നിപ്പാ: യജ്ഞത്തില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും, സ്‌കൂളുകള്‍ 12 ന് തന്നെ തുറക്കും
കോഴിക്കോട്: നിപ്പാ വൈറസ് വ്യാപനം തടയുന്നതിന് മാതൃകാപരവും അതുല്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കാൻ സർവകക്ഷി യോഗത്തിന്റെ തീരുമാനം. ഇതിനായി കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
ജീവന്‍ പണയംവെച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും മറ്റും മുന്നില്‍ നില്‍ക്കുകയും അപകടകരമായ വൈറസ് ഭീതി എത്രയും വേഗത്തില്‍ ഇല്ലാതാക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത എല്ലാവരെയും ആദരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാരായ എം കെ. മുനീര്‍, എ പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ മുഖ്യസംഘാടന ചുമതല. ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും പരിപാടിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കും.
നിപ്പയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകന്നതായും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായതായും എന്നാലും ജൂണ്‍ അവസാനം വരെ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. പരിശോധനയില്‍ ഇതുവരെ 18 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇവരില്‍ 16 പേര്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളെ ഞായറാഴ്ചയും മറ്റൊരാളെ 14 നും ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി പരിശോധിച്ച 317 കേസുകളും നെഗറ്റീവാണ്.

സമ്പര്‍ക്ക ലിസ്റ്റില്‍ 2649 പേരാണ് ഉണ്ടായിരുന്നത്. നിരീക്ഷണ സമയപരിധി കഴിഞ്ഞതിനാല്‍ ഇവരില്‍ 1219 പേരെ ഒഴിവാക്കി. ഇനി പട്ടികയില്‍ അവശേഷിക്കുന്നത് 1430 പേരാണ്. 12-ാം തിയ്യതിയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിപ്പാ വൈറസ് വ്യാപനം തടയുന്നതിന് അതുല്യമായ പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യ വകുപ്പിനെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും അഭിനന്ദിച്ചു.












Click it and Unblock the Notifications