കേരള കോണ്‍ഗ്രസില്‍ ലയന നീക്കം; എല്‍ഡിഎഫ് കക്ഷിയെ പിളര്‍ത്തും, നേട്ടമാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
കോട്ടയം: വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന് കെഎം മാണി വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസില്‍ മറ്റൊരു ലയന നീക്കം കൂട സജീവമാവുന്നു. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളിലായി നില്‍ക്കുന്ന വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയായി മാറുന്നതിനുള്ള ചര്‍ച്ചയാണ് നേതാക്കള്‍ക്കിടയില്‍ സജീവമായത്.
കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ് വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനെയടക്കം പുറത്ത് കൊണ്ടുവരാനാണ് പിജെ ജോസഫ് വിഭാഗത്തിന്‍റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..
ജോസഫിന്‍റെ ശ്രമം
ജോസ് കെ മാണി വിഭാഗവുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ യുഡിഎഫില്‍ ശക്തമായ ഗ്രൂപ്പായി മാറാനുള്ള ശ്രമമാണ് പിജെ ജോസഫ് വിഭാഗം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് വിവിധ കോരള കോണ്‍ഗ്രസ് വിഭാഗങ്ങളുമായി ലയിച്ച് ഒറ്റപാര്‍ട്ടിയായി മാറാനുള്ള നീക്കം. ലയന നീക്കത്തില്‍ യുഡിഎഫ് നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന.
പ്രതീക്ഷ
വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒന്നിച്ചു മാറുന്നതോടെ കൂടുതല്‍ ശക്തി കൈവരിക്കുമെന്നും അത് മുന്നണിക്ക് ഗുണം ചെയ്യുമെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. അതേസമയം തന്നെ പിജെ ജോസഫിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളോട് ജോസ് കെ മാണി വിഭാഗം എങ്ങനെ പ്രതികരിക്കും എന്നത് പ്രധാനമാണ്.
ഫ്രാന്‍സിസ് ജോര്‍ജ്ജ്
ലയനത്തിലൂടെ ഇടത് മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനേയും യുഡിഎഫില്‍ എത്തിക്കാനാണ് ശ്രമം. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളും ലയനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഒപ്പം നിര്‍ത്താന്‍ സാധിക്കുമെന്നാണ് ജോസഫ് പക്ഷം പ്രതീക്ഷിക്കുന്നത്.
പ്രാഥമിക ചര്‍ച്ച
ലയനത്തിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ജോസഫ് ഗ്രൂപ്പ് വിഭാഗം നേതാക്കള്‍ പ്രാഥമിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പിറവം എംഎല്‍എ അനൂപ് ജേക്കബുമായാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ ലയനത്തിന് ജേക്കബ് ഗ്രൂപ്പ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ ജോസഫ് പക്ഷം ആശയകുഴപ്പത്തിലാണ്.
എതിര്‍പ്പില്ല, പക്ഷെ
ജോസഫ് ഗ്രൂപ്പുമായി ലയിക്കുന്നതില്‍ എതിര്‍പ്പില്ല, പക്ഷെ കുട്ടനാട്ടില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്ക് വിട്ട് നല്‍കണമെന്ന നിബന്ധനയാണ് ജേക്കബ് പക്ഷം മുന്നോട്ട് വെച്ചതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജേക്കബ് പക്ഷം ഒപ്പം ചേരുമ്പോള്‍ കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു ജോസഫ് പക്ഷത്തിന്‍റെ പ്രതീക്ഷ.
നേരത്തെ ഉന്നയിച്ചു
ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അനുവദിച്ചു തരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കരുണാകരന്‍റെ അഭ്യര്‍ത്ഥന
ജേക്കബ് വിഭാഗത്തിന്‍റെ സീറ്റ് കെ കരുണാകരന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2006 ല്‍ തോമസ് ചാണ്ടിക്ക് വിട്ടുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്. 2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിലെ സീറ്റ് അവര്‍ക്ക് നഷ്ടമായത്.
ഉന്നയിക്കാതിരുന്നത്
പിന്നീട് ഡിഐസി പിളര്‍ന്നപ്പോള്‍ ജേക്കബ് പാര്‍ട്ടി പുനുരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തിരിച്ചെത്തിയെങ്കിലും കുട്ടനാട് സീറ്റ് അവര്‍ക്ക് വിട്ടുനല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗങ്ങളും ഒന്നായതിനാലാണ് 2011 ല്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കാതിരുന്നതെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
പിളര്‍ന്ന് ശക്തി ക്ഷയിച്ചു
എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം 3 വിഭാഗങ്ങളായി തിരിഞ്ഞ് ശക്തി ക്ഷയിച്ചു. യുഡിഎഫ് നേതൃത്വം അവസരോചിതമായി ചിന്തിച്ച് പാര്‍ട്ടിയുടെ താല്‍പര്യം നടത്തി തരണം. കുട്ടനാട് സീറ്റ് വീട്ട് തരണമെന്ന ആവശ്യം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തിയതായും ജോണി നെല്ലൂര്‍ നേരത്തെ അറിയിച്ചിരുന്നു.
ഭിന്നത
ഇതിനിടയിലാണ് ലയന നീക്കവുമായി ജോസഫ് പക്ഷം ജേക്കബ് ഗ്രൂപ്പിനെ സമീപിക്കുന്നത്. അതേസമയം, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഉയര്‍ന്ന ഭിന്നതകാരണം ലയന ചര്‍ച്ചകള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ചര്‍ച്ച താനറിയാതെ
ജോസഫ് വിഭാഗവുമായി അനൂപ് ജേക്കപ് ലയന ചര്‍ച്ചകള്‍ നടത്തിയത് താനറിയാതെയാണെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ പാർട്ടി യോഗത്തിൽ വിമർശിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ അറിയാതെ ചര്‍ച്ചകള്‍ നടത്തിയത് ശരിയല്ല. ഏത് വലിയ നേതാവായാലും അത് തെറ്റായ കീഴ്വഴക്കമാണെന്നും ജോണി നെല്ലൂര്‍ വിമര്‍ശിച്ചു.
മറുപടി
ഔദ്യോഗകി ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നായിരുന്നു ഇതിന് അനൂപ് ജേക്കബ് നല്‍കിയ മറുപടി. ലയന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലയനകാര്യത്തില്‍ ഭിന്നിപ്പ് വന്നതോടെ ലയന കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് നേതൃയോഗത്തിന് സാധിച്ചില്ല. തീരുമാനമാകാതെ യോഗം പിരിഞ്ഞെങ്കിലും ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചന.
'മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ പിന്‍വലിക്കണം ഇല്ലേങ്കില്‍'; മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍
ക്രൂയിസ് കപ്പലില്‍ കുടുങ്ങിയവരില്‍ നിരവധി ഇന്ത്യക്കാര്‍: സഹായം തേടി സോഷ്യല്‍ മീഡിയ പോസ്റ്റ്