ഇന്ന് ലോക നഴ്‌സ് ദിനം, കൊവിഡിനോട് പൊരുതുന്ന മാലാഖമാരുടെ ദിനത്തിന്റെ പ്രത്യേകതകള്‍ അറിയാം
കോഴിക്കോട്: കൊവിഡ് പ്രതിസന്ധിക്കിടയില്‍ ലോകം ഇന്ന് നഴ്‌സ് ദിനം ആചരിക്കും. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കൊവിഡ് രോഗികള്‍ക്ക് പരിചരണം ഒരുക്കുന്ന മാലാഖമാരെ ആദരവോടെ സ്മരിക്കാനും ദിവസം കൂടിയാണ് ഇന്ന്. അന്താരാഷ്ട്ര നഴ്‌സസ് കൗണ്‍സില്‍ 1965ലാണ് ഈ ദിനം ആദ്യമായി ആഘോഷിക്കുന്നത്. 1953ല്‍ ആരോഗ്യ വിഭാഗത്തിലെ പ്രമുഖ ഉദ്യോഗസ്ഥ ഡൊറോത്തി സണ്ടര്‍ലാന്റ് അന്നത്തെ യുഎസ് പ്രസിഡന്റ് ഐസന്‍ഹോവറിനോട് അന്താരാഷ്ട്ര ദിനത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
1974 മെയ് 12നാണ് ഇത്തരമൊരു ദിനം ഔദ്യോഗികമായി ആഘോഷിച്ചത്. ഫ്‌ളോറന്‍സ് നൈറ്റിങ് ഗേളിന്റെ ജന്മദിനമായിരുന്നു അതിനായി തിരഞ്ഞെടുത്തത്. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപക എന്ന അറിയപ്പെടുന്ന വനിതയാണ് ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേള്‍. യുദ്ധഭൂമിയിലെ സൈനികരെയായിരുന്നു അവര്‍ പരിചരിച്ചിരുന്നത്. നഴ്‌സുമാരെ ഓര്‍ക്കാനായി ഫ്‌ളോറന്‍സ് നൈറ്റിങ് ഗേളിന്റെ ജന്മദിനം തന്നെ ഉപയോഗിച്ചത് ഏറ്റവും അനുയോജ്യമായ കാര്യമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ദിനത്തില്‍ വലിയ പ്രത്യേകളുണ്ട്. ആശുപത്രികളില്‍ വലിയ സേവനമാണ് കൊവിഡിനോട് പൊരുതാനായി നഴ്‌സുമാര്‍ കാഴ്ച്ചവെക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ വാഴ്ത്തുമ്പോള്‍ വിവേചനത്തിന്റെ നടുക്കടലിലാണ് അവര്‍. കൊവിഡ് കുതിച്ചുയരുമ്പോള്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന അവസരത്തില്‍ നിരവധി പേരെയാണഅ ദേശീയ ആരോഗ്യ ദൗത്യ വഴി മെഡിക്കല്‍ കോളേജുകളില്‍ അടക്കം താല്‍ക്കാലികമായി നിയമിക്കുന്നത്. ഇങ്ങനെ നടക്കുന്ന നിയമനങ്ങളില്‍ നഴ്‌സുമാരോട് അധികൃതര്‍ തന്നെ വിവേചനം കാണിക്കുകയാണ്. അര്‍ഹമായ ശമ്പളം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.
Recommended Video
2016ലെ സുപ്രീം കോടതി വിധി പ്രകാരം സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം ശമ്പളം പോലും സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. 20000 രൂപയാണ് നഴ്‌സുമാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന മിനിമം വേതനം. 25 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ 17800 രൂപയാണ് നല്‍കുന്നത്. പലയിടത്തും ഈ തുക പോലും ലഭിക്കുന്നില്ല. ഡോക്ടര്‍മാര്‍ക്ക് 573 രൂപയാണ് റിസ്‌ക് അലവന്‍സ്. എന്നാല്‍ രോഗികളുമായി കൂടുതല്‍ ഇടപഴകുന്ന നഴ്‌സുമാര്‍ക്കിത് 241 രൂപ മാത്രമാണ്. ഇത്രയും കാര്യങ്ങളില്‍ നിന്ന് തന്നെ അവഗണന വ്യക്തമാണ്. കൊവിഡ് കാലത്ത് എല്ലാ ഭരണകൂടങ്ങളും ഇവരോടും കരുണ കാണിക്കേണ്ടതുണ്ട്.