പിടി ഉഷയ്ക്ക് അസൂയയും വിവരക്കേടും.. നിയമനം മുടക്കാൻ ശ്രമിച്ചുവെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ്
കൊച്ചി: ഒളിംപ്യന്‍ പിടി ഉഷയ്‌ക്കെതിരെ പരിശീലകനും ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവുമായ റോബര്‍ട്ട് ബോബി ജോര്‍ജ് രംഗത്ത്. ഹൈ പെര്‍ഫോമന്‍സ് സ്‌പെഷലിസ്റ്റ് കോച്ചായുള്ള തന്റെ നിയമനം തടയാന്‍ പിടി ഉഷ ശ്രമിച്ചതായാണാണ് റോബര്‍ട്ട് ബോബി ജോര്‍ജിന്റെ ആരോപണം. ഹെ പെര്‍ഫോമന്‍സ് സ്‌പെഷലിസ്റ്റ് കോച്ചായി കേന്ദ്ര കായിക മന്ത്രാലയം റോബര്‍ട്ടിനെ നിയമിച്ചതിന് പിന്നാലെയാണ് പിടി ഉഷയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തന്റെ നിയമനം തടയാന്‍ പിടി ഉഷ നുണകള്‍ അവതരിപ്പിച്ചു എന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. തനിക്കെതിരെ പിടി ഉഷ കേന്ദ്ര കായിക മന്ത്രാലയത്തിന് കത്തെഴുതിയെന്നും റോബര്‍ട്ട് വെളിപ്പെടുത്തി.

പിടി ഉഷയ്ക്ക് അസൂയയും വിവരക്കേടുമാണ്. അവര്‍ മറ്റുള്ളവരെ ഒരിക്കലും അംഗീകരിക്കില്ലെന്നും റോബര്‍ട്ട് ജോര്‍ജ് കുറ്റപ്പെടുത്തി. താന്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്നാണ് അവര്‍ ധരിക്കുന്നത്. പിയു ചിത്രയുടെ അനുഭവത്തില്‍ നമ്മളത് കണ്ടതാണ്. പക്ഷേ അതുകൊണ്ടൊന്നും അവര്‍ പാഠം പഠിച്ചിട്ടില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തനിക്ക് മാത്രം ലഭിക്കണം എന്നാണ് അവരുടെ ആഗ്രഹം. തനിക്ക് യോഗ്യതയില്ലെന്ന് ഉഷ റിപ്പോര്‍ട്ട് നല്‍കിയതിന് എതിരെ കായിക മന്ത്രാലയത്തെ സമീപിക്കുമെന്നും റോബര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉഷയെ തള്ളി തന്നെ കേന്ദ്രം നിയമിച്ചതോടെ ഉഷ നിരീക്ഷക പദവി രാജി വെച്ച് പോവുകയാണ് വേണ്ടതെന്നും റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു. ആരോപണത്തെക്കുറിച്ച് പിടി ഉഷ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications