ഓഖി ദുരന്തം, ദേശീയ ദുരന്തമല്ല; പക്ഷേ അതീവ ഗുരുതര സാഹചര്യം, കേരളത്തിന്റെ ആവശ്യം തള്ളി!
ദില്ലി: ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ല, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 29നു തന്നെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അതീവഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ പ്രവർത്തനങ്ങൾക്ക് കാലതാമസം ഒന്നും തന്നെ ഉണ്ടായിട്ടില്ല. പ്രത്യേക സ്വഭാവമുള്ള ചുഴലിക്കാറ്റിനെ നേരത്തെ തിരിച്ചറിയാനാകില്ല. ലഭ്യമായ മുന്നറിയിപ്പുകളെല്ലാം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഓഖി ദുരന്തത്തില്‍ 74 പേര്‍ മരിച്ചതായും 214 പേരെ കാണാതായെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ചപറ്റിയെന്നും കെസി വേണുഗോപാലാണ് ചർച്ചക്ക് തുടക്കമിട്ട് പറഞ്ഞത്.
കേന്ദ്രത്തിന് വീഴ്ച പറ്റി
നവംബര്‍ 30ന് രാവിലെ തന്നെ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. എന്നാല്‍ ഉച്ചയ്ക്ക് 12.30നാണ് മുന്നറിയിപ്പു ലഭിച്ചതെന്നും വേണുഗോപാല്‍ സഭയില്‍ പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വന്‍വീഴ്ച സംഭവിച്ചെന്ന് പി. കരുണാകരന്‍ എംപിയും സഭയില്‍ പറഞ്ഞു.
ഉത്തരവാദിത്വമില്ലായ്മ
മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ ഉത്തരവാദിത്വമില്ലാതെയാണ് കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യൻ പ്രതിനിധി റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി. സംസ്ഥാന തീരദേശ പൊലീസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച്ചവരുത്തിയെന്നാണ് റിച്ചാര്‍ഡ് ഹേയുടെ വാദം. ഇത് കേട്ടതോടെ ഇടത് എംപിമാർ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു.
കേരള സർക്കാർ വീഴ്ച്ച വരുത്തി
സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തോന്നലുണ്ടെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞതെന്ന് ചർച്ചയിൽ ഇടപെട്ടുകൊണ്ട് പാർലമെന്ററി കാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു. നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്താനിരിക്കെയാണ് പാർലമെന്റിൽ ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞത്.
കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു
അതേസമയം ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തേക്കാള്‍ പ്രാധാന്യം ഗുജറാത്തിന് നല്‍കിയെന്ന ആരോപണം കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചു. മതിയായ നഷ്ടപരിഹാരം കേന്ദ്രം പ്രഖ്യാപിച്ചില്ലെന്നും കോൺഗ്രസ് പറഞ്ഞു. അതേസമയം ഓഖിയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാരും രംഗത്ത് വന്നു.