ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി
തിരുവനന്തപുരം: ഇല്‍സക്ക് സഹോദരി എന്നതിനേക്കാള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ലിഗ. അതുകൊണ്ട് തന്നെ ലിഗയുടെ മരണം ഇല്‍സക്ക് ഇപ്പോഴും വിശ്വസിക്കാനും സാധിച്ചിട്ടില്ല. ദിവസങ്ങളോളം തിരുവനന്തപുരം മുതല്‍ അങ്ങ് കാസര്‍കോഡ് വരെ ലിഗയെ തെരഞ്ഞ് നടക്കുമ്പോള്‍ അവളെ തിരിച്ച് കിട്ടും എന്ന് തന്നെയായിരുന്നു ഇല്‍സയുടെ പ്രതീക്ഷ.
എന്നാല്‍ രണ്ട് ദിവസം മുന്‍പ് ആ പ്രതീക്ഷകളെല്ലാം അവസാനിച്ചു. ലിഗയെ കാണാനില്ല പോസ്റ്റര്‍ കാസര്‍കോഡ് ബേക്കല്‍ കോട്ടയ്ക്ക് സമീപം പതിച്ച് കൊണ്ടിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് നിന്നും ഫോണ്‍ കോള്‍ എത്തി. കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ അഴുകിക്കിടന്ന ലിഗ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാലിത് വിശ്വസിക്കാന്‍ ഇല്‍സ തയ്യാറല്ല. ലിഗയ്ക്ക് നീതി തേടിയുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇല്‍സ.
പോലീസിനെതിരെ ഇൽസ
കാണാതായി മുപ്പത്തിയെട്ടാമത്തെ ദിവസമാണ് തിരുവനന്തപുരത്തെ തിരുവല്ലത്തുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ലീഗയുടെ മൃതദേഹം കണ്ടെത്തിയത്. ലീഗ തന്നെയാണ് അതെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ്. എന്നാല്‍ ലീഗ തന്നെയാണ് അതെന്ന് ഇലിസയും ആന്‍ഡ്രൂലും തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടേത് കൊലപാതകമല്ലെന്നും ആത്മഹത്യയാകാനാണ് സാധ്യത എന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല. ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് സഹോദരി ഇല്‍സയും ഭര്‍ത്താവ് ആന്‍ഡ്രൂസും. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പോലീസിനെ ഇവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ലിഗ ആത്മഹത്യ ചെയ്യില്ല
ലിഗയെ കാണാതായ ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് കടുത്ത നിസംഗതയാണ് കാണിച്ചത്. പോലീസുകാര്‍ക്ക് മുന്നില്‍ കരഞ്ഞിട്ട് പോലും തങ്ങളുടെ പരാതി അവര്‍ ഗൗരവമായി എടുത്തില്ല. തങ്ങളെയിട്ട് അവര്‍ ഓടിക്കുകയായിരുന്നു. 24 മണിക്കൂറിനകം ലിഗ തിരിച്ച് വരുമെന്നായിരുന്നു തങ്ങളോട് പോലീസ് ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. ലിഗയുടെ ശരീരത്തില്‍ വിഷമുണ്ടായിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യയാണെന്നും പോലീസ് പറയുന്നതിനെ ഇല്‍സ തള്ളിക്കളയുന്നു. ലിഗയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലം ഒരാള്‍ക്ക് ഒറ്റയ്ക്ക് പോകാനാകുന്ന ഇടമല്ലെന്ന് ഇല്‍സ ചൂണ്ടിക്കാട്ടുന്നു.
വിശദപരിശോധന നടത്തും
ലിഗയുടെ മൃതദേഹത്തിലുണ്ടായിരുന്നു അവളുടെ സ്വന്തം വസ്ത്രങ്ങള്‍ അല്ലെന്നും ഇല്‍സ പറയുന്നു. മാത്രമല്ല മൃതദേഹം കിടന്നിരുന്ന രീതി ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന് തോന്നിപ്പിക്കുന്നതല്ലെന്നും ഇല്‍സ പറയുന്നു. ലിഗയെ കൊലപ്പെടുത്തിയതാണ് എന്ന് ഇല്‍സ ആരോപിക്കുന്നു. ലിഗയ്ക്ക് സംഭവിച്ചത് പോലൊരു അനുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാവരുത്. ലിഗയുടേത് ആത്മഹത്യയാണ് എന്ന നിലപാടിലാണ് പോലീസ് മുന്നോട്ട് പോകുന്നത് എങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുമെന്നും ഇല്‍സ പറഞ്ഞു. മൃതദേഹം ലാത്വിയയില്‍ എത്തിച്ച് വിശദപരിശോധന നടത്തുമെന്നും ഇല്‍സ വ്യക്തമാക്കി.
സത്യം പുറത്ത് വരണം
ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതേസമയം ലിഗയെ കണ്ടെത്തുന്നതില്‍ പോലീസ് കാണിച്ച നിഷ്‌ക്രിയത്വം കേസന്വേഷണത്തില്‍ കാണിക്കരുതെന്നും ഇല്‍സ ആവശ്യപ്പെടുന്നു. പോലീസ് കൃത്യമായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ജീവനോടെ തന്നെ ലിഗയെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നത് വരെ പോരാടുമെന്നും ഇല്‍സ പറയുന്നു. ലാത്വിയന്‍ എംബസിയുടേയും സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇല്‍സ പറയുന്നു.
പോലീസിനെ പഠിപ്പിക്കേണ്ടെന്ന് ഡിജിപി.. കാത്ത് നിന്നിട്ടും കാണാതെ ചീറിപ്പാഞ്ഞ് പോയ പിണറായി!
ലിഗയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിൽ അവയവ മാഫിയയെന്ന് ഭർത്താവ്.. പോലീസിന് രൂക്ഷ വിമർശനം