'ചെന്നിത്തല തുടരണമായിരുന്നു, കോൺഗ്രസിനെ നാമാവശേഷമാക്കിയത് ഗ്രൂപ്പുകൾ', തുറന്നടിച്ച് കൊടിക്കുന്നിൽ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഒരു തവണ കൂടി അവസരം നൽകണമായിരുന്നുവെന്ന് കെ പി സി സി വർക്കിങ് പ്രസിഡൻറ് .കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ സ്വീകരിച്ചത് വ്യത്യസ്ത നിലപാടായിപ്പോയെന്നും കൊടിക്കുന്നിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്തം മുല്ലപ്പള്ളി രാമചന്ദ്രന് മാത്രമല്ല. കോൺഗ്രസിലുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളുമാണ് തോൽവിക്ക് വഴിയൊരുക്കിയത്. എല്ലാ നേതാക്കൾക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
ചെന്നിത്തല തുടരണമായിരുന്നു
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ഹൈക്കമാൻഡ് എന്തു കൊണ്ട് വ്യത്യസ്ത നിലപാട് സ്വീകരിച്ചുവെന്ന് അറിയില്ല. സിപിഎമ്മിന് തുടർഭരണം ലഭിച്ച സ്ഥിതിക്ക് അവരുടെ മുഖ്യമന്ത്രി മാറുന്നില്ല. ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമായിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. പരിമിതികൾക്കുള്ളിൽ നിന്ന് കഴിവുകൾക്ക് അനുസരിച്ച് അദ്ദേഹത്തിന് നല്ല നിലയ്ക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
തർക്കങ്ങളും പ്രശ്നങ്ങളും
അദ്ദേഹം പ്രസിഡൻറ് ആയിരുന്നപ്പോഴാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നും വിജയം നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ജയിക്കാൻ കഴിയാത്തത് കോൺഗ്രസിനുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളും മൂലമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. എല്ലാവരെയും സംയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയാൽ മാത്രമേ കോൺഗ്രസിന് ഭാവി അടിത്തറ ഭദ്രമാക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയെ നാമാവശേഷമാക്കിയത് ഗ്രൂപ്പുകളാണ്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി വരുന്നതോടെ ഗ്രൂപ്പുകൾക്ക് അദ്ദേഹം ഒരുപരിധിവരെ കടിഞ്ഞാണിടും.
വലിയ തകർച്ച
ഗ്രൂപ്പിന് പ്രാധാന്യം നൽകി പാർട്ടിയെ തഴഞ്ഞതുകൊണ്ടാണ് കോൺഗ്രസിനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വലിയ തകർച്ച നേരിടേണ്ടി വന്നതെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. കോൺഗ്രസിൽ എല്ലാകാലത്തും ഗ്രൂപ്പുകൾ ഉടലെടുത്തിട്ടുണ്ട്. ഒന്നോ രണ്ടോ വർഷം കൊണ്ട് ഇതിനെ ഇല്ലാതാക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടാണ്. കെ കരുണാകരനും, എ കെ ആൻറണിയും കോൺഗ്രസിൻറെ സുപ്രധാന പദവികളിലുണ്ടായിരുന്നപ്പോൾ പോലും ഐ എ ഗ്രൂപ്പുകളുടെ അതിപ്രസരമുണ്ടായിരുന്നു - കൊടിക്കുന്നിൽ സുരേഷ് തുറന്നു പറയുന്നു.
തലമുറ മാറ്റം
ഗ്രൂപ്പ് താൽപര്യങ്ങൾ പലപ്പോഴും ഒന്നാമതാവുകയും പാർട്ടി താൽപര്യങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യുമ്പോഴാണ് കോൺഗ്രസ് പാർട്ടി തകർച്ചയിലേക്ക് കൂപ്പു കുത്തുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമാണ് എല്ലാ പ്രവർത്തകരുടെയും നേതാക്കളുടെയും കണ്ണു തുറപ്പിച്ചത് - കൊടിക്കുന്നിൽ വ്യക്തമാക്കി. തീവ്രമായ ഗ്രൂപ്പ് പ്രവർത്തനം കോൺഗ്രസിൽ ഇനി ഉണ്ടാകാൻ സാധ്യതയില്ല എന്നതാണ് വിലയിരുത്തൽ. തലമുറ മാറ്റം കോൺഗ്രസിൽ ഉണ്ടാകട്ടെയെന്ന് തീരുമാനിച്ചത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അടുത്ത വർഷമെങ്കിലും
താൻ കെപിസിസി അധ്യക്ഷനാകുമെന്നുള്ള വാർത്ത ശരിയായിരുന്നു. എല്ലാകാലത്തും കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഒന്നിലധികം നേതാക്കൾ പരിഗണിക്കപ്പെടാറുണ്ട്. കഴിഞ്ഞ തവണയും ഇത്തവണയും തനിക്ക് അവസരം ലഭിച്ചില്ല. അടുത്ത വർഷമെങ്കിലും തനിക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ എല്ലാവരും അത് അംഗീകരിച്ച് കൂട്ടായ പ്രവർത്തനം നടത്തുകയാണ് പതിവ് രീതിയെന്നും കൊടിക്കുന്നിൽ വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
Recommended Video
തേജോവധം
കോൺഗ്രസിനെ ഓരോ ദിവസവും തേജോവധം ചെയ്യുന്ന പ്രസ്താവനകളാണ് പി സി ചാക്കോ പുറത്തിറക്കുന്നത്. ലോക്സഭയിൽ പരാജയപ്പെട്ട ശേഷം രാജ്യസഭയിൽ സീറ്റ് നൽകാതെ വന്നതോടെയാണ് അദ്ദേഹം എൻ സി പി യിലേക്ക് പോയത്.ദീർഘനാൾ പ്രവർത്തിച്ച പാർട്ടിയെ നിരന്തരം കുറ്റപ്പെടുത്തുന്ന ശൈലി ശരിയല്ല. നിരന്തരം കോൺഗ്രസിനെ അദ്ദേഹം തെറി പറയുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.