ഹനാന് സംഭവിച്ച വാഹനാപകടം മന:പൂർവ്വമാണോ? പോലീസിന് പറയാനുള്ളത് ഇതാണ്...
ജീവിത പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ട് മലയാളികളുടെ മനസിൽ ഇടം നേടിയ പെൺകുട്ടിയാണ് ഹനാൻ. ഹനാന് സഹായവാഗ്ദാനങ്ങളുമായി നിരവധിപേരാണ് എത്തിയത്. തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന സഹായധനത്തിലെ ഒരു പങ്ക് പ്രളയദുരിതം അനുഭവിക്കുന്നവർക്ക് താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും ഹനാൻ വ്യത്യസ്തയായി.
വാഹനാപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിലാണ് ഹനാനിപ്പോൾ. വാഹനാപകടം മനപൂർവ്വം ഉണ്ടാക്കിയതാണോയെന്ന് സംശയിക്കുന്നതായി ഹനാൻ പറഞ്ഞിരുന്നു. ഹനാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടം
കോഴിക്കോട് നിന്നും മൂന്ന് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് വരുന്നതിനിടെ കോതപറമ്പിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ഹനാന്റെ നട്ടെല്ലിന് പരുക്കേറ്റു. ഹനാനെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു. കാർ ഡ്രൈവറായിരുന്ന ജിതേഷ് കുമാർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപെടുകയായിരുന്നു.
ഓൺലൈൻ മാധ്യമം
ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടനെ ഒരു ഓൺലൈൻ മാധ്യമത്തിന്റെ പ്രതിനിധി ആശുപത്രിയിലേക്ക് എത്തുകയും ഹനാന് അരികിൽ നിന്ന് ഫേസ്ബുക്ക് ലൈവ് കൊടുക്കുകയും ചെയ്തു. എക്സ്ക്ലൂസിവ് വാർത്തയെന്ന് പറഞ്ഞ് ഇയാൾ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഹനാന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
മനപൂർവ്വം
അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണോയെന്ന സംശയം ഹനാൻ തന്നെയാണ് ആദ്യം പ്രകടിപ്പിച്ചത്. തന്നെ ആശുപത്രിയിൽ എത്തിച്ചയുടൻ ഓൺലെൻ മാധ്യമപ്രതിനിധി എങ്ങനെ സംഭവസ്ഥലത്തെത്തിയെന്ന് ഹനാൻ സംശയം പ്രകടിപ്പിച്ചു. തന്റെ അനുവാദം ചോദിക്കുക പോലും ചെയ്യാതെ ഫേസ്ബുക്ക് ലൈവിട്ടെന്നും അവർ ഇപ്പോൾ തന്നെ ശല്യം ചെയ്യുകയാണെന്നും ഹനാൻ ആരോപിച്ചിരുന്നു.
ഡ്രൈവർ
വാഹനമോടിച്ച ഡ്രൈവർ പറയുന്ന കാര്യങ്ങളിലും ചില പൊരുത്തക്കേടുണ്ടെന്ന് ഹനാൻ ആരോപിച്ചിരുന്നു. ഇയാളുടെ സംശയത്തിൽ ചില സംശയങ്ങൾ തോന്നിയതായി ആശുപത്രി അധികൃതർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഹനാൻ പറഞ്ഞു.ഇതേ തുടർന്നാണ് പോലീസ് അന്വേഷണം.
ഫോണിൽ
താൻ ക്ഷീണം മൂലം പകുതി ഉറക്കത്തിലായിരുന്നുവെന്നും ഡ്രൈവർ കൂടെക്കൂടെ ആരെയോ വിളിച്ച് എവിടെയെത്തി എപ്പോഴത്തും എന്നൊക്കെ പറയുന്നത് താൻ കേട്ടിരുന്നുവെന്നും ഹനാൻ വെളിപ്പെടുത്തിയിരുന്നു. വാഹനം ഇടിച്ച് നിർത്തിയപ്പോഴാണ് കണ്ണ് തുറന്നത്. ആരോ കുറുകെ ചാടിയതെന്നാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ താൻ ആരെയും കണ്ടില്ലെന്നും ഹനാൻ വ്യക്തമാക്കിയിരുന്നു.
അന്വേഷണം മുന്നോട്ട്
ഹനാൻ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ മതിലകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടായ സാഹചര്യം പരിഗണിക്കുമ്പോൾ ഇത് മനപൂർവ്വം ഉണ്ടാക്കിയതല്ല എന്ന നിഗമനത്തിലാണ് പോലീസ്. ഒരു സെലിബ്രിറ്റി പ്രകടിപ്പിച്ച സംശയം എന്ന നിലയിൽ പോലീസ് ഗൗരവത്തോടുകൂടിത്തന്നെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പഴുതുകളടച്ച അന്വേഷണത്തിന് ശേഷം മാത്രം അന്തിമ നിഗമനത്തിൽ എത്തിച്ചേരാമെന്നാണ് പോലീസ് തീരുമാനം.
Recommended Video
ഡ്രൈവർ പറയുന്നത്
ഹനാന്റെ ആരോപണങ്ങളെ നിഷേധിച്ച് ഡ്രൈവർ ജിതേഷും രംഗത്തെത്തിയിരുന്നു. ഹനാനെ സഹായിക്കുകയാണ് താൻ ചെയ്തത്. ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ കഴിയും വരെ കൂട്ടിരുന്നു. കാറിന് കുറുകെ ചാടിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അപകടം സംഭവിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു.