മെട്രോ ഇനി കൊച്ചിയുടെ ഹൃദയത്തിലേക്ക്! ചൊവ്വാഴ്ച മുതൽ പുതിയ സർവ്വീസ്; വാക്കു പാലിച്ച് കെഎംആർഎൽ...
കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മെട്രോ ട്രെയിനിൽ കയറിയാകും ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിനെത്തുക.
കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ സർവ്വീസ് ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്ന് മഹാരാജാസ് വരെയുള്ള മെട്രോ ട്രെയിൻ സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്യും.
കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മെട്രോ ട്രെയിനിൽ കയറിയാകും ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിനെത്തുക. ഫിഫ അണ്ടർ 17 ലോകകപ്പിന് മുൻപ് കലൂർ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടിക്കുമെന്ന് കെഎംആർഎൽ നേരത്തെ ഉറപ്പ് നൽകിയിരുന്നു. പുതിയ സർവ്വീസ് ആരംഭിക്കാൻ രണ്ട് ദിവസം ശേഷിക്കെ പുതിയ സ്റ്റേഷനുകളിലെ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്.

പുതിയ സർവ്വീസിന്റെ ആദ്യ ദിവസം യാത്ര ചെയ്യുന്നവർക്ക് അവരവരുടെ കാരിക്കേച്ചർ സമ്മാനമായി നൽകാൻ കെഎംആർഎൽ പദ്ധതിയിടുന്നുണ്ട്. ഉദ്ഘാടന തലേന്ന് രാവിലെ പരിസ്ഥിതി സംരക്ഷണമെന്ന ആശയം മുൻനിർത്തി ദർബാർ ഹാളിൽ നിന്ന് മെട്രോ ഗ്രീൻ റൺ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോ സർവ്വീസാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നത്. കൊച്ചി നഗരഹൃദയത്തിലേക്ക് മെട്രോ സർവ്വീസ് നീളുന്നതോടെ കൂടുതൽ പേർ മെട്രോ ട്രെയിനിനെ ആശ്രയിക്കുമെന്നാണ് കെഎംആർഎൽ കണക്കുക്കൂട്ടുന്നത്.












Click it and Unblock the Notifications