സിപിഎം സമ്മേളന വേദിയിൽ കുഞ്ഞനന്തൻ; ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ വേണു
കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പതിമൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പരോൾ നൽകിയതും,പാർട്ടി നേതൃത്വത്തിൽ തുടരുന്നതും ജനാധിപത്യത്തോടും, ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് RMPlസംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.
ടി.പി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സി.പി.എം വാദം പൊളിഞ്ഞതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊലയാളിയായ കുഞ്ഞനന്തൻ സി.പി.എം കുന്നോത്ത് പറമ്പ് ലോക്കൽ സമ്മേളനത്തിന്റെ പ്രകടനം നയിച്ചതും, സമ്മേളന വേദിയിൽ മുഖ്യ സ്ഥാനത്ത് ഇരിപ്പിടം ഉറപ്പിച്ചതും.ടി .പി കേസിൽ ശിക്ഷിക്കപ്പെട്ട അന്നു തന്നെ കുഞ്ഞനന്തൻ തനിക്ക് വേണ്ടപ്പെട്ടവനാണെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇതോടൊപ്പം ചേർത്ത് വായിക്കുമ്പോൾ ടി.പി കേസിൽ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.

പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ജയിലിൽ ടി.പി കേസ് പ്രതികൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനും, ഇഷ്ടം പോലെ പരോൾ ലഭിക്കുന്നതിനും പ്രത്യേക ശ്രദ്ധയാണ് സർക്കാറും ജയിലധികൃതരും കാണിക്കുന്നത്. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള കൊലയാളികൾ സി.പി.എം നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ സമ്മേളനത്തിൽ കുഞ്ഞനന്തന്റെ സന്ദേശം വായിച്ച് കേൾപ്പിച്ച പാർട്ടി ഈ സമ്മേളനമാകുമ്പോഴേക്കും അധികാര ബലത്തിൽ പൂർണ സാന്നിദ്ധ്യം വഹിച്ചുകൊണ്ടിരിക്കുകയുമാണ്.കുഞ്ഞനന്തൻ പാർട്ടി നേതൃത്വത്തിൽ തുടരുന്നതും, സമ്മേളനത്തിന് നേതൃത്വം നൽകിയതും, ഭരണത്തിന്റെ ഹുങ്കിൽ ജനങ്ങളെയും,ജനാധിപത്യത്തേയും വെല്ലുവിളിക്കുന്നതിന്റെ ഭാഗമാണെന്നും എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications