വിഷാംശം കണ്ടെത്തിയില്ലെങ്കിലും ജോളി ശിക്ഷിക്കപ്പെടും; പോലീസിന് രക്ഷയാവുന്ന 1956 ലെ വിധി ഇങ്ങനെ
കോഴിക്കോട്: കൂടത്തായിയിലെ അറുപേരെയും ജോളി കൊലപ്പെടുത്തിയത് വിഷം കൊടുത്താണെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഇതുവരേയുള്ള നിഗമനം. അന്നമ്മയെ കീടനാശിനി നല്‍കിയും ബാക്കിയുള്ള 5 പേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.
എന്നാല്‍ 2011 ല്‍ കൊല്ലപ്പെട്ട റോയിയുടെ മരണത്തില്‍ മാത്രമാണ് സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാലും ആരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാത്തതിനാലും ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുകയെന്നത് ഇനി ഏറെ പ്രയാസമുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്താതെ പ്രതിയെ ശിക്ഷിക്കാനാകുമോ? ചോദ്യം ഉയര്‍ന്നു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കൂടത്തായി കേസില്‍
വിഷം കൊടുത്തു കൊന്ന കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുണ്ടെങ്കിലും സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാനാകുമോയെന്ന ചോദ്യത്തിന് സുപ്രീംകോടതി തന്നെ നേരത്തെ ഉത്തരം നല്‍കിയിട്ടുണ്ട്. കൂടത്തായി കേസില്‍ പോലീസിന് ഏറെ ആശ്വാസമാവുന്നതാണ് ഈ വിധി.
1959 ലെ വിധി
വിഷം കൊടുത്തു കൊന്ന കേസുകളില്‍ മൃതദേഹങ്ങളില്‍ നിന്ന് വിഷം കണ്ടെത്തണമെന്ന് നിര്‍ബന്ധമില്ലെന്നാണ് 1959 ലെ സുപ്രീംകോടതിയിലെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നത്. ഇത്തരം കൊലപാതകങ്ങള്‍ അതിരഹസ്യമായാകും ചെയ്യുകയെന്ന് ഒരു കേസിന്‍റെ വിധിയില്‍ സുപ്രീംകോടതി വിശദീകരിക്കുന്നു.
രഹസ്യം
കുറ്റം ചെയ്യുന്നയാള്‍ മറ്റൊരാളെ വിശ്വാസത്തിലെടുക്കാനും സഹായം തേടാനുമുള്ള സാധ്യതെ വളരെക്കുറവാണ്. കൊലപ്പെടുത്താന്‍ ഉപയോഗിക്കുന്ന വിഷത്തെക്കുറിച്ച് കുറ്റവാളിക്ക് എത്രത്തോളം അറിവുണ്ടോ അത്രത്തോളം രഹസ്യമായിട്ടാകും കുറ്റകൃത്യം നടത്തുക.
ആനന്ദ് ചിന്താമന്‍ ലാഗു കേസ്
ഇത്തരം കേസുകളില്‍ വിദഗ്ധര്‍ നല്‍കുന്ന മെഡിക്കല്‍ തെളിവുകളും സാഹര്യത്തെളിവുകളും കണക്കിലെടുത്ത് പ്രതികള്‍ക്ക് ശിക്ഷ വിധിക്കാമെന്നാണ് 1959 ലെ ആനന്ദ് ചിന്താമന്‍ ലാഗു കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. വിധവയായ 45 കാരിയുടെ മരണത്തിലാണ് നിര്‍ണ്ണായകമായ കോടതി വിധിയുണ്ടായത്.
തീവണ്ടി യാത്രക്കിടെ
1956 ലാണ് സംഭവം നടക്കുന്നത്. തീവണ്ടി യാത്രക്കിടെ ബോധരഹിതയായ സ്ത്രീ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. ആനന്ദ് ചിന്താമന്‍ ലാഗു എന്ന പൂണൈയിലെ ഡോക്ടറായിരുന്നു കേസിലെ പ്രതി. പുണെയിൽ നിന്ന് മുംബൈയ്ക്കുള്ള തീവണ്ടിയാത്രയിൽ തന്റെയൊപ്പമുണ്ടായിരുന്ന സ്ത്രീയെ അബോധാവസ്ഥയിൽ ഡോ ലാഗു മുംബൈയിലെ ജിടി ആശുപത്രിയിലെത്തിച്ചു.
ആഭരണങ്ങളില്ല
തീവണ്ടിയില്‍ വെച്ചാണ് സ്ത്രീയെ പരിചയപ്പെട്ടതെന്നും പേര് ഇന്ദുമതി എന്നുമാണെന്നും ലാഗു ആശുപത്രി അധികൃതരെ അറിയിച്ചു. ഇതിന് ശേഷം ലാഗു ആശുപത്രിയില്‍ നിന്ന് പോവുകയും ചെയ്തു. പിന്നീട് ചികിത്സയില്‍ കഴിയവെ സ്ത്രീ മരിച്ചു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് സ്ത്രീയുടെ ദേഹത്ത് ആഭരണങ്ങളോ കയ്യില്‍ പണമോ ഉണ്ടായിരുന്നില്ല.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്
മരണവിവരം ആശുപത്രി അധികൃതര്‍ ലാഗുവിനെ അറിയിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷമായിരുന്നു പ്രതികരണം ഉണ്ടാവുന്നത്. സ്ത്രീയുടെ കൊല്‍ക്കത്തയിലുള്ള സഹോദരന്‍ വന്ന് മൃതദേഹം ഏറ്റുവാങ്ങുമെന്നായിരുന്നു കത്തില്‍. എന്നാല്‍, അതുണ്ടായില്ല. പിന്നീട് ആശുപത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറുകയും ചെയ്തു.
ചില പാടുകള്‍
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പരിശോധനയില്‍ ചില പാടുകള്‍ കണ്ടെത്തിയെങ്കിലും പ്രത്യേകിച്ച് സംശയങ്ങളൊന്നും തോന്നാതിരുന്നതിനാല്‍ പഠനത്തിന് ശേഷം സംസ്കരിക്കുകകുയം ചെയ്ത്. ഇതിനിടെയാണ് ധനികയായ ലക്ഷ്മീഭായ് എന്ന വിധവയെ കാണാതായ വിവരവും പുറത്തുവരുന്നത്.
കാണാതായ ലക്ഷ്മിഭായി
വീട്ടില്‍ നിന്ന് കാണാതായെങ്കിലും പിന്നീട് ലക്ഷ്മിഭായിയുടേത് എന്ന മട്ടില്‍ ബന്ധുക്കള്‍ക്ക് കത്തുകള്‍ വന്നു. താന്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടനത്തിലാണെന്നും അവിടെ വെച്ച് ജോഷി എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചെന്നും തന്നെക്കുറിച്ച് ഇനി അന്വേഷിക്കണ്ടെന്നുമായിരുന്നു ലക്ഷ്മി ഭായിയുടെ പേരില്‍ കത്തുകള്‍ വന്നിരുന്നത്.
തീവണ്ടി കയറി
ദീര്‍ഘകാലമായി രോഗിയായിരുന്നു ലക്ഷ്മി ഭായി ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ വിശ്വസിച്ചില്ല. ലക്ഷ്മിഭായിയും അവരെ ചികിത്സിച്ച ഡോ. ലാഗുവും പൂണൈയില്‍ നിന്ന് മുംബൈയിലേക്ക് തീവണ്ടി കയറിയതായി ബന്ധുക്കള്‍ അന്വേഷിച്ച് കണ്ടെത്തി.
ആശുപത്രിയിലെത്തിച്ചത്
ഇന്ദുമതി എന്ന പേരില്‍ ഡോ. ലാഗു ആശുപത്രിയിലെത്തിച്ചത് ലക്ഷ്മിഭായിയെ ആണെന്നും അവരുടെ വസ്തുവകകളും ബാങ്കിലെ പണവും ഇതിനോടകം തന്നെ ലാഗുവിന്റെ പേരിലായിക്കഴിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
കൊലക്കുറ്റത്തിന്
കേസില്‍ ലാഗുവിനെ കൊലക്കുറ്റത്തിനായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്. ഇത് ഹൈക്കോടതിയും ശരിവെച്ചതോടെ കേസ് സുപ്രീംകോടതിയിലെത്തി. വിഷം കൊടുത്തു എന്നത് കൃത്യമായി തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിയെ എങ്ങനെ ശിക്ഷിക്കുമെന്ന വിഷയമാണ് കോടതി പരിശോധിച്ചത്.
ഭൂരിപക്ഷ വിധി
ഡോ. മേത്തയായിരുന്നു ഈ കേസില്‍ വിശദമായ പഠനം നടത്തിയത്. പ്രമേഹം കൂടിയിട്ടല്ല ലക്ഷ്മീഭായി മരിച്ചതെന്ന് ഡോ. മേത്തയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മേത്തയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ലാഗുവിന്റെ വധശിക്ഷ ശരിവെച്ചു കൊണ്ട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയും വന്നു.
3 കാര്യങ്ങള്‍ വേണം
വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസ് തെളിയിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ഒത്തുവരണമെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. 1. വിഷം ഉള്ളിൽച്ചെന്നാകണം മരണം. 2. പ്രതി വിഷം കൈവശം വെച്ചിട്ടുണ്ടാകണം. 3. വിഷം കൊടുക്കാൻ പ്രതിക്ക് അവസരം ലഭിച്ചിരിക്കണം.
ശക്തമായ സാഹചര്യത്തെളിവ്
എന്നാല്‍ ലക്ഷ്മീഭായിയൂടെ കേസില്‍ ഇക്കാര്യങ്ങള്‍ക്കൊന്നും തെളിവുണ്ടാവാതിരുന്നിട്ടും ഡോ. ലാഗു ശിക്ഷിക്കപ്പെട്ടു. ശക്തമായ സാഹചര്യത്തെളിവുകളായിരുന്നു പ്രതിയെ ശിക്ഷിക്കാന്‍ കോടതി ആശ്രയിച്ചത്. ജസ്റ്റിസ് എം. ഹിദായത്തുള്ള അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രതിയെ ശിക്ഷിച്ചത്.
റീ പോസ്റ്റുമോര്‍ട്ടം നടത്താതെ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍
ആ കയറുമായി ഇങ്ങോട്ടു വരണ്ട; 'ടയര്‍' വിവാദത്തില്‍ കണക്കുകള്‍ നിരത്തി മറുപടിയുമായി മന്ത്രി എംഎം മണി