അലിഭായിയുടെ കുറ്റസമ്മത മൊഴി പുറത്ത്.. രാജേഷിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സുഹൃത്ത്! പ്രണയം വില്ലൻ
തിരുവനന്തപുരം: ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് റേഡിയോ ജോക്കി ആയിരുന്ന രാജേഷ് കുമാറിനെ കൊട്ടേഷന്‍ സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികള്‍ സഞ്ചരിച്ച വാഹനം കണ്ടുപിടിച്ചതിന് പിന്നാലെ കൊട്ടേഷന്‍ സംഘത്തിലുള്ളവരെ തിരിച്ചറിയാനും പോലീസിന് സാധിച്ചു. എന്നാല്‍ കൊല നടത്തി സ്ഥലം വിട്ട പ്രതികളെ പിടികൂടാന്‍ പോലീസ് അക്ഷരാര്‍ത്ഥത്തില്‍ നട്ടംതിരിഞ്ഞു.
രാജേഷ് കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കിപ്പുറമാണ് മുഖ്യപ്രതിയായ അലിഭായിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റസമ്മതം നടത്തിയ അലിഭായ് പോലീസിന് കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങളും കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അലിഭായ് പിടിയിൽ
അലിഭായ് എന്ന സാലിഹിനെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കൊല നടത്തിയ ശേഷം ഖത്തറിലേക്ക് കാഠ്മണ്ഡു വഴി കടന്ന അലിഭായ് താന്‍ പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ അലിഭായിയുടെ സ്‌പോണ്‍സറെ അടക്കം ബന്ധപ്പെട്ട് വിസ റദ്ദാക്കാനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം നടത്തി. മാത്രമല്ല അലിഭായിയെ കേരളത്തിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായവും തേടി. ഇതോടെയാണ് ഗത്യന്തരമില്ലാതെ അലിഭായിക്ക് കേരളത്തിലേക്ക് വരേണ്ടി വന്നത്. പുതിയ പേരില്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉടനെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജേഷിനെ കൊലപ്പെടുത്തിയത് താനടങ്ങുന്ന സംഘമാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊട്ടേഷൻ തന്നത് സുഹൃത്ത്
ചോദ്യം ചെയ്യല്‍ നടപടികളോട് ഈ കൊട്ടേഷന്‍ സംഘത്തലവന്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് കൊലക്കേസില്‍ നേരത്തെ പിടിയിലായവര്‍ അലിഭായ് അടക്കമുള്ളവരുടെ പങ്കാളിത്തം പോലീസിന് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. റേഡിയോ ജോക്കിയെ കൊല്ലാനുള്ള കൊട്ടേഷന്‍ തനിക്ക് നല്‍കിയത് ഖത്തറിലെ പ്രവാസി വ്യവസായി ആയ അബ്ദുള്‍ സത്താറാണ് എന്ന കാര്യം അലിഭായ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാജേഷും സത്താറിന്റെ മുന്‍ ഭാര്യയായ നൃത്താധ്യാപികയും തമ്മിലുള്ള ബന്ധമാണ് കൊട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നും അലിഭായ് വെളിപ്പെടുത്തി. കൊലപാതകത്തിനുള്ള കാരണം ഇതാണെന്ന് പോലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു.
സത്താറുമായി അടുത്ത ബന്ധം
ഖത്തറില്‍ അബ്ദുള്‍ സത്താറിന്റെ വലംകൈയാണ് അലിഭായ് എന്ന സാലിഹ് ജലാല്‍. സത്താര്‍ നടത്തുന്ന ജിംനേഷ്യത്തിലെ ജീവനക്കാരനുമായിരുന്നു അലിഭായ്. തനിക്ക് സഹോദര തുല്യനാണ് സത്താറെന്നും ആ ബന്ധത്തിന്റെ പേരിലാണ് രാജേഷിനെ കൊലപ്പെടുത്താനുളള കൊട്ടേഷന്‍ ഏറ്റെടുത്തതെന്നും അലിഭായ് പോലീസിന് മൊഴി നല്‍കി. കൊലപാതകം ആസൂത്രണം ചെയ്തത് സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് എന്നും അലിഭായ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്ക് നാട്ടിലെത്താനുള്ള വിമാനടിക്കറ്റ് എടുത്ത് നല്‍കിയതും അബ്ദുള്‍ സത്താറാണെന്ന് വിവരമുണ്ട്. അലിഭായ് അറസ്റ്റിലായതിന് പിന്നാലെ അയാള്‍ക്കൊപ്പമുള്ള ചിത്രം സത്താര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ദുരൂഹതകൾക്ക് അവസാനം
രാജേഷിനെ കൊലപ്പെടുത്താനുള്ള കൊട്ടേഷനുമായി സംഭവത്തിന് അഞ്ച് ദിവസം മുന്‍പാണ് അലിഭായ് കേരളത്തിലെത്തിയത്. അലിഭായിയും സംഘവും രാജേഷിന്റെ സ്റ്റുഡിയോയും പരിസരവും പലതവണ നിരീക്ഷിക്കുകയുണ്ടായി. 27ന് രാത്രി ഗാനമേള കഴിഞ്ഞ് തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. ഖത്തറിലെ നൃത്താധ്യാപികയുമായി ഫോണില്‍ സംസാരിക്കവേയായിരുന്നു ആക്രമണം.തന്നെ കൊല്ലല്ലേ എന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാജേഷ് നിലവിളിക്കുന്നത് കേട്ടതായി യുവതി വെളിപ്പെടുത്തിയിരുന്നു. രാജേഷിനെ കൊലപ്പെടുത്താനുള്ള കൊട്ടേഷന്‍ നല്‍കിയത് യുവതിയാണോ എന്നും ഒരു ഘട്ടത്തില്‍ പോലീസ് സംശയിച്ചിരുന്നു.
ആർജെ രാജേഷ് കൊലക്കേസിൽ മുഖ്യപ്രതി അലിഭായ് പിടിയിൽ.. വലയിലായത് തലസ്ഥാനത്ത് വിമാനമിറങ്ങിയ ഉടൻ
ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ.. വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി.. വെള്ളം കൊടുത്തില്ല!