തേജസ് പത്രത്തിനെതിരേ തെളിവുകളുമായി സര്‍ക്കാര്‍
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ മൂലധന താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന തേജസ് ദിനപ്പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സത്യവാങ് മൂലം.
പരസ്യം നിഷേധിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് പത്രത്തിന്റെ പ്രസാധകരായ ഇന്റര്‍മീഡിയാ പബ്ലിഷിങ് ലിമിറ്റഡ് കമ്പനി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ സംസ്ഥാന ആഭ്യന്തര സെക്രട്ടറി മേരി ജോസഫാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. സംസ്ഥാന പോലിസ് മേധാവിയും ഇന്റലിജന്റ്‌സ് അഡീഷണല്‍ ഡിജിപിയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പരസ്യം നിഷേധിച്ചത്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍.

1 മൂവാറ്റുപ്പുഴ കൈവെട്ടുകേസില്‍ കുറ്റാരോപിതരായ പലരും ഉപയോഗിച്ചരുന്നത് തേജസ് പത്രത്തിന്റെ പേരിലെടുത്ത സിം കാര്‍ഡുകളാണ്.
2 സ്‌ഫോടകവസ്തുക്കളും രാജ്യദ്രോഹ രേഖകളുമായി 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയപ്പോള്‍ തേജസ് പത്രം ഇത് റിപ്പോര്‍ട്ട് ചെയ്തത് 21 നിരപരാധികളെ പോലിസ് പിടികൂടിയെന്നാണ്.
3 പത്രത്തിന്റെ ചില ബോര്‍ഡ് അംഗങ്ങളും ബ്യൂറോ ചീഫുകളും റിപ്പോര്‍ട്ടര്‍മാരും സബ്എഡിറ്റര്‍മാരും പത്രത്തിന്റെ പ്രധാന ഏജന്റുമാരും അറിയപ്പെടുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരോ അല്ലെങ്കില്‍ സംഘടനയുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെ പ്രവര്‍ത്തകരോ ആണ്.
4 പത്രത്തിന്റെ എഡിറ്റോറിയല്‍ പോളിസി പോപ്പുലര്‍ ഫ്രണ്ടിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. സര്‍ക്കാറും മറ്റു മതങ്ങളും മുസ്ലീം വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കാന്‍ പത്രം നിരന്തരം ശ്രമിക്കുന്നു. രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ മുസ്ലീങ്ങള്‍ പീഡനം അനുഭവിക്കുന്നുവെന്ന രഹസ്യ അജണ്ട പത്രത്തിലെ വാര്‍ത്തകളിലുണ്ടെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
രണ്ടാം മാറാട് കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് പോപ്പുലര്‍ ഫ്രണ്ടിന്റെ(മുന്പ് എന്‍ഡിഎഫ്) പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. ഫ്രറ്റേണിറ്റി ഫോറം എന്ന സംഘടനയിലൂടെ പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ വിദേശപണമെത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ആശങ്കപ്പെടുന്നു.
ഇസ്ലാമിക വത്കരണം എന്ന അജണ്ടയാണ് സംഘടനയ്ക്കുള്ളത്. ഇതുവരെ 27 വര്‍ഗ്ഗീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സംഘടന പ്രതികൂട്ടിലായിട്ടുണ്ട്. സംഘടനാപ്രവര്‍ത്തകര്‍ക്കെതിരേ 86 വധശ്രമക്കേസുകളും 106 വര്‍ഗ്ഗീയ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications