തില്‍ ആയിരിക്കണം.

പരിശോധന റൈറ്റ്‌സ് ബ്ലോക്കര്‍ അടക്കമുള്ള ടൂളുകള്‍ ഉപയോഗിച്ച് കൊണ്ടായിരിക്കണം ഇതാണ് ഡിജിറ്റല്‍ തെളിവ് കൈകാര്യം ചെയ്യുമ്പോള്‍ കൃത്യമായി പാലിക്കേണ്ട കാര്യങ്ങള്‍. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടിങ്ങിയ മെമ്മറി കാര്‍ഡും ഇത്തരത്തില്‍ല മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഇതൊക്കെ ലംഘിച്ചാണ് കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി ആക്സസ് ചെയ്തെന്ന് കണ്ടെത്തിയത്.

2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്. വാട്ട്സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാ ഫലത്തില്‍ പറയുന്നു.എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബര്‍ 13നും ഹാഷ് വാല്യൂ മാറിയതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. പരിശോധനാനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിവന്നത്.
എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്

വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഉത്തരവു പുറത്തിറങ്ങി രണ്ടു ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കണം. ഏഴു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്.

കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതിനും മറ്റു ദുരുദ്ദേശങ്ങളും ആണ് ഈ വിഷയത്തില്‍ ക്രൈംബ്രാഞ്ചിനുള്ളത് എന്ന ആരോപണം ആണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് കോടതിയില്‍ വാദിച്ചത്. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നാല്‍ പ്രതികള്‍ ഉത്തരവാദികളല്ല. കേസിന്റെ വിചാരണയെ ഇതു ബാധിക്കില്ലെന്നും ദിലീപിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള വാദിച്ചു. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിര്‍പ്പില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള രേഖയാണെന്നും അതിന്റെ സത്യസന്ധതയാണു ചോദ്യം ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. മൂന്നു ദിവസംകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാമെന്നും അതിനാല്‍ കാലതാമസമുണ്ടാകില്ല, ഹാഷ് വാല്യു മാറിയതിന്റെ പരിണിതഫലം സംബന്ധിച്ച ഫൊറന്‍സിക് വിശദീകരണമാണു തേടുന്നതെന്നും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അനുവദിച്ചുകൊണ്ടു ഹൈക്കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications