അസ്തമിച്ചത് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം; ഗൗരിയമ്മയുടെ വിയോഗത്തിൽ കോടിയേരി
ഗൗരിയമ്മക്ക് സമം ഗൗരിയമ്മ മാത്രമാണെന്നാണ് കേരള രാഷ്ട്രീയത്തിലെ അനുഭവം
തിരുവനന്തപുരം: കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നതെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മയെന്നും അദ്ദേഹം അനുസ്മരിച്ചു. സഖാവ് കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.
"സിപിഐ എം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെ എസ് എസ് രൂപീകരിച്ച് പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഐ എമ്മുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്."
കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ രക്തനക്ഷത്രമാണ്. ഗൗരിയമ്മക്ക് സമം ഗൗരിയമ്മ മാത്രമാണെന്നാണ് കേരള രാഷ്ട്രീയത്തിലെ അനുഭവം. ത്യാഗ പൂര്‍ണമായ ജീവിതം നയിച്ച് പാര്‍ട്ടിയെ മുന്നോട്ട് പോയ നിലപാടായിരുന്നു ഗൗരിയമ്മയുടേത്. ജിവിതത്തില്‍ പ്രസിസന്ധികളില്‍ തളരാതെ ഇവര്‍ മുന്നോട്ട് പോയി, ജീവിതം പാഠമാക്കാം. ഏറ്റവും നല്ല നിയമസഭാ സൗമാജിക, ഏറ്റവും മികച്ച ഭരണാധാകാരി. പ്രതിപക്ഷ ഉപനേതാവ് എന്നീ സന്ദര്‍ഭങ്ങളെല്ലാം അവര്‍ ഒരു പോരാളിയായിരുന്നു. പാര്‍ട്ടിക്കകത്തും അവര്‍ ഒരു പോരാളിയായിരുന്നു. പ്രശ്‌നങ്ങള്‍ വെട്ടിതുറന്ന് പറയും. ഒന്നിലും വിട്ടുവീഴ്ച്ചയുണ്ടായിരുന്നില്ല. ഈ സമീപനമാണ് മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായതെന്നും കോടിയേരി പറഞ്ഞു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ഗൗരിയമ്മയുടെ അന്ത്യം. 102ാം വയസ്സിലായിരുന്നു അന്ത്യം. കടുത്ത പനിയെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗൗരിയമ്മ. വാര്‍ധക്യ സഹജമായ അസുഖങ്ങളും അവരെ അലട്ടിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗൗരിയമ്മയെ ആലപ്പുഴയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്.
Recommended Video
ഒന്നാം ഇഎംഎസ് മന്ത്രിസഭയിലടക്കം അംഗമായ ഗൗരിയമ്മ 17 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും വിജയിച്ചു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ഒഴികെ എല്ലാ തവണയും ഗൗരിയമ്മ മത്സരിച്ചിരുന്നു. 1948, 1977, 2006, 2011, വര്‍ഷങ്ങളില്‍ മാത്രമാണ് പരാജയമറിഞ്ഞത്. ആറുതവണ അവര്‍ മന്ത്രിയായി. സിപിഎമ്മുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1994ലാണ് ഗൗരിയമ്മ സിപിഎമ്മില്‍ നിന്ന് പുറത്താവുന്നത്. പിന്നീട് ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിനൊപ്പമായിരുന്നു പിന്നീട്. 2016ല്‍ യുഡിഎഫുമായി ഇടഞ്ഞാണ് മുന്നണി വിട്ടത്.