സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ആശങ്കയില്ലെന്ന് ഉമ്മൻചാണ്ടി; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്...
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വീഴ്ച ഉണ്ടായിട്ടില്ല, എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സമഗ്രമായ അന്വേഷണത്തിന് നിർദേശിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സർക്കാരിനു സമർപ്പിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോളര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെക്കാനുണ്ടായിരുന്നില്ല. കമ്മീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കി. മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസ്സമൊന്നും പറഞ്ഞിരുന്നില്ല. തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് സോളര്‍ കമ്മിഷന്‍ റിപ്പോർട്ട്. നാല് ഭാഗങ്ങളുള്ള റിപ്പോർട്ടിലെ ഒരുഭാഗം മുഴുവൻ ഉമ്മൻചാണ്ടിയുടെ ഓഫീസിനെ കുറിച്ചുള്ള പരാമർശങ്ങളാണുള്ളതെന്നും സൂചനകളുണ്ട്. അതേസമയം സോളർ ഇടപാടുകൾ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി.

മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു
തട്ടിപ്പുകാരായ സരിതയും ബിജുവും മുഖ്യമന്ത്രിയുടെ ഒാഫീസ് ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണ സംഘത്തിനും വിമർശനം
ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു

ഒത്തു തീർപ്പിന് ശ്രമം
കേസുകള്‍ ഒത്തുതീര്‍ക്കാനും യുഡിഎഫ്സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

അട്ടിമറിക്കാൻ ശ്രമം
നാല് ഭാഗങ്ങളിലായാണ് ജസ്റ്റിസ് ബി ശിവരാജന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഒരു ഭാഗം ഉമ്മന്‍ചാണ്ടിയെ കുറിച്ചാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന.

പിണറായി പ്രതികരിച്ചില്ല
റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. റിപ്പോര്‍ട്ട് കിട്ടിയതേയുള്ളുവെന്നും പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വിശദമായി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications