ഇന്ത്യന്‍സൈന്യത്തിന്റെ ബോംബ് കുറ്റിപ്പുറം പുഴയോരത്ത്; അന്വേഷണം നടത്താന്‍ അഞ്ച് സ്‌പെഷ്യല്‍ ടീമുകള്‍, ടീം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു
മലപ്പുറം: കുറ്റിപ്പുറം പുഴയോരത്ത് കണ്ടെത്തിയ ക്ലേമോര്‍ കുഴി ബോംബുകള്‍ ഇന്ത്യന്‍സൈനത്തിന്റേത് തന്നെയാണെന്ന പ്രാഥമിക നിഗമനത്തില്‍ വസ്തുത അന്വേഷിക്കാന്‍ കേരളാ പോലീസ് മഹാരാഷ്ട്രയിലേക്കും ഡല്‍ഹിയിലിലേക്കും പുറപ്പെട്ടു. ഇവ മഹാരാഷ്ട്രയില്‍ നിര്‍മിച്ചതാണെന്ന എന്‍.എസ്.ജി സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആദ്യം മഹാരാഷ്ട്രയിലേക്കാണു സംഘം പുറപ്പെട്ടത്. ശേഷം ഡല്‍ഹി സൈനിക ആസ്ഥാനത്തേക്ക് പോകും. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു കീഴില്‍ മൂന്നു സ്‌പെഷ്യല്‍ സ്‌കോഡുകളായാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. കേരളാ പോലീസിന് പുറമെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച അഞ്ച് സ്‌പെഷ്യല്‍ ടീമുകള്‍ അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാമും നിലമ്പൂര്‍ സി.ഐ കെ.എ ബിജുവുമാണ് കേരളത്തിന് പുറത്തുള്ള അന്വേഷണത്തിനായി പുറപ്പെട്ടത്. തിരൂര്‍ ഡിവൈ.എസ്.പി ഉല്ലാസ്‌കുമാറും പെരിന്തല്‍മണ്ണ സി.ഐ: ടി.എസ് ബിജുവുമാണ് സംഭവ സ്ഥലത്തേയും ബോംബിന്റെ സൂക്ഷിപ്പും സംബന്ധിച്ചു അന്വേഷണം നടത്തുന്നത്.

മലപ്പുറം എ.ആര്‍ ക്യാമ്പില്‍ കുറ്റിപ്പുറത്തുനിന്നും ലഭിച്ച ക്ലേമോര്‍ ബോംബുകള്‍ പ്രത്യേക ടെന്റ്‌കെട്ടി സൂക്ഷിച്ച നിലയില്‍.
കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്തുനിന്നാണ് ബോംബുകള്‍ കണ്ടെത്തിയതെന്നതിനാല്‍ കുറ്റിപ്പുറം സ്‌റ്റേഷനില്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വിഷയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ മാധ്യമങ്ങളോട് പറയുന്നതിന് വിലക്കുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് മാത്രമാണു അധികരമുള്ളത്.
യോഗി ആദിത്യനാഥ് യഥാർഥ ഹിന്ദുവാണോ! യുപി മുഖ്യന്റെ വായടപ്പിച്ച് സിദ്ധരാമയ്യ...
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാലാണു മലപ്പുറത്തിന്റെ അധിക ചുമതല വഹിക്കുന്ന പാലക്കാട് പോലീസ് മേധാവിയെ കേസ് ഏല്‍പിച്ചത്. നിലവില്‍ മലപ്പുറം എ.ആര്‍ ക്യാമ്പില്‍ അതീവ സുരക്ഷിതമായാണു ബോംബുകള്‍ സൂക്ഷിക്കുന്നത്. ഇന്നലെ പരിശോധനക്കായി ഉദ്യോഗസ്ഥര്‍ ആരുംതന്നെ എത്തിയില്ല.
ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍.എസ്.ജി) ആറംഗ വിദഗ്ധ സംഘം എത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ ഇന്ന് എ.ആര്‍ ക്യാമ്പിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബോംബുകള്‍ എവിടെ നിര്‍മിച്ചതാണെന്നും എവിടെനിന്ന് എത്തിച്ചതാണെന്നും അറിയാനുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏത് സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ എളുപ്പമാണ്. ഈ സീരിയല്‍ നമ്പറുമായാണ് അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടത്. അഞ്ചു ബോംബുകളാണു കണ്ടെത്തിയിരുന്നത്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്പ. ഇതിനടുത്താണ് കുഴിബോംബുകള്‍ കാണപ്പെട്ടത്. മലബാറിലേക്കുള്ള പ്രധാന സഞ്ചാരവഴിയുമാണിത്. ഇതെല്ലാം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications