ബിജെപിയുടെ അക്രമസമരത്തെ ന്യയീകരിക്കാൻ എന്ത് തറവേലയും മനോരമ കാണിക്കും: സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി അക്രമസമരങ്ങള്‍ക്ക് മനോരമ ദാസ്യവേല ചെയ്യുകയാണെന്ന വിമർശനവുമായി സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ആഴ്ചകളായി തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയും യുഡിഎഫും നടത്തുന്ന അക്രമസമരത്തെ പ്രോത്സാഹിപ്പിക്കാൻ ആവുംവിധം പരിശ്രമിച്ച മനോരമ കോടതിയും ജനങ്ങളും തള്ളിക്കളഞ്ഞ ബിജെപിയുടെ അക്രമസമരത്തെ ന്യയീകരിക്കാൻ എന്ത് തറവേലയും കാണിക്കും എന്നതിന്റെ തെളിവാണ് ഇന്നത്തെ മനോരമയുടെ വാർത്തയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ടിക്കറ്റും പാസ്പോർട്ടും വേണ്ട', ഗള്‍ഫ് മേഖലയില്‍ ഇതാദ്യം; ചരിത്രം കുറിക്കാന്‍ അബുദാബി
മെഡിക്കൽ കോളേജ് പരിസരത്തുള്ള കോർപറേഷൻ മന്ദിരം ഒരുകൂട്ടം ബി ജെ പിക്കാർ ഇന്നലെ കല്ലെറിഞ്ഞ് തകർത്തു. 50 ൽ താഴെ വരുന്ന ബി ജെ പി പ്രവർത്തകർ കല്ലും കമ്പുമൊക്കെയായാണ് ദിവസവും സമരത്തിനെത്തുന്നത്. ബിജെപി നടത്തിയ ഈ സമരത്തിലെ സംഘർഷത്തിനിടയിൽ കെട്ടിടത്തിന് കേടുപാട് പറ്റിയെന്നും ഓഫീസിന്റെ മുൻവശത്തെ ഗ്ലാസ്സുകൾ തകർന്നു എന്നുമാണ് മനോരമയുടെ ഭാഷ്യം. ബിജെപി ക്കാരെ കണ്ടപ്പോൾ തന്നെ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായതാണെന്നും ഗ്ലാസുകൾ സ്വയം തകർന്നതാണെന്നും സമരക്കാർ ഒന്നും ചെയ്തില്ലെന്നും മനോരമ എഴുതാത്തത് ഭാഗ്യം.
കോർപറേഷനിൽ നേരത്തെ ഉന്നയിച്ച വിവാദങ്ങൾ ഏശുന്നില്ല എന്ന് കണ്ടപ്പോൾ സ്ത്രീവിരുദ്ധ പരാമർശം നടത്തി എന്നാരോപിച്ചാണ് പുതിയ നാടകം. മനോരമയ്ക്ക് അതിൽ യാതൊരു സംശയവുമില്ല. കമ്മിറ്റിയിൽ പങ്കെടുക്കാതെ ഒപ്പിട്ടവരിൽ ബി ജെ പി കൗൺസിലർമാരായ സ്ത്രീകളും പുരുഷന്മാരും ഉണ്ടെന്നിരിക്കെ സ: ഡി ആർ അനിൽ സ്ത്രീകളെയാണ് ലക്ഷ്യം വച്ചതെന്ന് മനോരമ ലേഖകന് ഉറപ്പാണ്. എങ്ങനെയാണാവോ ഇതൊക്കെ ഗവേഷണം നടത്തി കണ്ടെത്തുന്നത്. കമ്മിറ്റിയിൽ പങ്കെടുക്കാതെ ബുക്കിൽ ഒപ്പിടുന്നത് സിറ്റിംഗ് ഫീസ് വാങ്ങാൻ വേണ്ടിയാണ് എന്നതാണ് സ: ഡി ആർ അനിൽ സൂചിപ്പിച്ചത്. അങ്ങനെ ചെയ്യുന്നത് ഒരു ജനപ്രതിനിധിയ്ക്ക് ഭൂഷണമല്ല എന്ന വസ്തുത മനോരമ കാണുന്നതേയില്ലെന്നും ആനാവൂർ നാഗപ്പന്‍ ചൂണ്ടിക്കാട്ടുന്നു.
കാരണം അത് ചെയ്തത് ബി ജെ പി കൗൺസിലർമാരാണ്, അവർ മനോരമയുടെ യജമാനന്മാരാണ്. മറിച്ച് എൽഡിഎഫ് കൗൺസിലർമാർ ആരെങ്കിലുമായിരുന്നെങ്കിൽ എന്തെല്ലാം ഭാഷ്യങ്ങളും വ്യഖ്യാനങ്ങളും മനോരമ പടച്ച് വിട്ടേനെ. ജനാധിപത്യമൂല്യങ്ങളെ കുറിച്ച് മനോരമ വാചാലമായേനെ, മനോരമയിലെ ഉപദേശികൾ ഉദ്‌ബോധന പ്രസംഗങ്ങൾ നടത്തിയേനെ. എന്നാൽ ഇപ്പോൾ ഇതിനെയെല്ലാം പച്ചയായി ന്യായീകരിക്കുകയാണെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം കോർപ്പറേഷനിൽ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി വിരുദ്ധ സമരവും,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റെ അഡ്വ:വിവി രാജേഷ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മെഡിയ്ക്കൽ കോളേജിലും,എസ് എ റ്റി ആശുപത്രിയിലും നടന്ന താല്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണം. സി പി എം പ്രവർത്തകർക്ക് പുറമെ ,ക്രിമിനൽ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിയ്ക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ താല്കാലിക തസ്തികകളിൽ നിയമിയ്ക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഒരു സി പിഎം നേതാവിൻ്റെ കീഴിൽ തഴച്ചു വളർന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 5 വർഷമായി 500 ൽ പരം അനധികൃത നിയമനങ്ങളാണ് ഈ സംഘം നടത്തിയിട്ടുള്ളത്.ഓരോനിയമനത്തിനും ഒരു ലക്ഷം രൂപ കോഴപ്പണമായി വാങ്ങുന്നതിന് പുറമെ ഇവരുടെ മാസശമ്പളത്തിൽ നിന്ന് ഓരോരുത്തരും ആയിരം രൂപവീതം മാസപ്പടിയായി ഈ സി പി എം നേതാവിന് നല്കേണ്ടതായുണ്ട്. നഗരസഭയുടെ പലകെട്ടിടങ്ങളും ഓരോ വർഷവും ലേലത്തുക പുതുക്കാതെ സി പി എം സംഘടനകളും,നേതാക്കളും കൈവശം വച്ചിരിയ്ക്കുകയാണ്.നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ കോർപ്പറേഷനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ സി പി എമ്മിൻ്റെ പാർട്ടി പ്രവർത്തനമാണ് ഈ കെട്ടിടത്തിലെ ചില റൂമുകൾകേന്ദ്രീകരിച്ച് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.