തമ്പാൻ വേണമെന്ന് റവന്യൂ മന്ത്രി, നടപ്പില്ലെന്ന് എജിയും! തോമസ് ചാണ്ടിയുടെ കേസിൽ പുതിയ തർക്കം...
സർക്കാരിന് വേണ്ടി എഎജി രഞ്ജിത്ത് തമ്പാൻ ഹാജരാകണമെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിർദേശിച്ചിരിക്കുന്നത്.
കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ കേസിൽ റവന്യൂ മന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ തർക്കം. കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.
സർക്കാരിന് വേണ്ടി എഎജി രഞ്ജിത്ത് തമ്പാൻ ഹാജരാകണമെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിർദേശിച്ചിരിക്കുന്നത്. വിഷയം പൊതുതാൽപ്പര്യമാണെന്നും, കേസിൽ ഹാജരാകാൻ റവന്യു കേസിലെ പരിചയം അത്യാവശ്യമാണെന്നും കാണിച്ച് മന്ത്രി എജിക്ക് കത്ത് നൽകുകയും ചെയ്തു.

എന്നാൽ അഭിഭാഷകനെ നിയമിച്ചതിൽ മാറ്റമില്ലെന്നാണ് എജിയുടെ നിലപാട്. കേസിൽ ആര് ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് എജിയുടെ വിവേചനാധികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കത്ത് ലഭിച്ചിട്ടില്ലെന്നും, കത്ത് കിട്ടിയാൽ അതിനുള്ള മറുപടി നൽകാമെന്നും എജി സുധാകരപ്രസാദ് അറിയിച്ചു.
തോമസ് ചാണ്ടിയുടെ കയ്യേറ്റ കേസിൽ സ്റ്റേറ്റ് അറ്റോർണി കെവി സോഹനാണ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ഹാജരായത്. റവന്യു വകുപ്പിലെ സുപ്രധാന കേസുകളിൽ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാൽ ഈ കീഴ്വഴക്കം ലംഘിച്ചാണ് സ്റ്റേറ്റ് അറ്റോർണി കഴിഞ്ഞദിവസം ഹാജരായത്. ഇത് വലിയ വിമർശനത്തിന് വഴിവെച്ചതിനാലാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. എഎജിയായ രഞ്ജിത്ത് തമ്പാൻ സിപിഐ നോമിനി കൂടിയാണ്.












Click it and Unblock the Notifications