ദിലീപ് കേസില്‍ നാദിര്‍ഷയും മൊഴി മാറ്റിയെന്ന് സൂചന, മുന്‍ നിലപാടിന് വിരുദ്ധമായ മൊഴി നല്‍കി?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരായിരിക്കുകയാണ്. എന്നാല്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് സൂചന. ദിലീപ് കേസിലെ തന്നെ നിര്‍ണായക ദിനങ്ങളിലൊന്നില്‍ നാദിര്‍ഷ മൊഴി മാറ്റിയെന്നാണ് സൂചനയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ നിലപാടില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് അദ്ദേഹം നല്‍കിയതെന്നാണ് സൂചന.
സാക്ഷി വിസ്താരം എറണാകുളം അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. വാദം തിങ്കളാഴ്ച്ചയും തുടരും. ഇന്നലെയും നാദിര്‍ഷ കോടതിയില്‍ ഹാജരായിരുന്നു. ഇതിലാണ് മൊഴി മാറ്റിയതെന്നാണ് സൂചനകള്‍. കേസില്‍ ഇതുവരെ കാവ്യാ മാധവന്‍ അടക്കമുള്ള 180 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കേസില്‍ മൂന്നുറിലധികം സാക്ഷികളാണ് ഉള്ളത്. കേസിലെ ഇരയായ നടിയോട് നടന്‍ ദിലീപിന് ശത്രുതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കാവ്യ കൂറുമാറിയത് പ്രോസിക്യൂഷനെ ഞെട്ടിച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാവുകയും ചെയ്തു.
നാദിര്‍ഷ മൊഴി മാറ്റി പറഞ്ഞെങ്കിലും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിട്ടില്ല. 17 സാക്ഷികളെ ഇനി വിസ്തരിക്കാനുണ്ട്. ഇവര്‍ക്കായി പുതിയ സമയക്രമവും കോടതി തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ പത്തിനാണ് സാക്ഷി വിസ്താരം അവസാനിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിര്‍ഷാ മുന്‍ മൊഴിയില്‍ നിന്ന് മാറുമെന്നും ആരും കരുതിയിരുന്നില്ല. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയില്‍ വെച്ചായിരുന്നു നടി ആക്രമിക്കപ്പെട്ടത്. കേരളക്കരയെ തന്നെ പിടിച്ച് കുലുക്കിയ കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയിലും ക്വട്ടേഷന്‍ നല്‍കിയതിലും ദിലീപിന് പങ്കുണ്ടെന്ന് കണ്ടെത്തിയാണ് നടനെ അറസ്റ്റ് ചെയ്യുന്നത്. നേരത്തെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. മഊന്നാം തവണയാണ് കേസിന്റെ വിചാരണയ്ക്കായി സമയം നീട്ടി നല്‍കിയത്.
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
മലയാള സിനിമയെയും സിനിമാ സംഘടനകളെയും വരെ പിടിച്ച് കുലുക്കിയ കേസായിരുന്നു നടി ആക്രമിക്കപ്പെട്ടത്. അമ്മ സംഘടന കേസില്‍ ദിലീപിനെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ പോലും തയ്യാറാക്കാത്ത സംഘടനയുടെ നിലപാടും വിമര്‍ശനത്തിന് കാരണമായി. നിരവധി സ്ത്രീകള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയി ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കുക വരെ ചെയ്തു. എന്നാല്‍ ഒരുവിഭാഗം അമ്മയില്‍ തന്നെ തുടരുകയും ചെയ്തു.
നടി ഭാമയും നേരത്തെ കേസില്‍ കൂറുമാറിയിരുന്നു. ദിലീപിനെതിരായ മൊഴിയായിരുന്നു മാറ്റിയത്. അമ്മ സംഘടനയുടെ സ്റ്റേ ഷോ റിഹേഴ്്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നടി ഭാമ മൊഴി നല്‍കിയിരുന്നു. നടന്‍ സിദ്ദിഖും ഇതേ മൊഴിയാണ് നല്‍കിയത്. എന്നാല്‍ ഈ മൊഴി ഇരുവരും കോടതിയില്‍ മാറ്റിയിരുന്നു. ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ ഡബ്ല്യുസിസി അടക്കം രംഗത്ത് വന്നിരുന്നു. ഭാമയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും നടി രേവതി പറഞ്ഞു.
