മഴമേഘങ്ങളെയും വരുണദേവനെയും ആവാഹിച്ചു കൊണ്ടുവന്നത് വൃഷ്ടിയജ്ഞം; ആചാര്യ വി ആര്‍ രാജേഷ്
കഴിഞ്ഞ 11 ദിവസങ്ങളായി തങ്ങള്‍ നടത്തുന്ന വൃഷ്ടിയജ്ഞം വഴിയാണ് മഴ പെയ്തതെന്ന് ആചാര്യ രാജേഷ് പറയുന്നു.
കോഴിക്കോട്: വേനല്‍ മഴ അല്‍പ്പം ആശ്വാസമായെന്ന് കരുതിയവര്‍ക്ക് തെറ്റി. അത് വല്ലാത്ത പൊല്ലാപ്പായിരിക്കുകയാണ്. ആരാണ് മഴ പെയ്യിച്ചതെന്ന തര്‍ക്കമാണിപ്പോള്‍ നടക്കുന്നത്. പലരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു വൃഷ്ടിയജ്ഞം.
ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം കിട്ടാന്‍ എല്ലാവരും അവരുടേതായ രീതിയില്‍ പ്രാര്‍ഥനയും വഴിപാടും നടത്തിയിരുന്നു. മുസ്ലിംകള്‍ പ്രത്യേക നിസ്‌കാരവും മറ്റു സംഘടിപ്പിച്ചതും വാര്‍ത്തയായി. അതിനിടെയാണ് മഴ പെയ്തത് തന്റെ യജ്ഞം കൊണ്ടാണെന്ന് അവകാശപ്പെട്ട് ആചാര്യ വി ആര്‍ രാജേഷിന്റെ രംഗപ്രവേശം.
കഴിഞ്ഞ 11 ദിവസങ്ങളായി തങ്ങള്‍ നടത്തുന്ന വൃഷ്ടിയജ്ഞം വഴിയാണ് മഴ പെയ്തതെന്ന് ആചാര്യ രാജേഷ് പറയുന്നു. വൈദികമായ വൃഷ്ടിയജ്ഞം മഴമേഘങ്ങളെയും വരുണദേവനെയും ആവാഹിച്ചു കൊണ്ടുവന്നെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ അവകാശപ്പെടുന്നത്.
ഫെബ്രുവരി 21 മുതലാണ് വൃഷ്ടിയജ്ഞം തുടങ്ങിയത്. മാര്‍ച്ച് നാലിന് മഴയെത്തി. ഇതെല്ലാം യജ്ഞത്തിന്റെ കഴിവാണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, എല്ലാം അല്‍ഭുതകരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറയുന്നില്ല.
പ്രാചീന കാലത്തെ ശാസ്ത്രവിധി പ്രകാരമുള്ള മഴയുണ്ടാക്കല്‍ യജ്ഞമാണ് മഴ കൊണ്ടുവന്നതെന്ന് ആചാര്യ പറയുന്നു. അതിന് വേണ്ടി അദ്ദേഹം ശാസ്ത്രീയമായ ചില വിശദീകരണങ്ങളും നല്‍കുന്നു. ഓടിവന്ന് യജ്ഞം നടത്തുകയല്ല ചെയ്യുന്നത്, മറിച്ച് ചില ചിട്ടവട്ടങ്ങള്‍ ചെയ്ത ശേഷമാണ് യജ്ഞം തുടങ്ങുക.
യജ്ഞം തുടങ്ങുംമുമ്പ് അന്തരീക്ഷത്തിലെ ഊഷ്മാവ്, കാറ്റിന്റെ ഗതി, ജലസാന്ദ്രത എന്നിവ കണക്കാക്കും. അതിന്റെ തോത് മനസിലാക്കിയ ശേഷം യജ്ഞത്തിന് വേണ്ട ആഹുതി നിജപ്പെടുത്തുകയാണ് ചെയ്യുക. ഇതെല്ലാം പ്രത്യേക പൂജശാസ്ത്രമാണെന്നു ആചാര്യ പറയുന്നു.
പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് ഈ വര്‍ഷത്തേതെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. പ്രത്യേകം കൃത്രിമ രീതിയില്‍ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഴയുടെ പിതൃത്വം അവകാശപ്പെട്ടുള്ള ആചാര്യയുടെ രംഗപ്രവേശം.
മഴക്ക് വേണ്ടി കൃത്രിമ രീതി തേടി പോവേണ്ടതില്ല, ക്വട്ടേഷന്‍ സ്വാമിയെ മൊത്തത്തില്‍ ഏല്‍പ്പിച്ചാല്‍ പോരെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ച പരിഹാസ ചോദ്യം. മുഖ്യമന്ത്രി ഈ വഴിക്കാണ് ചിന്തിക്കേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
താന്‍ ചെയ്ത വൃഷ്ടിയജ്ഞത്തെ കുറിച്ച് ആചാര്യ രാജേഷ് വിശദീകരിക്കുന്നുണ്ട്. സോമീയ ആഹുതികള്‍, വാരുണീ ആഹുതികള്‍ എന്നിങ്ങനെ രണ്ടുതരം ആഹുതികളാണ് വൃഷ്ടിയജ്ഞത്തില്‍ ചെയ്യേണ്ടതത്രെ. മേഘങ്ങളുടെ സാറ്റലൈറ്റ് ചിത്രവും ആചാര്യ ഫേസ്ബുക്ക് പോസ്റ്റിലിട്ടിട്ടുണ്ട്.
വരണ്ട കാലാവസ്ഥയില്‍ ചെയ്യേണ്ടത് വാരുണീ ആഹുതികളാണ്. ആ ആഹുതി വായുവിനെ കൂടുതല്‍ ചൂടുള്ളതാക്കും. അപ്പോള്‍ ബാഷ്പീകരണ തോത് വര്‍ധിക്കും. അത് അന്തരീക്ഷത്തിലെ ജലസാന്ദ്രത ഇരട്ടിയാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വാരുണീ ആഹുതികള്‍ വഴി ചൂടു കൂടിയ വായു മുകളിലേക്ക് ഉയരും. ആകാശത്ത് ഘനീഭവിക്കുകയും ചെയ്യും. തുടര്‍ന്ന് മേഘങ്ങള്‍ കണ്ടുതുടങ്ങും. തങ്ങള്‍ യജ്ഞം ചെയ്തപ്പോഴും അതാണ് സംഭവിച്ചത്. മഴ പെയ്യാനുള്ള അവസ്ഥ അപ്പോള്‍ രൂപപ്പെട്ടിട്ടുണ്ടാവുമെന്നും ആചാര്യ പറഞ്ഞു.
ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ സോമീയ ആഹുതകള്‍ ചെയ്യണമെന്ന് ആചാര്യ പറയുന്നു. ഋഷിമാര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഏഴുദിവസം ഒരു നേരമേ വൃഷ്ടിയജ്ഞം അനുഷ്ഠിച്ചിട്ടുള്ളൂ. ഗായത്രി, ത്രിഷ്ടുപ്, ജഗതീ ചന്ദസുകളിലെ വിശേഷ മന്ത്രങ്ങള്‍ അന്തരീക്ഷത്തിലെ ചലനങ്ങള്‍ക്ക് ഋതം നല്‍കിയിരിക്കാമെന്നും ആചാര്യ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ വൃഷ്ടിയജ്ഞം നടത്തിയതിന്റെ വിശദാംശങ്ങളും യജ്ഞം നടത്തിയ സ്ഥലത്തൊക്കെ മഴ പെയ്തുവെന്ന വിശദീകരണവും അദ്ദേഹം നല്‍കുന്നു. ഫേസ്ബുക്കില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോള്‍ സൗദിയില്‍ പെയ്ത മഴയോ എന്നും ചിലര്‍ ചോദിച്ചു.