തപാൽ സമരം വിജയിച്ചു: വടകര നഗരത്തിൽ ജീവനക്കാരുടെ പ്രകടനം, പിന്മാറാതെ ഒരു സംഘം!!
വടകര: ഗ്രാമീൺ ഡാക് സേവക് ജിഡിഎസ് ജീവനക്കാർ കഴിഞ്ഞ പതിനാറു ദിവസമായി നടത്തി വന്ന സമരം വിജയിച്ചു. ഇതോടെ സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രകടനം നടത്തി. കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് കമലേഷ് ചന്ദ്ര റിപ്പോർട്ട് നടപ്പാക്കാമെന്ന തീരുമാനത്തെ തുടർന്നാണ് 16 ദിവസമായി ദേശ വ്യാപകമായി നടത്തി വന്ന സമരം വിജയത്തിലെത്തിച്ചത്. വിജയാഹ്ലാദം പ്രകടിപ്പിച്ച് വടകരയിൽ നടത്തിയ പ്രകടനത്തിന് സമരസഹായ സമിതി നേതാക്കളായ ഏ കെ ബാലൻ, വിആർ രമേശ്, കെ എൻ എ അമീർ, ആർ എം ഗോപാലൻ
എന്നിവർ നേതൃത്വം നൽകി. തപാൽ ജീവനക്കാർ നടത്തി വന്ന സമരം ഐതിഹാസിക വിജയത്തിലെത്തിച്ച് സമര രംഗത്ത് ഉറച്ചു നിന്ന ജീവനക്കാരെ ബിപിഎഫ് വടകര മേഖലാ കമ്മറ്റി അഭിവാദ്യംചെയ്തു. എം ബാലകൃഷ്ണൻ, മോഹനൻതേറത്ത്, എം ചന്ദ്രൻ, ആർ മോഹനൻ, സുനിൽകുമാർ, ഷൈജു മങ്ങാട് എന്നിവർ പ്രസംഗിച്ചു.
തപാല്‍ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചെന്ന് അവകാശപ്പെടുമ്പോഴും ഒരു വിഭാഗം പണിമുടക്കിൽ ഉറച്ചു നിൽക്കുന്നു. ആർഎംഎസ്, ഇഡി ജീവനക്കാരാണ് സമര മുഖത്ത് ഉറച്ച് നിൽക്കുന്നത്. സമരം പതിനൊന്നു ദിവസം പിന്നിട്ടതോടെ വടകര പോസ്റ്റൽ ഡിവിഷന്റെ കീഴിലുള്ള ഗ്രാമീണ മേഖലയിലെ ഇരുന്നൂറോളം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടഞ്ഞു കിടക്കുകയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം സമരത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതേ തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസുകളും, മുഖ്യ തപാലാപ്പീസുകളുമാണ് പ്രവർത്തിച്ചു തുടങ്ങിയിട്ടുള്ളൂ. തപാല്‍ മേഖലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ഗ്രാമീണ തപാല്‍ ജീവനക്കാരുടെ വേതന വ്യവസ്ഥകള്‍പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 2016 മുതല്‍ ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നാളിതുവരെയും ജീവനക്കാര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമരമുഖത്തുള്ള എഐപിഇയു, ജിഡിഎസ് (എന്‍എഫ്പിഇ), എന്‍യുജിഡിഎസ് (എഫ്എന്‍പിഒ) സംയുക്തസമരസമിതി ആരോപിച്ചു.
പണിമുടക്കിയ ജീവനക്കാർ വടകര നഗരത്തില്‍ പ്രകടനം നടത്തി. വടകര, കൊയിലാണ്ടി താലൂക്കുകളിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഡിവിഷന്‍ സുപ്രണ്ട് ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ സമരത്തിന് എന്‍യുജിഡിഎസ് സംസ്ഥാന പ്രസിഡന്റ് പി സുകുമാരന്‍, എഐപിഇയു,ജിഡിഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെപി അശോകന്‍, കെടി രാഹുല്‍, ചാത്തു, പിപി ബാബു നേതൃത്വം നൽകി.