കാവ്യയുടെ വിസ്താരം അഞ്ച് ദിവസം കൊണ്ടായിരുന്നു പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗം 34ാം സാക്ഷിയായിരുന്നു. ദീര്‍ഘനേരം വിസതരിച്ചത് കൂറുമാറിയതിനെ തുടര്‍ന്നായിരുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകനും കാവ്യയെ വിസ്തരിച്ചിരുന്നു. നേരത്തെ കേസില്‍ വിചാര കോടതി ജഡ്ജിയെ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയെ ദിലീപ് ഇക്കാര്യത്തില്‍ സമീപിച്ചിരുന്നു. കേസിന്റെ വിചരാണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിചാരണ ജഡ്ജിയെ മാറ്റരുത് എന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.
നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം നടത്തി മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും, ഇത് രഹസ്യവിചാരണ എന്നതിന്റെ മാന്യത തകര്‍ക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പ്രതി ദിലീപ്, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ അറിയിച്ചിട്ടും അത് രേഖപ്പെടുത്തിയില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ വിചാരണ കോടതിക്കെതിരെ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
നേരത്തെ നടി ബിന്ദു പണിക്കറും ഇടവേള ബാബുവും കേസില്‍ കൂറുമാറിയിരുന്നു. ഇരുവരും കേസില്‍ മൊഴി മാറ്റി പറയുകയായിരുന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ വാദങ്ങള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ നിരവധി പേരാണ് ഇതുവരെ കൂറുമാറിയത്. നടിയും ഗായികയുമായ റിമി ടോമിയുടെയും വാദവും നേരത്തെ പൂര്‍ത്തിയായതാണ്. നേരത്തെ ഗണേഷ് കുമാറിന്റെ പേഴ്‌സല്‍ സ്റ്റാഫായിരുന്ന പ്രദീപ് കുമാര്‍ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ഗണേഷ് പുറത്താക്കിയിരുന്നു.
നേരത്തെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിന് ജയിലില്‍ വെച്ച് കത്തെഴുതിയെന്ന് കേസിലെ മാപ്പുസാക്ഷിയായ വിഷ്ണു പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സാക്ഷി വിസ്താരത്തിന് സ്ഥിരമായി ഹാജരായിരുന്നില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം താന്‍ കത്തിന്റെ പകര്‍പ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണിക്ക് വാട്‌സ്ആപ്പ് വഴി അയച്ചുനല്‍കി പണം ആവശ്യപ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിരുന്നു. കേസിലെ പത്താം പ്രതിയായിരുന്നു വിഷ്ണു. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.
Recommended Video
നടന്‍ മഹേഷ് ദിലീപിനെ ഈ കേസില്‍ പിന്തുണച്ചിരുന്നു. ദിലീപ് തെറ്റ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് ഒരു മണ്ടനല്ല അയാള്‍ കൂര്‍മബുദ്ധിയുള്ള, വളരെ കഴിവുള്ള ബിസിനസ്മാനാണെന്നും മഹേഷ് പറഞ്ഞിരുന്നു. അദ്ദേഹം നല്ല നടനല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ നടനേക്കാളേറെ ദിലീപ് നല്ലൊരു നിര്‍മാതാവാണ്. അങ്ങനെയുള്ള ഒരാള്‍ ഇത്തരമൊരു ക്രിമിനല്‍ ആക്ടിവിറ്റി ചെയ്യില്ലെന്നും മഹേഷ് പറയുന്നു. ദിലീപിന്റെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയയുണ്ടായിരുന്നു. കാരണം അവര്‍ക്കൊന്നും സ്വപ്‌നം പോലും കാണാന്‍ സാധിക്കുന്നതിനും അപ്പുറത്തേക്കായിരുന്നു ദിലീപിന്റെ വളര്‍ച്ച. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീഴ്ച്ച വമ്പന്‍മാര്‍ പലരും ആഗ്രഹിച്ചിരുന്നുവെന്നും മഹേഷ് പറഞ്ഞു.