സർക്കാർ അനാവശ്യ ഒമൈക്രോണ്‍ ഭീതിയുണ്ടാക്കുന്നു: രാത്രി കർഫ്യൂ ഉപകാരമില്ല: ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. അനാവശ്യ ഓമൈക്രോൺ ഭീതി ജനിപ്പിച്ചുകൊണ്ട് ദേവാലയങ്ങളിലെ ശ്രുശുഷകൾ തടഞ്ഞിരിക്കുന്ന സർക്കാരിന്റെ നയം ശരില്ലെന്നാണ് ചാണ്ടിഉമ്മന്‍ വിമർശിക്കുന്നത്. സർക്കാറിന്റെ രാത്രികാല കർഫ്യൂ നിയന്ത്രണം പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം കെ സുധാകരനും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിനെതിരെ ചാണ്ടി ഉമ്മനും മുന്നോട്ട് വന്നിരിക്കുന്നത്.
ഒമൈക്രോൺ അത്ര അപകടകാരിയല്ലെന്നും ഈ വസ്തുത അറിഞ്ഞുകൊണ്ട് തന്നെയാണ് യാതൊരു വിധ അടിസ്ഥാനവും ഉപകാരവുമില്ലാത്ത രാത്രികാല കർഫ്യൂ സർക്കാർ വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ..
അനാവശ്യ ഓമൈക്രോൺ ഭീതി ജനിപ്പിച്ചുകൊണ്ട് ദേവാലയങ്ങളിലെ ശ്രുശുഷകൾ തടഞ്ഞിരിക്കുന്ന ഗവണ്മെന്റിന്റെ നയം ശരിയല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ദക്ഷിണ ആഫ്രിക്കയിൽ ഓമൈക്രോൺ ആദ്യമായി കണ്ടെത്തിയപ്പോൾ തന്നെ വിശദമായ പഠനം നടത്തിയ ശാസ്ത്രജ്ഞർ ഓമൈക്രോൺ വലിയ ഭീതി ജനിപ്പിക്കുന്നയൊന്നല്ല എന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. കൂടാതെ ഓമൈക്രോണുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോസ്പിറ്റൽ സേവനം ആവശ്യമായ കേസുകളുടെ എണ്ണവും വളരെ ചുരുക്കം ആണെന്നാണ് കണക്കുകൾ പങ്കുവെക്കുന്ന വസ്തുത.
ഈ വസ്തുതകൾ എല്ലാം അറിഞ്ഞു വെച്ചുകൊണ്ടാണ് യാഥോരു വിധ അടിസ്ഥാനവും ഉപകാരവുമില്ലാത്ത രാത്രികാല കർഫ്യൂ ഗവണ്മെന്റ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. കേവലം മൂന്ന് ദിവസം അതും രാത്രിയിൽ മാത്രം പുറത്തിറങ്ങുന്ന എന്തോ ആണ് ഓമൈക്രോൺ എന്നാണ് കേരള ഗവണ്മെന്റ് ധരിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല.
സമൂഹത്തിൽ അനാവശ്യ ഓമൈക്രോൺ ഭീതി പരത്തിക്കൊണ്ട് അടിച്ചേൽപ്പിക്കുന്ന ഇത്തരം നടപടികൾ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. കോവിഡ് സംസ്ഥാനത്ത് എത്തിയിട്ട് രണ്ടു വർഷം ആകുകയാണ്, ഇനിയെങ്കിലും ഗവണ്മെന്റ് ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കി, കാര്യങ്ങൾ പഠിച്ചു നടപടികൾ എടുക്കുവാൻ തയാറാവണം.- അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നിയന്ത്രണങ്ങളെ വിമർശിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേരളത്തിലെ ക്രൈസ്തവർ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒന്നാണ് പുതുവർഷാരംഭ പ്രാർത്ഥന. ഈ ദിവസം പാതിരാ കുർബാന ഉൾപ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സർക്കാർ ഈ പ്രാർത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങൾക്കും തീർത്ഥാടനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർത്ഥനകൾക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. രാത്രി 10 മണിക്ക് ശേഷം സർക്കാർ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാർത്ഥനയ്ക്ക് ഇപ്പോൾ തടസ്സമായിരിക്കുന്നത്. ക്രൈസ്തവർ കുടുംബസമേതം പള്ളികളിൽ പോയി പ്രാർത്ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിതെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.
പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാർത്ഥന നടക്കുന്നത്. ക്രൈസ്തവസമൂഹത്തിന് പാതിരാ പ്രാർത്ഥനകളിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാർത്ഥനകൾ നടത്താൻ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും കെ പി സി സി ശക്തമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video